ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടി20 മത്സരങ്ങള്‍ക്കു അരങ്ങുണരുന്നു. ഈ മാസം അഞ്ചു മുതല്‍ മെയ് 21 വരെ കുട്ടി ക്രിക്കറ്റിന്റെ പൊടിപൂരവും വൈവിധ്യമാര്‍ന്ന നിറക്കൂട്ടുകള്‍ നിറഞ്ഞ പോരാട്ടവും കാണാം. ഐ.പി.എല്ലിന്റെ പത്താം അധ്യായമാണു ഇത്തവണ അരങ്ങേറുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഗുജറാത്ത് ലയണ്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങി എട്ടു ടീമുകളാണു പോരാട്ട ഭൂമിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ സീസണിലെ ഫൈനല്‍ ആവര്‍ത്തിക്കും.

ടീം പരിചയം

ഡല്‍ഹി ഡയര്‍ഡെവിള്‍സ്: ആദ്യ രണ്ടു സീസണിലും സെമി ഫൈനലില്‍ ഇടം പിടിച്ച ഡല്‍ഹിക്കു പിന്നീട് കാര്യമായ ഒരു നേട്ടവും സ്വന്തമാക്കാനായിട്ടില്ല. 2009, 2012 സീസണുകളില്‍ ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടിയതു മാത്രമാണു അവര്‍ക്കു ഐ.പി.എല്ലില്‍ നിന്നു ലഭിച്ച കാര്യമായ നേട്ടം. എല്ലാ സീസണിലും മികച്ച താരങ്ങളുമായി രംഗത്തിറങ്ങുന്ന ഡല്‍ഹി ഒരു കാലത്തും ടീമെന്ന നിലയില്‍ ഒത്തൊരുമ പ്രകടിപ്പിച്ചിട്ടില്ല. ഇത്തവണ മികവു പുലര്‍ത്താമെന്ന പ്രതീക്ഷയിലാണു അവര്‍. വെറ്ററന്‍ പേസര്‍ സഹീര്‍ ഖാനാണു ടീമിന്റെ നായകന്‍. പാഡി ആപ്റ്റന്‍ പരിശീലകനും രാഹുല്‍ ദ്രാവിഡ് മെന്ററുമായ ടീം കടലാസില്‍ ശക്തര്‍. മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും ഡല്‍ഹി കുപ്പായത്തിലിറങ്ങും.
മികച്ച ബൗളിങ് നിരയാണു ഡല്‍ഹിയുടെ കരുത്ത്. സഹീര്‍ ഖാന്‍, ക്രിസ് മോറിസ്, പാറ്റ് കമ്മിങ്‌സ്, കഗിസോ റബാഡ, മുഹമ്മദ് ഷമി, അമിത് മിശ്ര തുടങ്ങിയ മികച്ച താരങ്ങളുടെ വൈവിധ്യം ബൗളിങിനെ ശക്തിപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ജെ.പി ഡുമിനി, ക്വിന്റന്‍ ഡി കോക്ക് എന്നിവര്‍ അവസാന നിമിഷം പിന്‍മാറിയതു അവര്‍ക്ക് കനത്ത തിരിച്ചടിയാകും. ഇരുവരുടേയും പിന്‍മാറ്റം അവരുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങിനെ കാര്യമായി തന്നെ ബാധിക്കും. യുവ ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കരുണ്‍ നായര്‍, സഞ്ജു സാംസണ്‍, ആദിത്യ താരെ എന്നിവര്‍ക്കൊപ്പം ടോപ് ഓര്‍ഡറില്‍ സാം ബില്ലിങ്‌സ് ചേരും. യുവ ഇന്ത്യന്‍ താരങ്ങള്‍ക്കു പരമാവധി അവസരം നല്‍കിയാണു ഡല്‍ഹി ടീമിനെ ഇറക്കുന്നത്. അവര്‍ ഫോമായാല്‍ ഡല്‍ഹിക്ക് ഇത്തവണ മികച്ച റിസല്‍ട്ട് പ്രതീക്ഷിക്കാം.

ഗുജറാത്ത് ലയണ്‍സ്: കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലിലെത്തിയ ടീം. സുരേഷ് റെയ്‌നയുടെ ക്യാപ്റ്റന്‍സിയില്‍ തുടക്കത്തില്‍ മികച്ച ഫലങ്ങളുണ്ടാക്കി. മുന്‍ ഓസീസ് താരം ബ്രാഡ് ഹോഡ്ജാണു പരിശീലകന്‍. കഴിഞ്ഞ സീസണില്‍ പ്ലേയോഫില്‍ പുറത്തായി.
കരുത്തുറ്റ ബാറ്റിങും ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവുമാണു ടീമിന്റെ കരുത്ത്. കഴിഞ്ഞ തവണ പവര്‍ പ്ലേയില്‍ മികച്ച റണ്‍ റേറ്റ് സ്വന്തമാക്കിയത് ഗുജറാത്തായിരുന്നു. ബ്രണ്ടന്‍ മെക്കല്ലം, ആരോണ്‍ ഫിഞ്ച്, ഡ്വെയ്ന്‍ സ്മിത്ത്, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ സംഘം. രവീന്ദ്ര ജഡേജ, ജെയിംസ് ഫോക്‌നര്‍, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയ ഓള്‍ റൗണ്ടര്‍മാര്‍. ബൗളര്‍മാരുടെ വൈവിധ്യമില്ലായ്മയാണു പോരായ്മ. രവീന്ദ്ര ജഡേജയെ മാറ്റി നിര്‍ത്തിയാല്‍ സ്പിന്നര്‍മാരില്ല. തേജസ് ബറോക, സിവില്‍ കൗശിക് എന്നിവരാണു പേരിനു ടീമിലുള്ളത്. ജഡേജ തുടക്കത്തിലെ കുറച്ചു മത്സരങ്ങളില്‍ കളിക്കില്ലെന്നതിനാല്‍ സ്പിന്നര്‍മാരുടെ കുറവ് തിരിച്ചടിയാകും. ആന്‍ഡ്രു ടൈ, ധവാല്‍ കുല്‍ക്കര്‍ണി, മന്‍പ്രീത് ഗോണി എന്നിവരടങ്ങിയ പേസ് നിരയും കരുത്തുറ്റത് എന്നു പറയാന്‍ സാധിക്കില്ല. അതേസമയം ബ്രാവോ, ഫോക്‌നര്‍ എന്നിവരുടെ സാന്നിധ്യം ബൗളിങ് പോരായ്മ ഒരു പരിധി വരെ നികത്താന്‍ പര്യാപ്തമാണ്. ബാറ്റിങ് മികവിനെ കൂടുതല്‍ ആശ്രയിച്ചു വിജയം പിടിക്കാന്‍ സാധിച്ചാല്‍ ഗുജറാത്തിനു സാധ്യതകളുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്: ഉദ്ഘാടന സീസണില്‍ സെമി ഫൈനലും 2014ല്‍ ഫൈനലും കളിച്ച പഞ്ചാബ് ബാക്കി എല്ലാ സീസണിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ടീമാണു. നായകന്‍മാരെയും പരിശീലകരേയും ഇത്രയേറെ മാറ്റി പരീക്ഷിച്ച ടീം വേറെയില്ല. ഇത്തവണ ഗ്ലെന്‍ മാക്‌സ്‌വെല്ലാണു ടീമിന്റെ ക്യാപ്റ്റന്‍. വീരേന്ദര്‍ സെവാഗാണ് ടീമിന്റെ പരിശീലകന്‍ എന്നതാണു മറ്റൊരു ഹൈലൈറ്റ്.
കരുത്തും വൈവിധ്യവും പരിചയ സമ്പത്തുമുള്ള ബാറ്റിങ് നിരയാണു ടീമിന്റെ ശക്തി. ഷോണ്‍ മാര്‍ഷ്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹാഷിം അംല, ഇയാന്‍ മോര്‍ഗന്‍, ഡേവിഡ് മില്ലര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ടീമില്‍. ബാറ്റിങില്‍ കാര്യമായ ആശ്രയിക്കുന്നതു വിദേശ താരങ്ങളെ. മികച്ച ഓള്‍റൗണ്ടര്‍മാരുള്ളതും അവര്‍ക്ക് കരുത്താണ്. ഡാരന്‍ സമ്മി, മാര്‍ക്കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം മാക്‌സ്‌വെല്ലും ചേരുന്നത് വൈവിധ്യം സമ്മാനിക്കുന്നു. പരുക്കേറ്റതിനാല്‍ കളിക്കുന്ന കാര്യം ഉറപ്പില്ലാത്ത മുരളി വിജയിയുടെ അഭാവം പഞ്ചാബിനു തിരിച്ചടിയാണു്. കാരണം വിജയിയെ മാറ്റി നിര്‍ത്തിയാല്‍ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാരും ടീമിലില്ല. ബൗളിങ് വിഭാഗത്തില്‍ അക്‌സര്‍ പട്ടേലിനെ മാറ്റി നിര്‍ത്തിയാല്‍ മികച്ച സ്പിന്നര്‍മാരുമില്ല.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: ആദ്യ മൂന്നു സീസണുകളിലും ആദ്യ റൗണ്ടുകളില്‍ പുറത്തായ കൊല്‍ക്കത്ത പിന്നീട് രണ്ടു തവണ ചാംപ്യന്‍മാരായി. ഗൗതം ഗംഭീര്‍ തന്നെ ടീമിനെ നയിക്കുന്നു. മുന്‍ താരം ജാക്വിസ് കാല്ലിസാണു പരിശീലകന്‍.
ദീര്‍ഘ നാളായി ഒരുമിച്ചു കളിക്കുന്നവരാണു കൊല്‍ക്കത്തന്‍ ടീമംഗങ്ങള്‍ എന്നതാണു ടീമിന്റെ പ്രധാന കരുത്ത്. വേണ്ട സമയത്തു അപ്രതീക്ഷിതമായി ചില താരങ്ങള്‍ വിജയിപ്പിക്കാനുള്ള റോള്‍ ഏറ്റെടുക്കുന്നതും ടീമിനെ വ്യത്യസ്തമാക്കി നിര്‍ത്തുന്നു. ഗംഭീറിന്റെ മുന്നില്‍ നിന്നു നയിക്കാനുള്ള മികവും എടുത്തു പറയണം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മികവിനെയാണു കൊല്‍ക്കത്ത ബാറ്റിങില്‍ ആശ്രയിച്ചിട്ടുള്ളത്. ഗംഭീര്‍, ഉത്തപ്പ, മനീഷ് പാണ്ഡെ, യൂസുഫ് പത്താന്‍, റിഷി ധവാന്‍ എന്നിവരാണു ഇന്ത്യന്‍ ശക്തി. ഷാകിബ് അല്‍ ഹസന്‍, ക്രിസ് വോക്‌സ് എന്നിവരുടെ സാന്നിധ്യവും അവര്‍ക്കു ശക്തി നല്‍കുന്നു. ബാറ്റിങില്‍ ക്രിസ് ലിന്‍, ഡാരന്‍ ബ്രാവോ, റോവ്മന്‍ പവല്‍ എന്നീ വിദേശ താരങ്ങളുമുണ്ട്. ബൗളിങിലെ വൈവിധ്യവും അവര്‍ക്കു കൂടുതല്‍ ശക്തി നല്‍കുന്നു. മികച്ച സ്പിന്നര്‍മാരായ സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള എന്നിവരും പേസ് നിരയില്‍ ട്രെന്റ് ബോള്‍ട്ട്, ഉമേഷ് യാദവ്, നതാന്‍ കോള്‍ടര്‍ നെയ്ല്‍ എന്നിവരുമുണ്ട്. വിലക്കു നേരിടുന്നതിനാല്‍ ആന്ദ്രെ റസ്സല്‍ എന്ന വിന്‍ഡീസ് അതികായകന്റെ അസാന്നിധ്യമാണു കൊല്‍ക്കത്തയ്ക്ക് ക്ഷീണമായി നില്‍ക്കുന്നത്. താരത്തിന്റെ അസാന്നിധ്യം നികത്താന്‍ കെല്‍പ്പുള്ളവര്‍ ടീമിലുണ്ടോ എന്ന കാര്യം സംശയമാണ്. ക്രിസ് ലിനിനെ ടീമിലെടുത്തതിന്റെ പ്രധാന കാരണം റസ്സലിന്റെ അസാന്നിധ്യമാകാം.

മുംബൈ ഇന്ത്യന്‍സ്: രണ്ടു തവണ ഐ.പി.എല്‍ കിരീടവും രണ്ടു തവണ ചാംപ്യന്‍സ് ലീഗ് ടി20 കിരീടവും നേടിയ ടീം. രോഹിത് ശര്‍മ നായകനും മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെ പരിശീലകനും.
ബാറ്റിങിലും ബൗളിങിലും കരുത്തുറ്റ നിരയാണു മുംബൈയുടെ ശക്തി. രോഹിത് ശര്‍മ, പൊള്ളാര്‍ഡ്, ജോസ് ബട്‌ലര്‍, ക്രുനല്‍ പാണ്ഡ്യ, ലെന്‍ഡല്‍ സിമ്മണ്‍സ്, നിക്കോളാസ് പൂരന്‍, അസെല ഗുണരത്‌നെ എന്നിവരടങ്ങുന്ന ബാറ്റിങ് നിര അതിശക്തം. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ലസിത് മലിംഗയ്‌ക്കൊപ്പം മിച്ചല്‍ ജോണ്‍സനെ വീണ്ടും ടീമിലെത്തിച്ച് ബൗളിങിനു കരുത്തു വര്‍ധിപ്പിച്ചു. ഒപ്പം മിച്ചല്‍ മക്ഗ്ലനാകനും ടിം സൗത്തിയും ടീമിലുണ്ട്. ഈ പേസ് കൂട്ടത്തിലേക്കു ഇന്ത്യയുടെ ജസ്പ്രിത് ബുമ്‌റയും ഹര്‍ദിക് പാണ്ഡ്യയും ചേരും. സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങും ക്രുനല്‍ പാണ്ഡ്യയും കരണ്‍ ശര്‍മയുമുണ്ട്. ഓപണിങിലെ അസ്ഥിരതയാണു പ്രധാന പോരായ്മ. ടോപ് ഓര്‍ഡറില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അഭാവം പ്രശ്‌നങ്ങളുണ്ടാക്കും. മധ്യനിരയും വാലറ്റവും ഇതു പരിഹരിച്ചാല്‍ ഏറെക്കുറെ അവര്‍ക്കു കാര്യങ്ങള്‍ വിചാരിക്കുന്ന വഴിക്കാക്കാം.

റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്: കഴിഞ്ഞ തവണ നിലവില്‍ വന്ന ടീം. വന്‍ പ്രതീക്ഷയില്‍ ധോണിയുടെ നായകത്വത്തിനു കീഴില്‍ ഇറങ്ങിയ ടീം പക്ഷേ ക്ലിക്കായില്ല. ഇത്തവണ ധോണിയെ മാറ്റി സ്റ്റീവന്‍ സ്മിത്തിന്റെ യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് അദ്ദേഹത്തിനു നായക പദവി സമ്മാനിച്ചു ടീം ഇറങ്ങുന്നു. ഒപ്പം ടീമിന്റെ പേര് സൂപ്പര്‍ ജയ്ന്റ്‌സ് എന്നത് സൂപ്പര്‍ ജയ്ന്റ് എന്നാക്കിയും മാറ്റിയിട്ടുണ്ട്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ തുകയ്ക്ക് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ടീമിലെത്തിച്ചാണു പൂനെ വരുന്നത്. സ്റ്റീഫന്‍ ഫ്‌ളമിങാണു പരിശീലകന്‍.
അജിന്‍ക്യ രഹാനെ, മയാങ്ക് അഗര്‍വാള്‍, ഫാഫ് ഡുപ്ലസിസ്, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്‌സ്, ധോണി എന്നിവരടങ്ങിയ ആദ്യ ആറു ബാറ്റ്‌സ്മാന്‍മാര്‍ ക്ലിക്കായാല്‍ പൂനെയ്ക്കു മികച്ച സ്‌കോര്‍ പ്രതീക്ഷിക്കാം. ബെന്‍ സ്റ്റോക്‌സ്, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നീ ഓള്‍റൗണ്ടര്‍മാര്‍ ടീമിനു കരുത്താകും. അതേസമയം മിച്ചല്‍ മാര്‍ഷ് പരുക്കിനെ തുടര്‍ന്നു ടീമിലില്ലാത്തത് തിരിച്ചടിയാണ്. വാലറ്റത്തെ പുഷ്ടിപ്പെടുത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്റെ അസാന്നിധ്യവും തിരിച്ചടിയാകും. പരുക്കേറ്റ് അശ്വിന്‍ പിന്‍മാറിയതാണു അവര്‍ക്ക് ഏറ്റവും വലിയ ക്ഷീണം. അശോക് ഡിന്‍ഡ, ആദം സാംപ, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ നിലവാരമുള്ള ബൗളര്‍മാരുടെ അഭാവമാണു ടീമിനെ കുഴക്കുന്നത്. അതേസമയം ഇമ്രാന്‍ താഹിറിനെ അവസാന നിമിഷം ടീമിലെത്തിക്കാന്‍ സാധിച്ചതില്‍ അവര്‍ക്ക് നേരിയ ആശ്വാസം കണ്ടെത്താം. രഹാനെയും മയാങ്കും ചേര്‍ന്നു നല്‍കുന്ന തുടക്കവും അതില്‍ പിടിച്ചുള്ള അവരുടെ മുന്നേറ്റവും ക്ലച്ചു പിടിച്ചാല്‍ കഴിഞ്ഞ തവണത്തെ നിരാശ പൂനെയ്ക്ക് ഇത്തവണ മാറ്റാം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: മൂന്നു തവണ ഫൈനലിലെത്തിയിട്ടും ഇതുവരും കിരീട ഭാഗ്യമില്ലാത്ത ടീം. വിരാട് കോഹ്‌ലി നായകനും ഡാനിയല്‍ വെട്ടോറി പരിശീലകനും.
ടി20 കണ്ട ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരായ ക്രിസ് ഗെയ്‌ലും എ.ബി ഡിവില്ല്യേഴ്‌സും നയിക്കുന്ന ബാറ്റിങ് നിരയാണു ബാംഗ്ലൂരിന്റെ പ്രധാന കരുത്ത്. ഒപ്പം വിരാട് കോഹ്‌ലിയുടെ സ്ഥിരതയും അവര്‍ക്കു തണയാകുന്നു. എന്നാല്‍ ഇത്തവണ കോഹ്‌ലി തുടക്കത്തിലെ ചില മത്സരങ്ങളില്‍ ഉണ്ടാകില്ല. ഒപ്പം മികച്ച ഫോമിലുള്ള കെ.എല്‍ രാഹുലും പരുക്കിനെ തുടര്‍ന്നു പിന്‍മാറിയിട്ടുണ്ട്. ബാറ്റിങാണു ടീമിന്റെ പ്രധാന കരുത്ത്. ഡിവില്ല്യേഴ്‌സും ഗെയ്‌ലും കേദാര്‍ ജാദവും ട്രാവിസ് ഹെഡ്ഡും മന്‍ദീപ് സിങും ടീമിനു കരുത്താകും. മലയാളി താരം സച്ചിന്‍ ബേബിയും ടീമിലുണ്ട്. ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്‌സന്റെ മികവും അവര്‍ക്കു മുതല്‍ക്കൂട്ടാണ്. ബൗളിങില്‍ ആദം മില്‍നെ, സാമുവല്‍ ബദ്രി, ചൈനാമെന്‍ ബൗളര്‍ ടബരെയ്‌സ് ഷംസി, ടൈമല്‍ മില്‍സ് എന്നിവരുണ്ട്. മികച്ച ഇന്ത്യന്‍ ബൗളറുടെ അസാന്നിധ്യവും പ്രകടനത്തിലെ അസ്ഥിരതയും പ്രധാന വെല്ലുവിളി. ബൗളിങിലെ വൈവിധ്യക്കുറവും ക്ഷീണമാകും. ഒപ്പം കോഹ്‌ലി, രാഹുല്‍ എന്നിവര്‍ ബാറ്റിങിലില്ലാത്തതും വലിയ തിരിച്ചടിയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 2013ല്‍ ഐ.പി.എല്ലിലെത്തിയ ടീം. നിലവിലെ ചാംപ്യന്മാര്‍. ഡേവിഡ് വാര്‍ണര്‍ നായകന്‍. ടോം മൂഡി പരിശീലകന്‍.
ബാറ്റിങും ബൗളിങും സന്തുലിതമായി നിലനിര്‍ത്തിയാണു കഴിഞ്ഞ തവണ സണ്‍റൈസേഴ്‌സ് കന്നി കിരീടം സ്വന്തമാക്കിയത്. വാര്‍ണര്‍, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്ല്യംസന്‍, യുവരാജ് സിങ്, മോയ്‌സസ് ഹെന്റിക്കസ് എന്നിവര്‍ ബാറ്റിങിനു ശക്തിയും വൈവിധ്യവും നല്‍കുന്നു. കുറഞ്ഞ എക്കോണമിയില്‍ പന്തെറിയുന്ന ഇന്ത്യന്‍ വെറ്ററന്‍ ആശിഷ് നെഹ്‌റ, ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരുടെ സാന്നിധ്യം. ഒപ്പം ഭുവനേശ്വര്‍ കുമാറും ബരീന്ദര്‍ സ്രാനും. അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയുടെ സാന്നിധ്യം അവര്‍ക്കു അധിക കരുത്താകും. മികച്ച സ്പിന്നര്‍മാരുടെ അഭാവവും മധ്യനിരയുടെ ബാറ്റിങ് അസ്ഥിരതയും ക്ഷീണമാകും. എങ്കിലും കഴിഞ്ഞ തവണത്തേതു പോലെ സ്ഥിരതയും തന്ത്രപരമായ നീക്കങ്ങളുമായി ടീം പോരാടിയാല്‍ കിരീടം അവര്‍ക്കു നിലനിര്‍ത്താം.

LEAVE A REPLY

Please enter your comment!
Please enter your name here