ചെറിയൊരു ഇടവേളയ്ക്കു ശേഷം സിറിയയില്‍ വീണ്ടും യു.എസ്- റഷ്യ യുദ്ധത്തിന് കോപ്പുകൂട്ടുന്നു. യു.എസ് നടത്തിയ അതിക്രൂരമായ മിസൈല്‍ വര്‍ഷത്തിനു പിന്നാലെ മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തി. ആക്രമണത്തിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്നാണ് റഷ്യ മുന്നറിയിപ്പു നല്‍കിയത്.
വിമത പ്രദേശമായ ഇദ്‌ലിബില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയും ആക്രമണം ആരംഭിച്ചത്. സിറിയന്‍ സേനയ്ക്കു തിരിച്ചടിയെന്ന പേരില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം ഒന്‍പത് സാധരണക്കാര്‍ കൊല്ലപ്പെട്ടു.
സംഭവത്തെ അപലപിച്ചാണ് റഷ്യ രംഗത്തെത്തിയത്. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണിതെന്ന് റഷ്യയുടെ യു.എന്‍ അംബാസിഡര്‍ വഌഡ്മിര്‍ സാഫ്രാന്‍കോവ് പറഞ്ഞു. എന്നാല്‍ റഷ്യയുടെ പ്രതികരണം സിറിയയെ മറ്റൊരു റഷ്യ- അമേരിക്ക യുദ്ധത്തിലേക്കു നയിക്കുമെന്നാണ് വിലയിരുത്തല്‍.
സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെ പ്രത്യക്ഷമായി പിന്തുണക്കുന്ന റഷ്യന്‍ സേന 2015 സെപ്തംബര്‍ മുതല്‍ വിമത മേഖലയില്‍ ആക്രമണം നടത്തിവരികയാണ്.
ഇതിനു പ്രതികരണമായി യു.എസ് അംബാസിഡര്‍ നിക്കി ഹാലെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ നടത്തിയ ആക്രമണം നീതിയുക്തമാണെന്നും തുടര്‍ ആക്രമണത്തിന് തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.