ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ സമരം എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. എന്താണ് അവര്‍ക്ക് സമരത്തിലൂടെ നേടാനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഹിജയ്ക്കുണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ഇത് ചിലര്‍ രാഷ്ട്രീയമായി ഉപയോഗിച്ചു. സാധാരണയില്‍ കവിഞ്ഞ് പ്രതികളുടെ സ്വത്ത് കണ്ട്‌കെട്ടാനുള്ള നടപടി വരെ സ്വീകരിച്ചു. മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ട് മാത്രം തീരേണ്ടതായിരുന്നില്ല ജിഷ്ണുവിന്റെ അമ്മയുടെ സമരം. ഡിജിപി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടാത്തതാണ് സംഭവിച്ചത്. ഈ സമരത്തിന് പിന്നില്‍ ചിലര്‍ കളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സമരം ഒത്തു തീർക്കുന്നതിനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒന്നും ചെയ്തില്ലെന്നും പിണറായി വിജൻ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ പങ്ക് എന്താണെന്ന് തനിക്കറിയില്ല. എസ്.യു.സി.ഐയുടെ പങ്കാളിത്തമുണ്ടെന്ന് ശ്രീജിത്ത് തന്നെ സമ്മതിച്ചിട്ടുണ്ട്. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്.യു.സി.ഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്‍ ചോദിച്ചു.