ശരീരത്തിന്റെ ഇളകിയാട്ടത്തിനപ്പുറം മനസിന്റെ ലയനമാണ് സംഗീതത്തിലൂടെ സാധ്യമാകുന്നത്. ഒരു ഗാനം മനസ്സിനെ പിടിച്ചിരുത്തുന്നുവെങ്കില്‍ അവിടെ സംഭവിക്കുന്നത് മനസും സംഗീതവും തമ്മിലുള്ള താദാത്മ്യം പ്രാപിക്കലാണ്. ആ അവസ്ഥ അറിയാതെയെങ്കിലും നമ്മുടെ ശരീരത്തേയും ശാരീരികാവസ്ഥയേയും സ്വാധീനിക്കുന്നുമുണ്ട്. ഈ അവസ്ഥ ലോകത്തിന്റെ ഏതു കോണിലുമുള്ള സംഗീത പ്രേമിക്കും ആസ്വാദകനും സംഗീതജ്ഞനും ഒരുപോലെയാണ്. ലോകത്തിലെ എല്ലാ സംസ്കാരങ്ങളെയും, മനസ്സുകളെയും ഒന്നിച്ചു നിർത്തുവാനും സംഗീതത്തിന് സാധിക്കുന്നു. ഈ സാധ്യത ഉപയോഗിക്കുകയും ലോകത്തിലെ വിവിധ ഭാഷകളിൽ പാടി പല സംസ്കാരങ്ങളെയും പാട്ടിലൂടെ സമന്വയിപ്പിക്കുന്ന അനുഗ്രഹീത ഗായകൻ എറണാകുളം വടുതല സ്വദേശി ചാൾസ് ആന്റണിയുമായി കേരളാ ടൈംസ് മാനേജിങ് എഡിറ്റർ പോൾ കറുകപ്പിള്ളിൽ നടത്തിയ അഭിമുഖം (തയാറാക്കിയത് : ബിജു കൊട്ടാരക്കര)
ചോദ്യം : സംഗീത രംഗത്തു ഒറ്റയാൾ പട്ടാളമായി നിൽക്കുക വലിയ പ്രയാസമല്ലേ, താങ്കളുടെ പാട്ടിലെ പ്രത്യേകതെയെ കുറിച്ച് പറയാമോ?
ചാൾസ് : സംഗീത ലോകത്തു ഒറ്റയാൾ പട്ടാളമായി ഞാൻ നിൽക്കുന്നില്ല. അപൂർവമായ ചില രീതികൾക്ക് ശ്രദ്ധ കൊടുത്തു എന്നുമാത്രം. ഗിത്താറും ഒരു മൗത് ഓർഗനും സ്വയം വായിച്ചു പതിനഞ്ചോളം ഭാഷകളിൽ പാടും ലോകത്തിൽ മറ്റൊരാൾ ഇങ്ങനെ പാടുന്നുണ്ടോ എന്നറിയില്ല. എനിക്കുണ്ടായ ഒരു സന്തോഷം വിവിധ സംസ്കാരങ്ങളിൽ ജീവിക്കുന്നവരെ സംഗീതത്തിലൂടെ ആകർഷിക്കാൻ സാധിച്ചു എന്നൊരു സന്തോഷമുണ്ട്. ഫുട്‌ബോൾ മാന്ത്രികൻ ഡീഗോ മർഡോണാ, ഇറ്റാലിയൻ ഫുട്‌ബോളർ ഡെൽപിയറോ, സൗദി രാജകുമാരൻ ഫൈസൽ, ക്രിക്കറ്റർ റിച്ചി റിച്ചാഡ്സൺ എന്നിവരോടൊപ്പം അവരുടെ ഭാഷകളിൽ പാടി സദസ്സുകൾ പങ്കിടാൻ സാധിച്ചു. സച്ചിൻ തെണ്ടുൽക്കർക്കൊപ്പം ഒരു വേദിയിൽ പാട്ടു പാടാൻ അവസരം ലഭിച്ചു.
ചോദ്യം: അറമായ ഭാഷയിൽ പാത്രിയർക്കിസ് ബാവായുടെ മുൻപിൽ പട്ടു പാടിയാതായി കേട്ടിട്ടുണ്ട്. ആ അനുഭവം എങ്ങനെ ആയിരുന്നു ?
ചാൾസ് : സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയർക്കിസ്പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിദീയൻ ബാവ കേരളത്തിൽ വന്ന സമയത്ത് അദ്‌ദേഹം അറമായ ഭാഷയിൽ പാടാമോ എന്ന് ചോദിച്ചു. അറമായ ഭാഷയെ കുറിച്ച് പറയുമ്പോൾ ഈജിപ്തു മുതൽ ഇന്ത്യൻ ഉപഭൂഘണ്ടത്തിന്റെ പടിഞ്ഞാറു വരെ അറമായ ഭാഷയ്ക്കു പ്രകടമായ സ്വാധീനമൂണ്ടായിരുന്നു എന്ന് പറയണം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മെസൊപ്പോട്ടോമിയായും പേർഷ്യായുമായും സിന്ധൂനദീതട നാഗരികതയുടെ കാലം മുതൽക്കേ വാണിജ്യബന്ധമുണ്ടായിരുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിനു മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളെ ചുറ്റി മെസൊപ്പോട്ടാമിയായിൽ നിന്നും പേർഷ്യയിൽ നിന്നും കേരളത്തിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും വരെ കടൽമാർഗ്ഗമുള്ള ഈ ബന്ധം നിലനിന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തെ മുറിച്ച് മൺസൂൺ കാറ്റ് ഉപയോഗിച്ചുള്ള പാത അന്നു കണ്ടെത്തിയിട്ടില്ലായിരുന്നതു കൊണ്ട് അറേബ്യയിൽ നിന്നോ ഈജിപിതിൽ നിന്നോ ആഫ്രിയ്ക്കയിൽ നിന്നോ കച്ചവടക്കാർ ഇവിടെ എത്തിയിരുന്നില്ല.
നോഹിന്റെ പുത്രനായ ഷേമിന്റെ പുത്രൻ ആരാമിന്റെയും സന്തതിപരമ്പരയുടെയും ഭാഷയാണ് ആരമായ. ആരാമിന്റെ സഹോദരനായ അർപ്പക്‌സാദിന്റെ വംശപരമ്പരയിലാണ് അബ്രാഹം ജനിയ്ക്കുന്നത്. അബ്രാഹാവും അരമായനായിരുന്നു. അബ്രാഹാമിന്റെ അനന്തരവനായിരുന്ന ലാബാന്റെ ഭാഷയും അറമായ തന്നെ. അബ്രഹാം ജനിച്ച ഊറിലെ ഭാഷയും അരമായ തന്നെ ആയിരുന്നു. അബ്രാഹത്തിന്റെ പിതാവ് തേരഹ് ഊറിൽ നിന്നാണ് ഹാരാനിലേയ്ക്ക് മാറി താമസിയ്ക്കുന്നത്. ഊർ കൽദായുടെ ദേശമായിട്ടാണ് ബൈബിളിൽ പരാമർശിയ്ക്കപ്പെടുന്നത്. കൽദായരുടെ ഭാഷയും അതുകൊണ്ട് അരമായ എന്ന് അനുമാനിയ്ക്കാം. അതുകൊണ്ടു ഈ ഭാഷയുടെ വ്യാപ്തിയെ കുറിച്ച് ഒരു പഠനം തന്നെ നടത്തിയിരുന്നു. അറിയാതെതന്നെ ആ ഭാഷയിലേക്കു പ്രവേശിച്ചു എന്ന് വേണം പറയാൻ അത് വലിയ ഒരു അനുഭവം അയിരുന്നു.
ചോദ്യം : സംഗീത വഴികൾ വിശദീകരിക്കാമോ?
ചാൾസ് : ചെറുപ്പത്തിൽ തന്നെ സംഗീതം തന്നെയാണ് എന്റെ വഴി എന്ന് ഞാൻ മനസിലാക്കിയിരുന്നു. സഹോദരൻ ജോസ് എഡ്വേർഡ് ആയിരുന്നു ഗിറ്റാർ വായിക്കുവാൻ പഠിപ്പിച്ചത്. കോളേജിൽ പഠിക്കുന്ന കാലത്തു കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ പാടാൻ പോകുമായിരുന്നു. പക്ഷെ അതിൽ നിന്നെല്ലാം ഞാൻ മനസിലാക്കിയ കാര്യം എന്റേതായ രീതിയിൽ ഈ രംഗത്തു എന്തെങ്കിലും ചെയ്തെങ്കിൽ മാത്രമേ എന്റെ സിദ്ധികൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കു എന്ന് മനസിലായത്. അങ്ങനെയാണ് മറ്റു ഭാഷകളിൽ പാടുന്നതിനെക്കുറിച്ചു ചിന്തിച്ചത്. ഹോട്ടലിൽ വരുന്ന സഞ്ചാരികളുമായി ഉണ്ടായ ബന്ധം പല ഭാഷകളിലെ പാട്ടുകൾ പഠിക്കുവാൻ അവസരം ഒരുക്കി. സ്പാനിഷ് പാട്ടുകൾ ആണ് ആദ്യം പഠിച്ചത് പിന്നീട് ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, മെക്സിക്കൻ, സ്വിസ്സ്, ആഫ്രിയ്ക്കൻ, ജാപ്പനീസ്, അറബിക്, കൊറിയൻ, റഷ്യൻ, സിംഹള എന്നീ ഭാഷകളിൽ ഇപ്പോൾ പാടും. ആയിരത്തിലധികം ഇംഗ്ലീഷ് ക്ലാസിക് പാട്ടുകളും മനഃപാഠം ആണ് അൻപതിലധികം സ്പാനിഷ് ഹിറ്റുകളും പാടും.
ചോദ്യം : ഫുട്‌ബോളർ മറഡോണയുമായി പാട്ടു പാടുവാൻ അവസരം കിട്ടിയതിനെ കുറിച്ച് പറയാമോ?
ചാൾസ് : കണ്ണൂരിൽ ഒരു ഉത്ഘടനത്തിനു എത്തിയപ്പോളാണ് അദ്ദേഹത്തോടൊപ്പം പാടാൻ അവസരം കിട്ടിയത്. അദ്ദേഹത്തെ കാണാൻ ഹോട്ടൽ മുറിയിൽ അഞ്ചു മിനിട്ടാണ് കിട്ടിയത്. ഒരു സ്പാനിഷ് പട്ടു പാടി അദ്ദേഹം തരിച്ചിരുന്ന നിമിഷങ്ങൾ ആയിരുന്നു അത്. ലോകത്തിൽ ഏറ്റവും വലിയ ഫുട്‌ബോൾ മാന്ത്രികന് മുൻപിൽ പാടുക അദ്ദേഹം അഭിനന്ദിക്കുക, അതെല്ലാം ഭാഗ്യങ്ങൾ തന്നെ. പിറ്റേ ദിവസം ലക്ഷക്കണക്കിന് ആളുകൾ തടിച്ചു കൂടിയ വേദിയിൽ അദ്ദേഹത്തോടൊപ്പം പാടി. അത് വലിയ മൈലേജ് ആയിരുന്നു ആ നിമിഷങ്ങൾ അന്തരാഷ്ടര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു മറഡോണയ്‌ക്കൊപ്പം സ്പാനിഷ് ബസഹായിൽ പാടിയ ഏക ഏഷ്യ ക്കാരൻ എന്ന വിശേഷണവും മാധ്യമങ്ങൾ നൽകി അത് വലിയ ഉണർവായിരുന്നു. ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി പുതിയ അവസരങ്ങൾ ലഭിച്ചു.
ചോദ്യം : വിവിധ ഭാഷകളിൽ പാടുന്നുവല്ലോ, സംഗീതവും ശാസ്ത്രവും തമ്മിൽ ബന്ധങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ടോ. പല ഭാഷകളിൽ പാടുമ്പോൾ അത്തരം ഒരു അനുഭവം ഉണ്ടായിക്കാണുമല്ലോ ?
ചാൾസ് : കേവലം കര്‍ണപുടത്തിലെത്തി ആനന്ദത്തിന്റെ പരകോടിയില്‍ എത്തിക്കുന്ന ഒന്നുമാത്രമല്ല സംഗീതം. അറിയും തോറും ആഴവും പരപ്പുമുള്ളതാണത്. സ്വരങ്ങള്‍ക്ക് രാഗസ്വഭാവം നല്‍കി ഏറ്റക്കുറച്ചിലുകളോടെ ആലപിക്കുമ്പോള്‍ മനസ്സുകളെ അതെങ്ങനെയാണ് സ്വാധീനിക്കുന്നത്. ആരോ ഒരാള്‍ പാടുന്നതുകേട്ട് അതില്‍ ലയിക്കാന്‍ മാത്രം എന്തു ശക്തിയാണ് സംഗീതത്തിനുള്ളത്. ആ അന്വേഷണമാണ് സംഗീതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അതു തുടങ്ങിയതാവട്ടെ ഇന്നോ ഇന്നലെയോ അല്ല പുതുതലമുറ പൗരാണികമായ ആ ചിന്താധാരയെ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ശബ്ദം എന്നത് ഊര്‍ജമാണ് ഈ ശബ്ദവീചികള്‍ വായുവിലൂടെ സഞ്ചരിച്ച് കാതുകളിലെത്തി തലച്ചോറ് അതിനെ തിരിച്ചറിയുന്നു. ശബ്ദം വായുവിലേതിനേക്കാള്‍ വേഗതയില്‍ ജലത്തിലൂടെ സഞ്ചരിക്കുമെന്ന് ശാസ്ത്രം തന്നെ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ 70 ശതമാനത്തോളം ജലമാണെന്നിരിക്കെ ഈ ശബ്ദവീചികളെ വേഗത്തില്‍ സ്വാംശീകരിക്കുവാന്‍ ശരീരത്തിന് സാധിക്കുന്നു. അങ്ങനെയെങ്കില്‍ രോഗത്തേയോ രോഗാവസ്ഥയേയോ അതിജീവിക്കാന്‍ സംഗീതത്തിലൂടെ സാധിക്കും. അല്ലങ്കിൽ മലയാളി ആയ എനിക്ക് വിവിധ ലോക ഭാഷകളിൽ അനായാസമായി എങ്ങനെ പാടാൻ സാധിക്കും.
കര്‍ണാടക സംഗീതത്തില്‍ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്ന ത്യാഗരാജ സ്വാമികള്‍, ശ്യാമശാസ്ത്രികള്‍, മുത്തുസ്വാമി ദീക്ഷിതര്‍ എന്നിവര്‍ സംഗീത ചികിത്സ ഫലപ്രദമായി പരീക്ഷിച്ചിട്ടുള്ളവരുമാണ്. സംഗീതത്തില്‍ ഓരോ രാഗത്തിനും ഓരോ പ്രത്യേകതകളാണ് പറയുന്നത്. മേഘമല്‍ഹാര്‍ രാഗം പാടി മഴപെയ്യിക്കുന്നതും നീലാംബരി കേട്ടാല്‍ കുഞ്ഞുറങ്ങുന്നതുമെല്ലാം ആ സവിശേഷതകൊണ്ടാണ്. സംഗീതത്തിന് ബന്ധമില്ലാത്ത ഒന്നും ഭൂമുഖത്തില്ല എന്നാണ് എന്റെ പക്ഷം.