‘വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചെടുക്കാനാകില്ല’, കഴിഞ്ഞ ദിവസം ഇക്കാര്യം ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് സ്നാപ് ചാറ്റ് സിഇഒ ഇവാൻ സ്പീഗെൽ ആയിരിക്കും. വർഷങ്ങൾക്ക് മുൻപ് നടത്തിയ ഒരു പ്രസ്താവനയെ തുടർന്ന് കോടികളുടെ നഷ്ടമാണ് സ്നാപ്ചാറ്റിന് ഉണ്ടായിരിക്കുന്നത്.
ഇന്ത്യ, സ്പെയിന്‍ പോലുള്ള ദരിദ്ര രാജ്യങ്ങളെ ലക്ഷ്യമിട്ടല്ല സ്‌നാപ് ചാറ്റ് പ്രവർത്തിക്കുന്നതെന്നും ഇവിടങ്ങളിൽ സജീവമാകാൻ പദ്ധതിയില്ലെന്നും ഇവാന്‍ സ്പീഗെൽ 2015 ൽ പ്രസ്താവന നടത്തിയിരുന്നു. ഇക്കാര്യം വെറൈറ്റി മാഗസിന്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ വൻ പ്രതിഷേധവുമായി സോഷ്യൽമീഡിയ രംഗത്തുവരികയായിരുന്നു. എന്നാൽ ഇന്ത്യയെ ദരിദ്ര രാജ്യമെന്ന് മുദ്രകുത്തിയതോടെ സോഷ്യൽമീഡിയ ഉപയോക്താക്കളും ഹാക്കർമാരും വൻ ആക്രമണം തുടങ്ങുകയായിരുന്നു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്നാപ്ചാറ്റ് ഹാക്ക് ചെയ്ത് 17 ലക്ഷം പേരുടെ വിവരങ്ങള്‍ ഇന്ത്യൻ ഹാക്കര്‍മാർ ചോർത്തി. ഇന്ത്യയിലെ അനോണിമസ് ഹാക്കിങ് സംഘമാണ് സ്നാപ്ചാറ്റ് ഹാക്ക് ചെയ്തത്. കഴിഞ്ഞ വർഷമാണ് ഹാക്കിങ് നടന്നതെങ്കിലും പുതിയ വിവാദം വന്നതോടെ ഈ ചോർത്തിയ വിവരങ്ങൾ ബ്ലാക്ക് വെബിൽ വിൽപനയ്ക്ക് വയ്ക്കുകയായിരുന്നു.
സ്പീഗെലിന്റെ പ്രസ്താവന പുറത്തുവന്ന നിമിഷം മുതൽ സ്നാപ്ചാറ്റിനെതിരെ വിവിധ രീതിയിലുള്ള പ്രതിഷേധണങ്ങളാണ് സംഘടിച്ചിരിക്കുന്നത്. ട്രോളുകളും തെറിവിളികളും സ്നാപ്ചാറ്റ് ഡിലീറ്റ് ചെയ്യാനുള്ള ആഹ്വാനവും നടക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്‌റ്റോറിന്റെ ഇന്ത്യൻ പേജിൽ സ്‌നാപ് ചാറ്റിന്റെ റിവ്യൂ സ്റ്റാർ നാലിലെത്തി.
ആപ്പ് ഡിലീറ്റ് ചെയ്തു ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാനാണ് ആഹ്വാനം. #UninstallSnapchat എന്ന ഹാഷ്ടാഗ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഹിറ്റാണ്.