ഹൂസ്റ്റൺ: ലോകംപമ്പാടുമുള്ള ക്രൈസ്തവർ ദുബാവെള്ളി ആചരിച്ചപ്പോൾ, ക്രസിതുനാഥന്റെ പീഡാസഹനത്തെ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ചുകൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിലെ യുവജനങ്ങൾ. അറുപതിൽ പരം യുവജനങ്ങൾ ചേർന്നാണ് ദുഖവെള്ളിയുടെ ഭാഗമായി നടന്ന കുരിശിന്റെ വഴി, തന്മയത്വത്തോടെയുള്ള ദൃശ്യാവതരണം കൊണ്ട് ഭക്തിനിർഭരവും വികാര നിർഭരവുമാക്കിയത്. വികാരി ഫാ. സജി പിണർക്കയിലിന്റെ സംവിധാനവും, തിരക്കഥയും, സംഭാഷണവും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു, യുവജനങ്ങൾ രണ്ടാഴ്ച നീണ്ടു നിന്ന പരിശീലനത്തിന്റെയും, പ്രാർത്ഥനയിൽ ഒരുങ്ങിയുള്ള തയ്യാറെടുപ്പുകളുടെയും പിൻബലത്തിൽ പള്ളിയിൽ നിറഞ്ഞു കവിഞ്ഞ ഇടവകാംഗങ്ങളെ വിസ്മയഭരിതരാക്കിയത്. ഫാ. സജി പിണർക്കയിൽ എഴുതി, വിത്സൺ പിറവം ആലപിച്ച കുരിശിന്റെ വഴിയുടെ പച്ഛാത്തലത്തിൽ, ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെ ഏടുകൾ ഓരോന്നായി അവതരിക്കപ്പെട്ടപ്പോൾ, കണ്ടുനിന്നവർ വിസ്മയഭരിതരായി. യേശുവിന്റെ വേഷപ്പകർച്ചയും, പീലാത്തോസിന്റെ അരമനമുറ്റവും, പിയാത്തായും, കർത്താവിന്റെ കല്ലറയും, മാതാ – പുത്രാ സംഗമവേദിയും, ശിമെയോനും വെറോനിക്കായും ഒക്കെ ജീവിക്കുന്ന പ്രതിബിംബങ്ങളായി ഇടവക ജനത്തിന് മുന്നിൽ പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു. എബ്രഹാം വാഴപ്പള്ളി, ബെന്നി കൈപ്പാറേട്ട്, ജോസ് കുറുപ്പംപറമ്പിൽ തുടങ്ങിയവർ സാങ്കേതിക സഹായങ്ങൾ നൽകി യുവജനങ്ങളെ സഹായിച്ചു. ചിക്കാഗോ സീറോ മലബാർ രൂപത യുവജന വർഷമായി ആചരിക്കുന്ന 2017 നെ യുവജനങ്ങളുടെ സജീവ പങ്കാളിത്വം കൊണ്ട് സമ്പന്നമാക്കുകയാണ് ഹൂസ്റ്റൺ ക്നാനായ കാത്തലിക്ക് ഇടവക. സോഷ്യൽ മീഡിയയിൽ തരംഗമായ സജിയച്ചന്റെ ഇടയാ നിൻ വിളി കേൾക്കാൻ എന്ന അമ്പതു ദിവസങ്ങൾ നീണ്ടു നിന്ന നോമ്പുകാല ചിന്താവിഷയ വീഡിയോയ്ക് പുറമെ, ഹൃദ്യമായ പീഡാനുഭ അവതരണം കൂടിയായപ്പോൾ, കേവലം പേരിനൊരു വലിയ ആഴ്ച എന്ന ചിന്താഗതി മാറ്റിവെച്ചുകൊണ്ടു, ഇടവക ജനങ്ങൾ ഒന്നായി ആത്മീയ ഉണർവോടെ ഇടവകയുടെ പരിപാടികളിൽ യുവജനങ്ങളോടിപ്പം പങ്കെടുക്കുന്നത് അനുകരണീയമാണ് എന്ന് വലിയ ആഴ്ചയുടെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത യുവജനങ്ങളെ വികാരി ഫാ. സജി പിണർക്കയിൽ അനുമോദിച്ചു.