മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന ‘മുത്വലാഖ്’ പ്രശ്നം ഒരു ദേശീയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സാധാരണ ചര്‍ച്ചാ വിഷയമല്ല, അതൊരു വിവാദമാക്കി ‘രാഷ്ട്രീയ ചര്‍ച്ച’യാക്കുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. ഈ വിഷയത്തില്‍ നിരവധി കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നത്. ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’ എന്ന സ്ഥിതിയിലാണ് സുപ്രിം കോടതി. മതപരമായ വിഷയമായതുകൊണ്ട് പൂര്‍ണ്ണമായ ഒരു വിധി പ്രസ്താവിക്കുന്നതിനു മുന്‍പ് നിരവധി കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്.

Thalaq banner jpg

ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതിന് പല കാരണങ്ങളുമുണ്ട്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന നിര്‍ബ്ബന്ധം ബിജെപിക്കാണ്. പക്ഷെ, അവരുടെ ഓരോ നീക്കങ്ങളും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സംശയത്തോടെ കാണുകയും നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നതുകൊണ്ട് കോടതികളില്‍ കേന്ദ്രത്തിന്റെ ന്യായവാദങ്ങളൊന്നും വിലപ്പോകുന്നില്ല. അതിന്റെ മൂലകാരണം മനസ്സിലായതുകൊണ്ടാകാം മുത്വലാഖ്  വിവാദം രാഷ്ട്രീയ ചര്‍ച്ചയാക്കി മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ശരിഅത്ത് നിയമപ്രകാരം മുസ്ലിം സ്ത്രീകളെ മൊഴിചൊല്ലുന്നതിന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡും അടുത്തിടെ അനുകൂലമായിട്ടാണു പ്രതികരിച്ചത്. ഇതിനിടെ വീണ്ടും വിഷയം ചര്‍ച്ചയാക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ പ്രശ്‌നം തന്റെ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണു മോദി സംശയലേശമന്യേ വ്യക്തമാക്കുന്നത്. ഇതൊരു സാമൂഹിക വിഷയമായി കണ്ട് മുസ്ലിം വിഭാഗത്തില്‍ നിന്ന് പ്രബുദ്ധരായവര്‍ ഇതിനെതിരേ മുന്നോട്ടുവരണമെന്നും, ഇത്തരമൊരു ശിക്ഷയില്‍നിന്നു നമ്മുടെ മുസ്ലിം പെണ്‍കുട്ടികളെയും ഭാര്യമാരെയുമൊക്കെ മോചിപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മുത്തലാഖിനെതിരേ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുന്ന ഉത്തരാഖണ്ഡില്‍നിന്നുള്ള ഷയറാ ബാനു എന്ന മുപ്പത്തഞ്ചുകാരിയുടെ നിയമ പോരാട്ടാത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണു മോദിയുടെ ഈ പ്രസ്താവന. രണ്ടു കുട്ടികളുടെ അമ്മയായ ഷയറാ ബാനു, രാജ്യത്തുള്ള എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടിയാണു താന്‍ നിയമ പോരാട്ടം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണു മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് മെയ് 11ന് ഈ വിഷയം പരിഗണിക്കാനിരിക്കേയാണു മോദിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. 

Shah Bano

മുത്വലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരായ ഹര്‍ജിയാണ് ഷയറാ ബാനു സുപ്രീം കോടതിയില്‍ നല്‍കിയത്. എന്നാല്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ തന്നെ ചിലര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കു കയാണെന്നും, വ്യക്തിപരമായിട്ട് ഒന്നും കിട്ടില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണു മുസ്ലിം മതത്തെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നതെന്നാണ് ഷയറ കേന്ദ്രത്തിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, എന്നേപ്പോലെ ദുരിതത്തിലായ നൂറുകണക്കിനു സ്ത്രീകള്‍ക്കു വേണ്ടിയാണ് താനിതൊക്കെ ചെയ്യുന്നതെന്നും, മരിച്ചാലും പിന്മാറാന്‍ തയ്യാറല്ല എന്നുമാണ് അവരുടെ മറുപടി. 

സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ ഷയറാ ബാനുവിന്റെ ജീവിതം വന്‍ ദുരന്തമാണ്. വിവാഹശേഷം ഭര്‍ത്താവില്‍നിന്നും ഒരു ദശകത്തോളം ക്രൂര പീഡനങ്ങളാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ആറിലേറെ തവണ ഗര്‍ഭഛിദ്രത്തിനു വിധേയമാകേണ്ടിവന്നു. ഇതിനുള്ള ഗുളികകള്‍ നിര്‍ബന്ധപൂര്‍വം കഴിച്ചിപ്പിച്ചതോടെ ഇവരുടെ ആരോഗ്യവും താറുമാറായി. ഇതോടെ ഇവര്‍ 2015 ഒക്‌ടോബറില്‍ അവര്‍ സ്വന്തം വീട്ടിലേക്കു പോയി. പിന്നീട് ഒരു കത്താണ് ലഭിച്ചത്. ഇതില്‍ ‘ത്വലാഖ്’ എന്നു മൂന്നുവട്ടം എഴുതിയിട്ടുണ്ടായിരുന്നുവത്രേ. ഇതാണ് അവരെ നിയമപോരാട്ടത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. അവര്‍ക്കൊപ്പം മറ്റു ഏഴ് മുസ്ലിം സ്ത്രീകളുമുണ്ട് നിയമ പോരാട്ടത്തില്‍ പങ്കു ചേരാന്‍.

പര്‍ദ്ദകള്‍ക്കുള്ളില്‍ പൊതിഞ്ഞ് വീട്ടിനുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ എന്തുകൊണ്ടാണ് അവയെല്ലാം വലിച്ചെറിഞ്ഞ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിത്തിരിച് ചിരിക്കുന്നതെന്ന് ചിന്തിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ‘ശരിഅത്ത്’ നിയമത്തിന്റെ ദുര്‍പയോഗം തന്നെ. ഭാര്യയെ വിവാഹബന്ധത്തില്‍ നിന്ന് കാരണമില്ലാതെ ഒഴിവാക്കാം എന്ന മിഥ്യാധാരണയാണ് ഇതിനെല്ലാം കാരണം. ശരിഅത്ത് നിയമം എന്താണെന്നും, അതില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും എന്തൊക്കെയാണെന്നും അറിയാവുന്നവര്‍ ഒരിക്കലും ഭാര്യയെ പീഡിപ്പിക്കുകയോ ബന്ധം ഒഴിവാക്കുകയോ  ചെയ്യുകയില്ല. 

ശരിഅത്തിനെ ഓരോരോ കാലങ്ങളില്‍ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടപ് പോഴാണ് അതിന്റെ ദുരുപയോഗവും വര്‍ദ്ധിച്ചത്. മോദിയുടെ ഇപ്പോഴത്തെ പ്രസ്താവനക്കെതിരെയും ചില മുസ്ലിം സംഘടനകള്‍ രംഗത്തു വന്നു കഴിഞ്ഞു. കൂടുതല്‍ ശ്രദ്ധയൂന്നേണ്ട മറ്റു വിഷയങ്ങളുള്ളപ്പോള്‍ മോദി ഈ വിഷയം ഉയര്‍ത്തുന്നത് വിസ്മയകരമാണെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ തന്നെ ഒരംഗം പറയുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ചുട്ടുകൊല്ലപ്പെടുകയും ഗര്‍ഭഛിദ്രത്തിനു വിധേയമാകുകയും ചെയ്യുന്ന നാട്ടില്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ള വിഷയങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു മത വിഭാഗങ്ങളെ അപേക്ഷിച്ചു മുസ്ലിം വിഭാഗക്കാര്‍ക്കിടയില്‍ വിവാഹ മോചനങ്ങള്‍ കുറവാണ്. മുംബൈ, ബംഗളുരു, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണു വിവാഹ മോചനങ്ങള്‍ കൂടുതലും. ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ദശലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും പ്രധാനമന്ത്രിക്ക് ആശങ്കയില്ലേയെന്നും അവര്‍ ചോദിക്കുന്നു. ഇതു തന്നെയാണ് ഇന്ത്യ നേരിടുന്ന പ്രശ്നവും. ‘ചക്കയ്ക്കെന്തു വില എന്നു ചോദിച്ചാല്‍ ഇല വെച്ച് മുറിയ്ക്കണം’ എന്നു പറഞ്ഞ പോലെ, ഗൗരവമായ വിഷയങ്ങളെക്കുറിച്ച് പറയുമ്പോള്‍ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന പ്രക്രിയ.

Shayara Bano

1937 ല്‍ ശരിയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങള്‍. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ലാതെ നില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ത്വലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകള്‍ക്ക് ചിലവിനു കൊടുക്കാന്‍ ശരിഅത്ത് നിയമം പറയുന്നില്ല. അവര്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തുവകകളില്‍ അവകാശവുമില്ല. ഈ നിയമത്തെ സുപ്രീം കോടതി 1985 ല്‍ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കള്‍ക്കും വയസ്സായ മാതാപിതാക്കള്‍ക്കും ചിലവിനു കൊടുക്കേണ്ടത് ഭര്‍ത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുയും ചെയ്തിരുന്നു. വ്യക്തിനിയമം തിരുത്തിയാല്‍ സമുദായ വ്യക്തിത്വം നഷ്ടമാകുമെന്നൊരു പൊതു ധാരണയുണ്ടായിരുന്നു. മുസ്ലിം വ്യക്തിനിയമം ഖുര്‍‌ആന്‍ അനുശാസിക്കുന്നതും അതില്‍ മാറ്റം വരുത്താന്‍ വ്യക്തികള്‍ക്കോ കോടതികള്‍ക്കോ അധികാരമില്ല എന്നുമാണ് വയ്പ്പ്. ഏകികൃത സിവില്‍ കോഡിനെതിരെ മുസ്ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പു നിലനില്‍ക്കുന്നുമുണ്ട്. രാജ്യത്തെ മുസ്‌ലിം സ്ത്രീകളെല്ലാം മുത്തലാഖിന്റെ ഇരകളാണെന്നും മുസ്‌ലിംങ്ങളിലെ ബഹുഭൂരിപക്ഷവും ബഹുഭാര്യാത്വം ആചരിക്കുന്നവരാണെന്നുമുള്ള ഒരു പ്രചരണവും ഇതിനിടെയുണ്ട് എന്നുള്ളതും ഒരു വാസ്തവമാണ്. പരിഷ്കാരങ്ങള്‍ മുത്തലാഖ് പ്രശ്‌നത്തില്‍ മാത്രമായൊതുങ്ങാതെ മുസ്‌ലിം ജനവിഭാഗങ്ങളുടെ പൊതു ജീവിത ശൈലിയില്‍ കാതലായ പല പരിഷ്‌കാരങ്ങളും ആവശ്യമാണെന്ന് പുരോഗമന ചിന്താഗതിക്കാര്‍ കാലങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹങ്ങളെപ്പോലെ സ്ത്രീകളുടെ കാര്യത്തില്‍ പല പിന്തിരിപ്പന്‍ നയങ്ങളും മുസ്ലിം സമൂഹവും പിന്തുടരുന്നുണ്ട് എന്നുള്ളതാണ് സത്യം. 

Shayara Bano1

ഇനി എന്താണ് ഈ മുത്വലാഖിന്റെ ചരിത്രമെന്ന് നോക്കാം:

മുത്വലാഖ് സമ്പ്രദായം ആദ്യമായി നടപ്പിലാക്കപ്പെട്ടത്, പ്രവാചകന്റെ രണ്ടാമത്തെ അനുയായിയായി അറിയപ്പെടുന്ന ഖലീഫ ഉമറിന്റെ ഭരണകാലത്താണ് എന്നാണ് ചരിത്രം. പ്രവാചകനുമായി സൗന്ദര്യപ്പിണക്കത്തില്‍ ഏര്‍പ്പെട്ട ഭാര്യമാരെ മൊഴി ചൊല്ലി ഒഴിവാക്കാം എന്ന ധ്വനിയില്‍, ഖലീഫാ ഉമര്‍ ഒരിക്കല്‍ പ്രവാചകനോടുള്ള തന്റെ സ്‌നേഹം ചൊരിഞ്ഞ സന്ദര്‍ഭത്തില്‍, പ്രവാചക പത്നിമാരുടെ കാര്യത്തില്‍ ഇടപെടാന്‍ ആരാണ് താങ്കളെ നിയോഗിച്ചത് എന്ന് നബിയുടെ പത്നി ആയിശാബീവി ഖലീഫ ഉമറിനോട് ദേഷ്യപ്പെടാന്‍ ഇടവന്നതായി ചില ഹദീസുകളില്‍ കാണുന്നു. പ്രവാചകന്റെ കാലത്ത് ഒരാള്‍ മൂന്നു ത്വലാഖും ഒറ്റയിരിപ്പില്‍ ചൊല്ലിയതറിഞ്ഞപ്പോള്‍ നബി ക്ഷോഭിച്ചുകൊണ്ടു ചോദിച്ചുവത്രേ “ഞാൻ നിങ്ങള്‍ക്കിടയിലുള്ളപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ഗ്രന്ഥംകൊണ്ട് കളിക്കുന്നോ?” മറ്റൊരു സന്ദര്‍ഭത്തില്‍ മൂന്നു ത്വലാഖും ചൊല്ലി എന്നറിയിച്ച അനുയായിയോട് നബി ചോദിച്ചായി പറയപ്പെടുന്നു “മൂന്നു ത്വലാഖും  ചൊല്ലിയത് ഒരേ സദസ്സില്‍ വെച്ചാണോ?” അതെ എന്നായിരുന്നു അനുയായിയുടെ മറുപടി. നബിയുടെ വിധി ഇങ്ങനെയായിരുന്നു: “എങ്കില്‍ ഒന്ന് ആയതായി കണക്കു കൂട്ടിയാല്‍ മതിയാകും, നിങ്ങള്‍ അവളുമായി രമ്യതപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ മടക്കിയെടുക്കുന്നതാണ് ഉത്തമം.” 

മുസ്ലിം ശരിഅത്ത് നിയമവും ന്യൂനതകളും 

1. ഇസ്ലാമായ ഒരുവന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ ഒരേസമയം നിലനിര്‍ത്താം (ഒരേ സമയം ഇത് 4 വരെയാകാമെന്നുണ്ട്).

2. ആ ഭാര്യമാരെ അവരുടെ യാതൊരു സമ്മതവും കൂടാതെ എപ്പോള്‍, ഏതു സമയത്തും ത്വലാഖ് (Divorce) ചൊല്ലി ഒഴിവാക്കാവുന്നതാണ്.

3. സ്വത്തുക്കളുടെ അവകാശത്തേക്കുറിച്ചു പറഞ്ഞാല്‍, മാതാപിതാക്കളുടെ സ്വത്തുവകകളില്‍ മുസ്ലിം പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ നേര്‍പകുതി അവകാശം മാത്രമേ അവള്‍ക്കു ലഭിക്കുകയുള്ളു.

4. പെണ്‍കുട്ടികള്‍ മാത്രമുള്ള മുസ്ലിം ദമ്പതികളില്‍, ആ വീട്ടിലെ കുടുംബനാഥന്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ അദ്ദേഹത്തിന്റെ വിധവക്കോ പെണ്‍മക്കള്‍ക്കോ യാതൊരു അവകാശവുമില്ല. ആ അവകാശം കിട്ടുന്നത് മരണപ്പെട്ട വ്യക്തിയുടെ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ആകുന്നു.

5. മൂന്ന് ത്വലാഖ് (മുത്വലാഖ്) ചൊല്ലി ഒഴിവാക്കിയ തന്റെ മുന്‍ഭാര്യയെ ഒരു മുസ്ലിം പുരുഷന് തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ആ സ്ത്രീയെ മറ്റൊരു പുരുഷന് ഉത്തരവാദിത്തപ്പെട്ടവരുടെ മധ്യസ്ഥതയില്‍ വിവാഹം ചെയ്തു നല്‍കി അയാളുമൊത്ത് ആ സ്ത്രീ കുറച്ചു നാള്‍ ജീവിച്ചതിനുശേഷം അയാളില്‍ നിന്നും വിവാഹമോചനം വാങ്ങി പുനര്‍വിവാഹം ചെയ്യാം.

6. ആണോ പെണ്ണോ ആയ ഒരു മുസ്ലിം വ്യക്തിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കേ അവനോ അവളോ മരണപ്പെട്ടാല്‍, മരണപ്പെട്ട ആളുടെ കുട്ടികള്‍ക്കോ ഭാര്യക്കോ ഈ മരണപ്പെട്ട വ്യക്തിയുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ല.

7. ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടിയ മുസ്ലിം വനിതയ്ക്ക് മൂന്നുമാസം (ഇത് ഇദ്ദ കാലയളവ് എന്ന് പറയുന്നു) മാത്രമേ ജീവനാംശം ലഭിക്കാനുള്ള അവകാശമുള്ളൂ. ഇന്ത്യന്‍ ക്രിമിനല്‍ നടപടി നിയമം 125 പ്രകാരമുള്ള നിയമ പരിരക്ഷ മുസ്ലിം സ്ത്രീക്ക് ലഭിക്കുന്നതല്ല.

രണ്ട് തവണയാണ് വിവാഹമോചനം. ഒറ്റത്തവണയായി മൊഴിചൊല്ലിയാല്‍തന്നെ വിവാഹമോചനം സാധുവാകും. എന്നാല്‍ ‘ഇദ്ദ’ കാലത്ത് ഭാര്യയെ തിരിച്ചെടുക്കാനും അതിന് സാധ്യമായില്ലെങ്കില്‍ അതിന് ശേഷം പുനര്‍വിവാഹം ചെയ്യാനും ഖുര്‍ആന്‍ പുരുഷന് അനുവാദം നല്‍കുന്നു. അതായത്, രണ്ട് തവണയാണ്‌ വിവാഹമോചനം. മൂന്നാം തവണ വിവാഹമോചനം അന്തിമമാണ്. പിന്നെ അവര്‍ തമ്മില്‍ വേര്‍പിരിയുക തന്നെ വേണം. ഖുര്‍ആന്‍ പറഞ്ഞു: ‘വിവാഹമോചനം രണ്ട് പ്രാവശ്യമാകുന്നു. അനന്തരം മാന്യമായ രീതിയില്‍ കൂടെ നിറുത്തുകയോ നല്ല നിലയില്‍ പിരിച്ചയക്കുകയോ ചെയ്യണം. “മൂന്ന് വിവാഹമോചനവും ഒറ്റയടിക്ക് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കണമെന്ന് തോന്നുകയും ചെയ്താല്‍ സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ മൂന്ന് ത്വലാഖുകള്‍ (വിവാഹമോചനം) നിശ്ചയിച്ചത്. അതായത്, ഖുര്‍ആന്‍ നിയമമായി നിശ്ചയിച്ച വിവാഹമോചനരീതി ഒന്നിന് ശേഷം ഒന്ന് എന്ന നിലക്കാണ്. ഒന്നാമത്തെയും രണ്ടാമത്തെയും വിവാഹമോചനത്തിനു ശേഷം തിരിച്ചെടുക്കാവുന്നതാണ്. മൂന്നാമത്തേത് ചൊല്ലിക്കഴിഞ്ഞാല്‍ വിവാഹമോചനം പൂര്‍ണമായും നിലവില്‍ വരും. പിന്നീട് അവര്‍ക്ക് ദാമ്പതൃത്തില്‍ തുടരാന്‍ സാധ്യമല്ല. ആ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും സ്വാഭാവികമായ രീതിയില്‍ അവര്‍ തമ്മില്‍ വിവാഹമോചനം ചെയ്തു വേര്‍പിരിയുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് വീണ്ടും ഒരുമിക്കാന്‍ സാധിക്കുകയുള്ളൂ. അയാള്‍ അവളെ വിവാഹമോചനം ചെയ്താല്‍ അനന്തരം അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം കഴിക്കുന്നതുവരെ അയാള്‍ക്ക് അവള്‍ നിഷിദ്ധയാണ്.”

ചുരുക്കത്തില്‍ വിവാഹം ഒരു കരാറാണ്. സ്‌നേഹവും കാരുണ്യവും, ക്ഷമയും, പരസ്പര വിശ്വാസവും, വിട്ടുവീഴ്ചാമനോഭാവവുമാണ് ഈ കരാറിന്റെ അഥവാ ദാമ്പതൃജീവിതത്തിന്റെ കാതല്‍. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് ഭാര്യയെ വെറുത്തെന്നുവരാം. ചിലപ്പോള്‍ തിരിച്ചും സംഭവിച്ചേക്കാം. അതിന് പ്രത്യേകിച്ച് കാരണവും കണ്ടേക്കാം. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്ത് ദാമ്പത്യ ജീവിതം മുമ്പോട്ട് കൊണ്ടുപോകണമെന്നാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത്. ദാമ്പത്യ രംഗത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും വിവാഹമോചനം ചെയ്യുകയല്ല ഖുര്‍ആന്റെ രീതി. ദമ്പതികള്‍ രണ്ടുപേരുടെയും കുടുംബങ്ങളില്‍ നിന്ന് ഓരോ പ്രതിനിധി വീതം ഒരുമിച്ചു കൂടുകയും വിഷയം പഠിച്ച് രണ്ടുപേരെയും രമ്യതയില്‍ എത്തിക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യണമെന്ന് ഖുര്‍ആന്‍  അനുശാസിക്കുന്നുണ്ട്.  

നിസ്സാര കാരണങ്ങള്‍ക്ക് വിവാഹമോചനം ചെയ്യാവുന്നതല്ല. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ വിവാഹമോചനം ഒരു ഹോബിയായിട്ടാണ് പലരും കാണുന്നത്. പുതിയ കാമുകിയെ കണ്ടെത്തിയാല്‍, അല്ലെങ്കില്‍ പരസ്ത്രീ ബന്ധം ആരംഭിച്ചാല്‍ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് മുത്തലാഖിന്റെ പേരില്‍ അവരെ ഒഴിവാക്കുന്ന രീതി ഖുര്‍ആന്‍ സ്വീകരിക്കുകയില്ല. ദമ്പതികള്‍ തമ്മിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെ സംബന്ധിച്ചും പഠിക്കുകയും പോംവഴി ആരായുകയും സാധ്യമാകുന്ന വിട്ടുവീഴ്ചകള്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും ഖുര്‍ആന്‍ ആവശൃപ്പെടുന്നു. ഒരു വിവാഹമോചനം സംഭവിക്കാതാരിക്കാനാണത്. 

മുത്വലാഖിലെ ന്യൂനതകള്‍: 

ഗുണവും ദോഷവും ഒരുപോലെയുള്ള ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍ പോലെയാണ് മുത്തലാഖ് എന്ന വ്യക്തി നിയമത്തിലെ സംവിധാനം. ആധുനിക കാലഘട്ടത്തില്‍ 3 തവണ മൊബൈലിലൂടെയോ, എസ്.എം.എസ്. ആയോ, ഇമെയില്‍ വഴിയോ ത്വലാഖ് എന്ന പദം ആവര്‍ത്തിച്ചാല്‍ വിവാഹബന്ധം വേര്‍പെട്ടതായിട്ടു മുത്തലാഖിനെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഒരേസമയം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണെന്നാണ് വനിതാ സംഘടനകളും മറ്റും വാദിക്കുന്നത്.

മേല്‍വിവരിച്ച ഷയറാ ബാനുവിനെപ്പോലെ മുത്തലാഖ് വിഷയം ദേശീയ-അന്തര്‍ദ്ദേശീയ ശ്രദ്ധയാകര്‍ഷിച്ചത് 1984-ലാണ്. ഏറ്റവും കൂടുതല്‍ വിവാദമായ ഷാബാനു കേസായിരുന്നു അത്. 1984 ല്‍ മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള ഷബാനു ബീഗം എന്ന 60 വയസുകാരിയായ വൃദ്ധ, തന്നെ മൊഴി ചൊല്ലിയ തന്റെ മുന്‍ ഭര്‍ത്താവായ മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയില്‍ നിന്നും തനിക്കു ജീവനാംശം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മദ്ധ്യപ്രദേശിലെ കീഴ്ക്കോടതിയില്‍ ഒരു അപ്പീല്‍ സമര്‍പ്പിച്ചു. വാര്‍ദ്ധക്യത്തിന്റെ പടിവാതിലിലെത്തി നില്‍ക്കുന്ന അവരെ 40 കൊല്ലത്തെ വിവാഹ ജീവിതത്തിനുശേഷം മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. മദ്ധ്യപ്രദേശ് കോടതി ഷബാനു ബീഗത്തിന് അനുകൂലമായി കേസ് വിധിച്ചു. ഈ വിധിക്കെതിരെ മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മുസ്ലീം വ്യക്തി നിയമപ്രകാരം തന്റെ മുന്‍ഭാര്യയായ ഷബാനു ബീഗത്തിന്റ ആവശ്യം നിലനില്‍ക്കുന്നില്ല എന്ന വാദമുയര്‍ത്തി. ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, പുനര്‍വിവാഹതിയാകുന്നതുവരെ അവര്‍ക്ക് ആദ്യ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് (സി ആര്‍ സി പി സെക്‌ഷന്‍125) അനുസരിച്ചാണ് വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ ഭാരതത്തിലാകെ വന്‍തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. ശരീഅത്ത് നിയമങ്ങള്‍ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തിച്ചു. ഈ വിധി മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിനിയമങ്ങള്‍ ഈ വിധി വഴി ദുർബലപ്പെടുമെന്നു പൊതുവേ വിലയിരുത്തപ്പെട്ടു. യോജിച്ച ഈ ചെറുത്തു നില്‍പ്പിന്റെ ഫലമായി അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരില്‍ മുസ്ലീം സംഘടനകള്‍ സ്വാധീനം ചെലുത്തിയതിന്റെ ഫലമായി മുസ്ലിം വുമണ്‍സ് പ്രൊട്ടക്‌ഷന്‍  ആക്ട് (പ്രൊട്ടക്‌ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡിവോഴ്‌സ് ആക്ട് -1986) എന്ന പേരില്‍ ഒരു നിയമം പാസാക്കപ്പെട്ടു. (https://en.wikipedia.org/ wiki/The Muslim Women Protection of Rights on Divorce Act 1986) ഈ പുതിയ നിയമം സി ആര്‍ സി പി 125 വകുപ്പിന്റെ പരിധിയില്‍ നിന്നു മുസ്ലിം പുരുഷന്മാരെ ഒഴിവാക്കി. ഇദ്ദ കാലയളവ് വരെ മാത്രം ജീവനാംശം നല്‍കിയാല്‍ മതിയെന്നും അതിനു ശേഷം സ്ത്രീ പുനര്‍വിവാഹിതയാകുന്നില്ലെങ്കി ല്‍ ആ സ്ത്രീയുടെ മറ്റു ബന്ധുക്കള്‍ക്കാണ് അവരെ സംരക്ഷിക്കാനുള്ള പൂര്‍ണ്ണ ബാദ്ധ്യതയെന്നും ബന്ധുക്കള്‍ക്ക് അതിനു കഴിവില്ലാത്ത അവസ്ഥയില്‍ വഖ്ഫ് സംവിധാനം വഴി അവരെ പുനരധിവസിപ്പിക്കണമെന്നു ഈ നിയമം അനുസാസിക്കുന്നു. സി ആര്‍ പി സി സെക്‌ഷന്‍ 125-ല്‍ നിന്ന് മുസ്‌ലിം പുരുഷനെ ഒഴിവാക്കി നിര്‍ത്തുക വഴി താത്കാലികമായി മുസ്ലിം വ്യക്തി നിയമത്തെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആര്‍ട്ടിക്കിള്‍ 44 സംബന്ധിച്ച തീരുമാനങ്ങള്‍ കോടതിയല്ല, ഭരണകൂടമാണു കൈക്കോള്ളേണ്ടതെന്ന ഭരണഘടനയുടെ തീര്‍പ്പ് സര്‍ക്കാറിനെ അതിന് നിർബന്ധിതമാക്കിയെന്നു വേണം കരുതുവാന്‍. യഥാര്‍ത്ഥത്തില്‍ ഇതുവഴി മുസ്ലിം സ്ത്രീകള്‍ പരിപൂര്‍ണ്ണമായി മതനേതാക്കന്മാരാലും ഭരണ കോണ്‍ഗ്രസിനാലും അവഗണനയുടെ പടുകുഴിയിലേയ്ക്കു വീഴുകയായിരുന്നു. ഈ പുതിയ നിയമം മുസ്ലീം സ്ത്രീകളക്കു കൂടുതല്‍ ദുരിതങ്ങളിലേയ്ക്കു നയിക്കുവാനേ ഉപകരിച്ചുള്ളു എന്നതാണ് വസ്തുത.

 മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ വര്‍ഷങ്ങളായി മൗനത്തിലായിരുന്നത് എന്തുകൊണ്ടാണെന്നതിന് അവര്‍ ഉത്തരം പറയണമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ഇപ്പോള്‍ ആവശ്യപ്പെട്ടതിന്റെ പൊരുള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും മനസ്സിലായിക്കാണുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസുകാര്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പോരാടുന്നവരാണെന്നു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് മേല്പറഞ്ഞ ഷബാനു ബീഗം കേസ് തന്നെ ഉദാഹരണമാണ്. ഇപ്പോള്‍ ബിജെപി കൈക്കൊണ്ട തീരുമാനം പോലെ അന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ചെയ്തിരുന്നെങ്കില്‍ എത്രയോ ന്യൂനപക്ഷ സമുദായങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം സമുദായം, രക്ഷപ്പെട്ടേനെ. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിന്റെയും അസമത്വത്തിന്റെയും പ്രശ്‌നമാണിത്.

(തുടരും)

(അവലംബം: https://ml.wikipedia.org/wiki/ മുത്തലാഖ്)

LEAVE A REPLY

Please enter your comment!
Please enter your name here