ലക്നൗ∙ അരയിൽ കൈത്തോക്കും തിരുകി ട്രാക്ടർ ഓടിച്ചെത്തിയ സ്ത്രീ യുപിയിലെ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിക്കു മുന്നിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ. ഉത്തർപ്രദേശിലെ ബിൻജോർ ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിക്കു മുന്നിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്.
ഒരു ക്രിസ്ത്യൻ ദേവാലയത്തിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധക്കാർക്കിടയിലേക്ക് പ്രാദേശിക ഭൂമാഫിയ നേതാവിന്റെ ഭാര്യ ട്രാക്ടർ ഓടിച്ച് എത്തുകയായിരുന്നു. അരയിൽ കൈത്തോക്കും തിരുകിയായിരുന്നു വരവ്. സംഭവസ്ഥത്തുണ്ടായിരുന്ന സ്ത്രീകൾ അവരെ തടയാൻ ശ്രമിച്ചു. ചില സ്ത്രീകൾ വടികൊണ്ട് തല്ലാൻ ശ്രമിച്ചു. ചിലരാവട്ടെ മുട്ടയും വടിയും സ്ത്രീക്ക് നേരെയെറിഞ്ഞു. എന്നാൽ തടയാൻ ശ്രമിച്ചവരെയെല്ലാം ട്രാക്ടർ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സ്ത്രീ മണിക്കൂറുകളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തി.
ഒടുവിൽ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ട്രാക്ടറിന്റെ ഇടികൊണ്ട് പരുക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അറസ്റ്റ് ചെയ്ത സ്ത്രീയെ വിഐപി പരിഗണനയോടെയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാർ ആരോപിച്ചു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്