ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെട്ടു. 59 പേർക്കു പരിക്കേറ്റു. പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു.
ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു. സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. സംഭവത്തെ അപലപിച്ച മോദി ഇരകളുടെ ദുഃഖത്തിലും പ്രാർഥനയിലും ഇന്ത്യ പങ്കുചേരുന്നതായി ട്വീറ്റ് ചെയ്തു.