പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വം ഓര്‍മിപ്പിച്ചുകൊണ്ട് എം.ബി രാജേഷ് എം.പിയും,വി.ടി ബല്‍റാം എം.എല്‍.എയും
തന്റെ മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്തു.

ഇളയെ മകള്‍ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര ഗവ. എല്‍പി സ്‌കൂളിലും മൂത്ത മകള്‍ നിരഞ്ജനയെ ഗവ. മോയന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാ ക്ലാസ്സിലുമാണ് എം.ബി രാജേഷ് എം.പിചേര്‍ത്തത്.

കേന്ദ്രീയ വിദ്യാലയയില്‍ എം.പി.മാരുടെ മക്കള്‍ക്ക് പ്രത്യേകമായുള്ള ക്വാട്ട ഉണ്ടായിട്ടും വേണ്ടെന്നു വച്ചിട്ടാണ് സര്‍ക്കാര്‍ സ്‌ക്കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും എം ബി രാജേഷ് എം.ബി പറഞ്ഞു.
ലക്ഷക്കണക്കിന് കുരുന്നുകള്‍ അക്ഷരത്തിന്റെയും അറിവിന്റെയും പ്രകാശ ലോകത്തേക്ക് ആദ്യം പടികടന്നെത്തുന്ന ഈ പ്രവേശനോത്സമാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഏറ്റവും ജനകീയ ഉത്സവം.

ജാതിയുടെയും മതത്തിന്റെയും പരിവേഷമില്ലാത്ത, എല്ലാവര്‍ക്കും ഒന്നിച്ചാഘോഷിക്കാവുന്ന അറിവുത്സവം.
ആദ്യമായി സ്‌ക്കൂളില്‍ പോകുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകളും നേര്‍ന്ന് കൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വ്യക്തിപരമായ വിശേഷങ്ങൾ അത്യപൂർവ്വമായേ ഞാനിവിടെ പങ്കുവക്കാറുള്ളൂ.എന്നാൽ, ഇനി പറയാൻ പോകുന്ന വിശേഷം വ്യക്തിപരമാണെങ്കിലും ഒരു സാമൂഹിക ഉള്ളടക്കം കൂടി ഉള്ളതാണ് എന്നതുകൊണ്ട് ഇവിടെ പറയുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. രണ്ടാമത്തെ മകൾ പ്രിയദത്ത(തങ്കി)യെ പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ.പി.സ്‌ക്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു. മൂത്ത മകൾ നിരഞ്ജന (കുഞ്ഞു)യെ ഗവ.മോയൻസ് ഗേൾസ് ഹയർസെക്കന്ററി സ്‌ക്കൂളിൽ എട്ടാം ക്ലാസ്സിലും. കേന്ദ്രീയ വിദ്യാലയയിൽ എം.പി.മാരുടെ മക്കൾക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നു വച്ചിട്ടാണ് സർക്കാർ സ്‌ക്കൂളിൽ തന്നെ കുട്ടികളെ ചേർക്കാൻ തീരുമാനിച്ചത്. (കേന്ദ്രീയ വിദ്യാലയവും സർക്കാർ സ്‌ക്കൂളാണെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അവിടെ മലയാളം പഠിപ്പിക്കാൻ നിർവ്വാഹമില്ല.) എം.പി.യെന്ന നിലയിൽ അനേകം പേർക്ക് അവർ മികച്ചതെന്ന് കരുതുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പ്രവേശനത്തിന് ശുപാർശ കത്ത് കൊടുത്തിട്ടുണ്ട്. അതിനും പുറമേ കേന്ദ്രീയ വിദ്യാലയത്തിൽ എം.പി. ക്വാട്ടയിലുള്ള പത്ത് സീറ്റിലേക്ക് മറ്റ് കുട്ടികൾക്ക് പ്രവേശനവും നൽകാറുണ്ട്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സർക്കാർ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാൻ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കാൻ പ്രേരണയായ ഘടകങ്ങളാണ്. ഒപ്പം വിദ്യാർത്ഥി പ്രവർത്തകനായിരുന്ന കാലം മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നടത്തിയ പ്രക്ഷോഭങ്ങളും അതിനേറ്റു വാങ്ങേണ്ടി വന്ന പോലീസ് മർദ്ദനത്തിന്റെയും ജയിൽ വാസത്തിന്റെയും ഓർമ്മകളും അനുഭവങ്ങളും മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്ന നിർബന്ധത്തിന് പിന്നിലുണ്ട്. ഒരു കാര്യം പ്രത്യേകം ചേർക്കട്ടെ. ജാതിയും മതവും ചോദിക്കുന്ന കോളത്തിന് നേരെ ‘ഇല്ല’ എന്നാണ് രേഖപ്പെടുത്തിയത്. പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരമൊരു കാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു.
ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരത്തിന്റെയും അ റിവിന്റെയും പ്രകാശ ലോകത്തേക്ക് ആദ്യം പടികടന്നെത്തുന്ന ഈ പ്രവേശനോത്സമാണ് യഥാർത്ഥത്തിൽ കേരളത്തിന്റെ ഏറ്റവും ജനകീയ ഉത്സവം. ജാതിയുടെയും മതത്തിന്റെയും പരിവേഷമില്ലാത്ത, എല്ലാവർക്കും ഒന്നിച്ചാഘോഷിക്കാവുന്ന അറിവുത്സവം. ആദ്യമായി സ്‌ക്കൂളിൽ പോകുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.
………………………………………………………………
‘പൊതു വിദ്യാഭ്യാസം നന്മയാണ്’; മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി ബല്‍റാം എം.എല്‍.എ
പാലക്കാട്: പൊതു വിദ്യാലയ സംരക്ഷണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം സ്വന്തം മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ട് മുന്നോട്ട് പോകണമെന്നും അതിനായി ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്നുമാണ് ബല്‍റാം അദ്വൈത് മാനവിനെ അരിക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ചേര്‍ത്തശേഷം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ശശിയുടേത് അടക്കമുള്ള കുട്ടികള്‍ ഈ സ്‌കൂളില്‍ ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മകൻ അദ്വൈത്‌ മാനവ്‌ വീടിനടുത്തുള്ള അരിക്കാട്‌ ഗവ. എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശിച്ചു. ജാതിയും മതവും ചോദിക്കുന്ന കോളത്തിൽ മതമില്ല എന്ന് രേഖപ്പെടുത്തി. പ്രായപൂർത്തിയായതിന്‌ ശേഷം അവന്‌ ഇഷ്ടപ്പെട്ട മതം വേണമെങ്കിൽ തെരഞ്ഞെടുക്കാമല്ലോ.” – വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു

പ്രവേശനോത്സവത്തിന് അതിഥിയെന്ന നിലയിലല്ല തന്റെ മകനായ അദ്വൈത് മാനവിനെ ഇവിടെ ചേര്‍ക്കാനായി രക്ഷിതാവെന്ന നിലയിലാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണം എന്നുളളതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
അതാണ് സമൂഹം പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ് സ്‌കൂളിലെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here