ന്യൂഡൽഹി ∙ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കു നീക്കാന്‍ നിയമനടപടി ആലോചിച്ചു തീരുമാനിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍. കോടതി ഒത്തുകളിക്കേസ് റദ്ദാക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിനെതിരെ വിലക്ക് തുടരാന്‍ ന്യായീകരണമില്ലെന്ന് റബേക്ക ജോണ്‍ മനോരമ ന്യൂസിനോടു പറഞ്ഞു.
ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഡല്‍ഹി പൊലീസ് ഉന്നയിച്ച ആരോപണങ്ങള്‍ കോടതി തള്ളിയ സാഹചര്യത്തില്‍ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുകയാണ് അഭിഭാഷകര്‍ക്കു മുന്നിലെ അടുത്ത ലക്ഷ്യം. കോടതി ഉത്തരവിന്‍റെ പകര്‍പ്പു ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീശാന്തിന്‍റെ അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. ശ്രീശാന്തിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാനാകുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉത്തരവിനെതിരെ ഡല്‍ഹി പൊലീസ് അപ്പീല്‍ നല്‍കിയാല്‍ ഹൈക്കോടതിയില്‍ നേരിടും. ശ്രീശാന്തിനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതി റദ്ദാക്കിയതില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും ഈ വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും റബേക്ക ജോണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശ്രീശാന്തിനെതിരെയുള്ള വിലക്ക് ഉടന്‍ നീക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. വിലക്ക് കോടതി നടപടികളുടെ ഭാഗമായല്ല. ബിസിസിഐയുടെ അഴിമതിവിരുദ്ധ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വിലക്ക്.