കോട്ടയം : കേരളത്തിലെ മുൻനിര പത്രപ്രവർത്തകനും ഗ്രന്ഥകാരനും വാഗ്മിയുമായ  ശ്രീ പോൾ മണലിൽ ,2017  ഫൊക്കാന കേരള കൺവൻഷനിൽ എഴുത്തുകാരുടെ സംഘടനയ്ക്ക് പ്രോത്സാഹനമായി സാമ്പത്തീക സഹായം നൽകിയതിന് ഫൊക്കാനയെ അഭിനന്ദനം അറിയിച്ചു. കേരളത്തിലെ പ്രമുഖ സാഹിത്യ സംഘടനയായ ഏറ്റുമാനൂർ കാവ്യവേദിയുടെ പതിനഞ്ചാമത് വാർഷിക പൊതുയോഗത്തിൽ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാർക്ക് ലഭിക്കേണ്ട അർഹതപ്പെട്ട സ്ഥാനം അധികാരികൾക്കും സമ്പന്നർക്കും നൽകുന്ന ഇന്നത്തെ സാമൂഹ്യരീതിയെ  അദ്ദേഹം വിമർശിച്ചു. ഏതു സമൂഹത്തെയും മുന്നോട്ടു നയിക്കുന്നത് സാഹിത്യകാരും ചിന്തകരുമായ എഴുത്തുകാരുടെ ആശയങ്ങളാണ്.   അങ്ങനെയുള്ളവരുടെ കൂട്ടായ്മയിൽ രൂപംകൊള്ളുന്ന സാഹിത്യ സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും നിലനിർത്തേണ്ടതും സമൂഹത്തിന്റെതന്നെ ആവശ്യമാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി സാഹിത്യത്തെ നെഞ്ചോട് ചേർക്കുകയും എല്ലാമാസവും കേരളത്തിലെ പ്രസിദ്ധരും എഴുതിത്തുടങ്ങുന്നവരുടേയും കവിതകൾ അവതരിപ്പിക്കുന്നതിന് സ്ഥിരം വേദി കണ്ടെത്തുകയും ‘ഋതം ‘ വാർഷീകപ്പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കാവ്യവേദിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമ്മേളനത്തോട്  അനുബന്ധിച്ചു അവാർഡ് ദാനം, മുതിർന്ന സാഹിത്യ പ്രതിഭകളെ ആദരിക്കൽ, പുസ്തക പ്രകാശനം, സാഹിത്യ പ്രഭാഷണം, കവിയരങ്ങു  തുടങ്ങി വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്. കാവ്യമിത്രങ്ങൾ  നിറഞ്ഞ സദസ്സിൽ കെ.കെ .എസ് ദാസ് , സി .എൻ.എൻ.നായർ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.  കാവ്യവേദിയുടെ 2017 കവിത  അവാർഡ് രതീശൻ ചക്കിക്കുളത്തിനും (സമയം നോക്കുന്ന കുഞ്ഞമ്പു) കഥാ അവാർഡ് സി. എസ്. മണിലാലിനും (ഓർമ്മിക്കാൻ പഠിപ്പിക്കുന്ന യന്ത്രം) സമർപ്പിച്ചു. ശ്രദ്ധേയ എഴുത്തുകാരിയായ ആശാ.ജി.കിടങ്ങൂരിന്റെ  ‘ഋതുക്കളുടെ ശേഷിപ്പുകൾ ‘, ഭാസ്കരൻ ഈരയിൽ രചിച്ച ‘മല്ലികയുടെ  സ്വപ്നം ‘ എന്നീ  പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രൊഫ. ജോസി ജോസഫ്, പ്രൊഫ.ജെയിംസ്  കണ്ണിമല എന്നിവർ സാഹിത്യ പ്രഭാഷണം നടത്തി. കാവ്യവേദി ചെയർമാൻ  ശ്രീ .പി.പി.നാരായണന്റെ അധ്യക്ഷതയിൽ  നടന്ന പൊതുയോഗത്തിൽ പ്രൊഫ.സെബാസ്റ്റ്യൻ വട്ടമറ്റം, ഹരിയേറ്റുമാനൂർ, സുരേഷ് കുറുമുള്ളൂർ ,ചാക്കോ സി ചൊരിയത്തു, സതീഷ് കാവ്യധാര ,വേദഗിരി നാരായണൻ, ഡോ .മുഹമ്മദ് സുധീർ, തൊമ്മൻകുത്തു ജോയി, ഷീലമോൻസ്   മുരിക്കൻ എന്നിവർ പങ്കെടുത്തു.

kv-2  kv-1

LEAVE A REPLY

Please enter your comment!
Please enter your name here