ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് 71 കാരന്‍ അവരോധിതനാകുമ്പോള്‍ രാജ്യം മറ്റൊരു പുതുചരിത്രത്തിലേക്ക്. ആദിവാസിയേയും ദളിതനെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള നേതൃത്വത്തിന്റെ ഇച്ഛാശക്തിയാണ് ഇതിനു പിന്നില്‍. അതേസമയം കോവിന്ദ് എന്ന ദളിത് നേതാവിനെ മുന്നില്‍ നിര്‍ത്തി ഹിന്ദുത്വ അജന്‍ണ്ട നടപ്പാക്കാന്‍ രാഷ്ട്രപതി ഭവനിലേക്ക് നരേന്ദ്രമോഡി കണ്ടെത്തിയ ആര്‍എസ്എസ് വിധേയനാണ് പുതിയ രാഷ്ട്രപതിയെന്ന വിമര്‍ശനവും ഉയരുന്നു.
ബിജെപിയുടെ ദളിത് മുഖം, ദളിതരുടെയും പിന്നോക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയെന്നാണ് രാം നാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വീണ്ടും ആര്‍എസ്എസിന്റെ ആജ്ഞകള്‍ അനുസരിക്കുന്നതില്‍ മടിച്ചു നില്‍ക്കില്ല എന്നാണ് മോഡി പ്രഖ്യാപിക്കുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ദളിതനായ കോവിന്ദിനെ ബീഹാര്‍ ഗവര്‍ണറായി നിയമിച്ച് ബിജെപി ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരുകളില്‍ നിന്നെല്ലാം മാറി കോവിന്ദിനെ പ്രഖ്യാപിക്കുന്നതിലൂടെയും ബിജെപി ലക്ഷ്യം വക്കുന്നതും രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ്.

ബിജെപിയുടെ ദേശീയ വക്താവ്, സുപ്രീം കോടതി അഭിഭാഷകന്‍, രാജ്യസഭാ എംപി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ചയുടെ ചെയര്‍മാനും, ആള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു.
1945 ഒക്ടോബര്‍ ഒന്നിന് കാന്‍പൂരിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. കാന്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബികോം, നിയമ ബിരുദങ്ങള്‍ നേടി. പതിനാറു വര്‍ഷം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയിരുന്നു. നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍എസ്എസ് അനുഭാവികളെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്.
1994 ല്‍ ഉത്തര്‍ പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പെട്രോളിയം പാചകവാതകം, നീതിന്യായം, സാമൂഹിക ക്ഷേമം തുടങ്ങി പ്രധാപ്പെട്ട പല പാര്‍ലമെന്ററി കമ്മിറ്റികളിലും അംഗമായിരുന്നു. 2002 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭ പൊതു സഭയില്‍ പങ്കെടുത്തു. 2015 ലാണ് ബീഹാര്‍ ഗവര്‍ണറായി സ്ഥാനമേറ്റത്.

കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോവിന്ദ് 2012 ലെ തെരഞ്ഞെടുപ്പില്‍ യുപിയിലെ ദളിത് ഭൂരിപക്ഷ പ്രദേശങ്ങളിലെ ബിജെപിയുടെ താര പ്രചാരകനായിരുന്നു. യുപിയില്‍ മായാവതിക്ക് പകരം വക്കാവുന്ന നേതാവായാണ് കോവിന്ദിനെ ബിജെപി ഉയര്‍ത്തിക്കാട്ടിയത്. ര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരായി രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്നോക്ക ‘കോലി’ വിഭാഗക്കാരനായ കോവിന്ദിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ദളിത് വിരുദ്ധമുഖം മറയ്ക്കുകയാണ് ലക്ഷ്യം. പട്ടികവര്‍ഗനേതാവും ഒഡിഷ ഗവര്‍ണറുമായ ദ്രൌപദി മുര്‍മുവിന്റെ പേരായിരുന്നു ബിജെപി സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍, ആര്‍എസ്എസ് നേതൃത്വവുമായി കൂടിയാലോചന നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മുര്‍മുവിനെ തഴഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here