കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് വീണ്ടും അതിസങ്കീര്‍ണമാകുന്നു. നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ മൊഴിയോടെ കേസ് പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. നേരത്തെ കാക്കനാട് ജയിലില്‍ നിന്നും സുനി ദിലീപിന് എഴുതിയ കത്തിലെ വിശദാംശങ്ങള്‍ പള്‍സര്‍ സുനി പൊലീസ് ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചതായാണ് വിവരം. നടിക്കെതിരായ ആക്രമത്തെ കുറിച്ച് നടന് മുന്നറിവുണ്ടായിരുന്നെന്നാണ് സുനി മൊഴിനല്‍കിയിരിക്കുന്നത്. നേരത്തെ ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൊലീസിന് നല്‍കിയ മൊഴിയിലും സുനി ആവര്‍ത്തിച്ചെന്നാണ് വിവരം. അന്വേഷണ സംഘത്തിനാണ് സുനി മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിച്ച് വരികയാണ്. പള്‍സര്‍സുനിയുടെ സഹത്തടവുകാര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ദീലിപിന്റെ പരാതിയില്‍ കേസെടുക്കില്ലെന്ന് റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

പള്‍സര്‍ സുനിയുടെ സഹത്തടവുകാര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുക്കില്ലെന്നാണ് എസ്പി അറിയിച്ചത്. ദിലീപിന്റെ മൊഴി എടുക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും എവി ജോര്‍ജ് പറഞ്ഞു.പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് വിഷ്ണു. പൊലീസ് അറിയാതെ ഷൂവില്‍ ഒളിച്ച് കടത്തിയാണ് ഫോണ്‍ എത്തിച്ചത്. ദിലീപിന്റെ മാനേജറെയും മറ്റും സുനി ഫോണ്‍ ചെയ്യുന്ന സമയത്ത് സഹത്തടവുകാര്‍ കാവല്‍ നിന്നും എന്നും വിഷ്ണു മൊഴി നല്‍കിയെന്നാണ് വിവരം. സുനിലിന്റെ സഹതടവുകാരനായ വിഷ്ണു ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്നാണ് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയിരുന്നു.
കേസില്‍ ഇന്ന് വിഷ്ണു, സനല്‍ എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. പള്‍സറിന്റെ സഹ തടവുകാരായിരുന്നു ഇരുവരും. മാര്‍ച്ച് അവസാനത്തോടു കൂടിയാണ് ഇരുവരും ജയിലില്‍ നിന്ന് ഇറങ്ങുന്നത്. സുനില്‍ കുമാര്‍ പറഞ്ഞിട്ടാണ് പണം ആവശ്യപ്പെട്ടതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.

ദിലീപിനോട് പണം വാങ്ങണമെന്നും പണം ലഭിച്ചാല്‍ വിഹിതം നല്‍കാണമെന്നും സുനില്‍ കുമാര്‍ അറിയിച്ചതായി ഇവര്‍ മൊഴി നല്‍കി.സുനില്‍ കുമാറിന്റെ കത്ത് ദിലീപിനെത്തിക്കാന്‍ മുന്‍കൈയെടുത്തതും വിഷ്ണുവാണെന്നു പോലീസ് പറയുന്നു. 

അതേസമയം യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമം കാണിച്ച സംഭവത്തില്‍ മലയാള സിനിമയുമായി ബന്ധപ്പെട്ട് ഓരോദിവസവും പുതിയ സംഭവങ്ങള്‍ പുറത്തു വരികയാണ്. കേസിലെ പ്രതികളും ആരോപണ വിധേയരുമാണു പുതിയ പേരുകള്‍ പറയുന്നത്. മറ്റു ക്രിമിനല്‍ കേസുകളില്‍ പ്രതിയും പള്‍സര്‍ സുനിയുടെ സഹതടവുകാരനാനുമായ വിഷ്ണുവാണു കേസുമായി മറ്റു സിനിമാ പ്രവര്‍ത്തകരെ ബന്ധിപ്പിക്കുന്നത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതു നടന്‍ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താന്‍ പള്‍സള്‍ സുനിക്കു വന്‍തുക വാഗ്ദാനം ചെയ്തതായാണു വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരോടാണു വിഷ്ണു ഇക്കാര്യം ഫോണില്‍ പറഞ്ഞത്.

എന്നാല്‍, വിഷ്ണുവിനെ നേരില്‍ കണ്ടിട്ടില്ലെന്നു നാദിര്‍ഷ പറഞ്ഞു. അപ്പുണ്ണിയോടും നാദിര്‍ഷായോടും എട്ടു തവണ വിഷ്ണു ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെ റെക്കോര്‍ഡ് ദിലീപ് പരാതിക്കൊപ്പം പൊലീസിനു നല്‍കി. കേസിന്റെ നടത്തിപ്പിനായി ദിലീപ് പണം നല്‍കണമെന്നും അല്ലെങ്കില്‍ മലയാള സിനിമയിലെ ഒരു നടി, നടന്‍, നിര്‍മ്മാതാവ് എന്നിവര്‍ നിര്‍ദേശിച്ച പ്രകാരം ദിലീപിന്റെ പേരു പള്‍സര്‍ സുനി പൊലീസിനോടു വെളിപ്പെടുത്തുമെന്നുമാണു വിഷ്ണു പറഞ്ഞത്. വിഷ്ണുവിനെ ദിലീപിനു പരിചയപ്പെടുത്തുന്ന പള്‍സര്‍ സുനിയുടെ കത്തും പുറത്തുവന്നിട്ടുണ്ട്. വിഷ്ണുവും സുനിയുമായി ജയിലില്‍ പരിചയപ്പെട്ടതിനും അടുപ്പത്തിലായതിനും തെളിവുണ്ട്. ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിയുടെ നിര്‍ദേശ പ്രകാരമാണു വിഷ്ണു നീങ്ങുന്നതെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍, ദിലീപിനു പിന്നാലെ മലയാള സിനിമയിലെ മറ്റു ചില മുന്‍നിര കലാകാരന്മാരുടെ പേരുകളും സംഭവത്തിലേക്ക് കൊണ്ടുവരുന്നതു സിനിമാലോകത്ത് അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.

മലയാള സിനിമാരംഗത്ത് അടുത്ത കാലത്തു രൂപപ്പെട്ട ചേരിതിരിവുകളും കുടിപ്പകയുമാണ് നടിയെ ആക്രമിച്ച സംഭവത്തിനും അനുബന്ധ ആരോപണങ്ങള്‍ക്കും വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എറണാകുളം ജില്ലാ ജയിലിന്റെ മുദ്രയോടു കൂടിയ പേപ്പറില്‍ പള്‍സര്‍ സുനി എഴുതിയതായി പറയുന്ന കത്തിന്റെ യഥാര്‍ഥ കോപ്പി ആരും കണ്ടിട്ടില്ല. കത്തെഴുതിയതു സുനിയാണെങ്കില്‍, അതില്‍ പറയുന്ന പ്രകാരം ഈ കത്ത് സഹതടവുകാരനായ വിഷ്ണുവിന്റെ പക്കലുണ്ട്. ഈ കത്ത് ദിലീപിന്റെ കൈവശം എത്തിയിട്ടില്ല. എന്നാല്‍ കത്തിന്റെ ഫോട്ടോ ദിലീപിന്റെ ഡ്രൈവറുടെ വാട്‌സാപ്പില്‍ ലഭിക്കുകയും ചെയ്തു.

മറ്റൊരു കേസില്‍ പ്രതിയായി ജയിലില്‍ പള്‍സറിനൊപ്പം കഴിഞ്ഞ വിഷ്ണു ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണു നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച കേസ് കീഴ്‌മേല്‍ മറിയുന്ന സംഭവ വികാസങ്ങളില്‍ പകച്ചു നില്‍ക്കുകയാണ് പൊലീസ്. പ്രതികളെയും ആരോപണ പ്രത്യാരോപണങ്ങള്‍ നേരിടുന്നവരെയും ഫലപ്രദമായി ചോദ്യം ചെയ്തു വിവരങ്ങള്‍ ഉറപ്പിക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെങ്കില്‍ വിചാരണയില്‍ പ്രതികള്‍ക്കു ഗുണം ചെയ്യുമെന്നു നിയമവിദഗ്ധര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here