ന്യൂഡൽഹി∙ എകെ 47 ഉൾപ്പെടെയുള്ള മാരാകായുധങ്ങളുമായി പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരരെ പഞ്ചാബ് പൊലീസ് നേരിട്ടത് സെൽഫ് ലോഡിങ്ങ് റൈഫിളുകളുമായി (എസ്എൽആർ). തുടർച്ചയായി നിറയൊഴിച്ചുകൊണ്ടിരുന്ന ഭീകരരുടെ ആക്രമണത്തിൽ നിന്നു രക്ഷനേടാൻ പൊലീസുകാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളോ ഹെൽമറ്റോ ഉണ്ടായിരുന്നില്ല. ഗ്രനേഡുകൾ എറിയുവാൻ പോലും പൊലീസുകാർക്ക് വിദഗ്ധ പരിശീലനം ലഭിച്ചിരുന്നില്ലെന്നും ടിവി ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നു.
എങ്കിലും ഭീകരർ രാവിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ ശക്തമായ തിരിച്ചടിയാണ് പൊലീസ് നൽകിയത്. പിന്നീട് കൂടുതൽ സൈന്യവും എൻഎസ്ജി കമാൻഡോ സംഘവും എത്തിയാണ് തിരിച്ചടിയുടെ നിയന്ത്രണം ഏറ്റെടുത്തത്. ഏറ്റുമുട്ടലിനൊടുവിൽ മൂന്നു ഭീകരരെയും വധിച്ചശേഷം അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനുള്ളിൽ എത്തി ഉറക്കെ വന്ദേമാതരം മുഴക്കി.
ആക്രമണം നടക്കുമ്പോൾ നാട്ടുകാർ പലരും അപകടകരമായ രീതിയിൽ സംഭവ സ്ഥലത്തിന് അടുത്തായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.