സാമൂഹികപ്രസക്തിയുള്ള പ്രമേയവുമായി ഷോർട്ട് ഫിലിം “ലിഫ്റ്റ്” ജനശ്രദ്ധയാകർഷിക്കുന്നു
- ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഓയുമായ സോഹൻ റോയ് തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ യുട്യൂബ് റിലീസ് നിർവഹിച്ചു
- അഖിൽ കോട്ടത്തലയാണ് സംവിധാനം ചെയ്ത ചിത്രത്തിൽ മാദ്ധ്യമപ്രവർത്തകനും അഭിനേതാവുമായ മുകേഷ് എം നായർ മുഖ്യ വേഷം ചെയ്തിരിക്കുന്നു.
- രണ്ടു മണിക്കൂർ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്
തിരുവനന്തപുരം: കേരളത്തിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 7500 ഓളം കുട്ടികളെ കാണാതായി എന്ന സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗികമായ റിപോർട്ടിന്റെ അടിസ്‌ഥാനത്തിൽ കുട്ടികളെ കാണാതാകുന്ന വിഷയത്തിൽ സമൂഹത്തിന് ഒരു ബോധവത്കരണവുമായി ഷോർട്ട് ഫിലിം “ലിഫ്റ്റ്” പുറത്തിറങ്ങി.
റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടി
മുന്നേറുകയാണ് ലിഫ്റ്റ്
ദേശീയ അവാർഡ് നേടിയ പേരറിയാത്തവർ എന്ന ചിത്രത്തിൽ ഡോക്ടർ ബിജുവിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ച അഖിൽ കോട്ടത്തല ചിത്രത്തിന്റെ തിരക്കഥാ, സംവിധാനം നിർവഹിചിരിക്കുന്നു. വെറും രണ്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ ഷോർട്ട് ഫിലിമായ ലിഫ്റ്റിൽ മാദ്ധ്യമപ്രവർത്തകനും അഭിനേതാവുമായ മുകേഷ് എം നായർ മുഖ്യ വേഷം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ മകൾ സ്വാതിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.
സ്കൂൾ കുട്ടികൾ അപരിചിതരായ ആൾക്കാരുടെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വല വിരിച്ചു കാത്തിരിക്കുന്ന ഭിക്ഷാടന,അവയവ മാഫിയകൾക്കു സുവർണാവസരം ഒരുക്കി നൽകുകയാണ് ഇത്തരം പ്രവർത്തികൾ. പലപ്പോഴും അധ്യാപകരുടെയും പൊലീസുകരുടെയും മുന്നിൽ നിന്നാണ് കുട്ടികൾ കൈ കാണിക്കുന്നത്. കുട്ടികളുടെ ലിഫ്റ്റ് ചോദിക്കലിൽ പതിയിരിക്കുന്ന ഒരു വലിയ അപകടം ഒരു ഷോർട്ട് ഫിലിമിലൂടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ അഖിൽ കോട്ടാത്തലയും സുഹൃത്തുക്കളും.