കൊച്ചി; കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരന്‍ ജിന്‍സണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയില്‍ കാവ്യയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തി പൊലീസ് നിര്‍ദേശം നല്‍കിയതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പൊലീസ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ദിലീപിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചത്. വീട്ടിലെ ഫോണിലേക്ക് ദിലീപിനെയും കാവ്യയെയും അന്വേഷിച്ച് പതിവായി കോളുകള്‍ എത്താറുണ്ടെന്നും അവര്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കാവ്യയുടെ കുടുംബം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നടന്‍ ദിലീപിനോട് പൊലീസിന്റെ അറിവോടയല്ലാതെ കേരളം വിട്ടുപോകരുതെന്ന് വാക്കാല്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അന്വേഷണ സംഘത്തിന്റെ ചുമതലയുളള ഐജി ദിനേന്ദ്രകശ്യപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം കൊച്ചിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here