ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപാണോ അതല്ല മകള്‍ ഇവാന്‍ക ട്രംപാണോ അമേരിക്കയുടെ പ്രസിഡന്റ്.ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ നടന്ന സംഭവവികാസങ്ങളാണ് ഇത്തരമൊരു ചോദ്യത്തിലേക്ക് ലോകത്തെ കൊണ്ടെത്തിക്കുന്നത്. ഉച്ചകോടിക്കിടെ ട്രംപിന്റെ കസേരയില്‍ മകള്‍ ഇവാന്‍ക ട്രംപ് ഇരുന്നതിനെതിരേ ഇപ്പോള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ എന്നിവര്‍ക്കൊപ്പം ഇവാന്‍ക ഇരിക്കുന്ന ചിത്രമാണു പുറത്തുവന്നത്.
ഇവാന്‍കയുടെ പക്വതയില്ലാത്ത പ്രകടനം കണ്ട് ലോകനേതാക്കന്മാരടക്കം നിരവധി പേരുടെ മനസില്‍ ഉയര്‍ന്ന ചോദ്യമാണിത്.ജി20 വേദിയില്‍ നിന്ന് ട്രംപ് മാറിയപ്പോള്‍ പ്രസിഡന്റിന്റെ കസേരയില്‍ ട്രംപ് പുത്രി കയറി ഞെളിഞ്ഞിരിക്കുകയായിരുന്നു. സമ്മിറ്റിനെത്തിയ ലോക നേതാക്കളെ തൊട്ടു തൊട്ടായിരുന്നു ഇവാന്‍കയുടെ ഇരുപ്പ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തൊട്ടടുത്തായിരുന്നു ഇവാന്‍ക അഹന്തയോടെ ഇരുന്നത്. ജി20 ഉച്ചകോടി നടക്കുന്നതിനിടെ ട്രംപ് ഇന്തോനേഷ്യന്‍ പ്രസിഡന്‍ര് ജോക്കോ വിഡോഡോയുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ പോയപ്പോഴായിരുന്നു അവസരം മുതലെടുത്ത് ഇവാന്‍ക ചാടിക്കയറി ഡാഡിയുടെ ചെയറിലിരുന്നത്.
ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗ്, തുര്‍ക്കി പ്രസിഡന്റ്, ജര്‍മന്‍ ചാന്‍സല്‍ ഏയ്ജല മെര്‍കല്‍, തുടങ്ങിയ നിരവധി ലോകനേതാക്കള്‍ ഈ സമയത്ത് സ്‌റ്റേജിലുണ്ടായിരുന്നു.പ്രസിഡന്റിന്റെ മകളുടെ അനുചിതമായ പ്രവൃത്തിയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത് അതിലും വിസ്മയത്തോടെയും വെറുപ്പോടെയുമാണ് ലോകം വിലയിരുത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റിന്റെ പുത്രി അദ്ദേഹത്തിന് പിന്നിലാണ് തുടക്കത്തില്‍ ഇരുന്നിരുന്നതെന്നും എന്നാല്‍ പ്രസിഡന്റ് മറ്റൊരു ചര്‍ച്ചക്ക് പോയപ്പോള്‍ ഇരിപ്പിടം ഒഴിഞ്ഞ് കിടന്നപ്പോഴാണ് ഇവാന്‍ക മുന്നോട്ട് സീറ്റ് മാറിയിരുന്നതെന്നുമാണ് വൈറ്റ് ഹൗസ് പ്രതികരിച്ചിരിക്കുന്നത്. എന്നാലും വിവിധ പത്രപ്രതിനിധികളും സോഷ്യല്‍ മീഡിയ യൂസര്‍മാരും ഇവാന്‍കയെ കണക്കിന് പരിസഹിച്ചും വിമര്‍ശിച്ചും ഇന്നലെ രംഗത്തെത്തിയിരുന്നു.