കൊച്ചി: ആക്രമിക്കപ്പെട്ട നടി ദിലീപിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും,ദിലീപുമായി വസ്തു ഇടപാടോ സാമ്പത്തിക ഇടപാടുകളോ ഇല്ലെന്നും വ്യക്തമാക്കി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത് അന്വേഷണത്തെ ഗുരുതരമായി ബാധിച്ചേക്കും .ഇത്കൊ ട്ടിഘോഷിച്ച് ദിലീപിനെ അറസ്റ്റ് ചെയ്ത കേരളാപൊലീസിന് കനത്ത തിരിച്ചടിയാകാനാണ് സാധ്യത .(നടിയുടെ സഹോദരന്റെ ഫേസ് ബുക്ക് പേജിലാണ് ഈ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്).പരാതിയില്‍ എവിടെയും താന്‍ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് കൂടി നടി തുറന്നടിച്ചതോടെ പൊലീസ് എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്.
വ്യക്തിപരമായ ചില പ്രശ്‌നങ്ങളാല്‍ പിന്നീട് നടനുമായി സൗഹൃദമുണ്ടായില്ല എന്നതുമാത്രമാണ് വാസ്തവമെന്ന് നടി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാനിക്കുന്നു.ഇതു തന്നെയാണ് ദിലീപും പറഞ്ഞത് .അഭിപ്രായ വ്യത്യാസ മുണ്ടായി സൗഹൃദം തുടരാത്തവർ ക്വട്ടേഷൻ കൊടുക്കുമെന്ന് പറയുന്നതിന്റെ യുക്തി പൊലീസിന്റെ ചോദ്യം ചെയ്യലിൽ നടൻ ചോദ്യം ചെയ്തിരുന്നു.ദിലീപിനോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നെങ്കിലും ദിലീപിന് തന്നോട് വൈരാഗ്യമുണ്ടെങ്കിലും ഇപ്പോൾ നടിക്ക് അത് ചൂണ്ടിക്കാട്ടാമായിരുന്നു.
കുടുംബ ജീവിതം തകര്‍ത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് നടിയോട് ദിലീപിന് വെരാഗ്യത്തിന് കാരണമെന്ന് പറഞ്ഞ പൊലീസിന് അതുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വസ്തു ഇടപാടിലേക്ക് കയറിപ്പിടിച്ചിരുന്നത്.

ദിലീപിന് നടിയോട് മുന്‍ വൈരാഗ്യമില്ലന്നതിന്റെ തെളിവായി നടിയുടെ ഇപ്പോഴത്തെ പ്രതികരണം ദിലിപിന്റെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടാന്‍ നല്ലൊരു ആയുധമാണ്.ഗൂഢാലോചനകേസില്‍ വ്യക്തിവൈരാഗ്യം തെളിയിക്കപ്പെട്ടില്ലങ്കില്‍ കേസ് തന്നെ തള്ളിപ്പോകും.

നടിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ വലിയ പ്രതിസന്ധിയിലേക്കാണ് പൊലീസ് ഇപ്പോള്‍ പോകുന്നത്. ദിലീപിന്റെ അറസ്റ്റിനെ കോടതിയില്‍ മറുപടി പറയേണ്ട സാഹചര്യം പൊലീസിനുണ്ടാവും. നിയമടപടിയുമായി ദിലീപ് മുന്നോട്ട് പോയാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കുടുങ്ങും.നിലവിലെ സാഹചര്യത്തില്‍ ദിലീപിന് മേല്‍കോടതികളില്‍ നിന്നും ജാമ്യം കിട്ടാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്.

നടിയുടെ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം;

സുഹൃത്തുക്കളെ,

ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങിനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വളരെ നിര്‍ഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. അത് ഞാന്‍ സത്യസന്ധതയോടെ കേരള പോലീസിനെ അറിയിക്കുകയും , അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്.

വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല. ഇത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാന്‍.

ഞങ്ങള്‍ തമ്മില്‍ പിന്നീട് ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ . ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിയ്ക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്. തന്നെ കള്ളകേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതും എത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതില്‍ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം ഞാനും ഈ നടനും തമ്മില്‍ വസ്തു ഇടപാടുകള്‍ ഉണ്ടെന്നുള്ളതാണ്. അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങള്‍ തമ്മിലില്ല.

ഇത് ഞാന്‍ മുന്‍പ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കില്‍ അതിനുള്ള ഉത്തരം അതില്‍ ഒരു സത്യാവസ്ഥയും ഇല്ലാത്തതു കൊണ്ട് ആ വാര്‍ത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ് . ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത് കൊണ്ടു പറയണമെന്ന് തോന്നി. ഇത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാല്‍ മതി . അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്.

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഞാനില്ലാത്തതു കൊണ്ട് എന്റെ പേരില്‍ പ്രചരിക്കുന്ന ഓരോ വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാന്‍ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു എന്ന് ഒരിക്കല്‍ കൂടി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here