കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി ദിലീപ് ജയിലിനു പുറത്തെത്തുമോ എന്ന ആകാംക്ഷയില്‍ കേരളം. അതോടൊപ്പം മറ്റൊരു യുവനടിക്കുകൂടി സംഭവത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുകയും ചെയ്തു. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധിയുണ്ടാകുന്നതോടെ കേസ് മറ്റൊരു തലത്തിലേക്കു നീങ്ങും. കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു.

ദിലീപിന്റെ ഒളിവില്‍ കഴിയുന്ന സഹായി സുനില്‍രാജിന്റെ (അപ്പുണ്ണി) മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മുഖ്യപ്രതി സുനില്‍കുമാറുമായും സഹതടവുകാരന്‍ വിഷ്ണുവുമായും നേരിട്ടു ബന്ധപ്പെട്ടുവെന്നു പൊലീസ് പറയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ടത്തില്‍ ദിലീപിനൊപ്പം അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

ഇതിനുശേഷം ഇയാളെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ പൊലീസിനു കഴിയാതിരുന്നതാണ് ഒളിവില്‍ പോകാനിടയാക്കിയത്. അപ്പുണ്ണിയെയും ദിലീപിനെയും കസ്റ്റഡിയില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതു മനസിലാക്കി, ദിലീപിനു ജാമ്യം ലഭിക്കുന്നതു വരെ ഒളിവില്‍ തുടരാന്‍ അപ്പുണ്ണിക്കു നിയമോപദേശം കിട്ടിയതായി വിവരമുണ്ട്.

അതേസമയം, ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍ തുക നിക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു സിനിമകളില്‍ മാത്രമാണ് ദിലീപിനൊപ്പം അഭിനയിച്ചതെങ്കിലും ഈ നടിയുമായി നടന് അടുത്ത സൗഹൃദമുണ്ട്. യുവനടി ഉപദ്രവിക്കപ്പെട്ടതിനു ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനാല്‍ ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here