കൊച്ചി: പേര് ഹണിബീ…എന്നാല്‍ കാര്യങ്ങള്‍ ഒട്ടും മധുരതരമായിരുന്നില്ല താനും. യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തതിനെത്തുടര്‍ന്ന് ഹണിബി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതിയൊരു ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ലാല്‍. പരാതിക്കാരിയായ നടി നനഞ്ഞയിടം കുഴിക്കുകയാണെന്നു ലാല്‍ മാധ്യമങ്ങളോടു പറഞ്ഞു. നടിയുടേത് അനാവശ്യ പരാതിയാണ്. സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നല്‍കിയതിനു കാരണം എന്തെന്ന് ആ നടിയോടു ചോദിക്കണം. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയ നടിയാണ് ഇവര്‍. ഇതിനുപിന്നില്‍ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘ഒട്ടും പ്രൊഫഷണലായിട്ടുള്ള കുട്ടിയല്ല അവര്‍. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്. 50,000 രൂപ പ്രതിഫലം കൊടുക്കാമെന്നു പറഞ്ഞിരുന്നു. അഭിനയം ഒട്ടും നല്ലതായിരുന്നില്ല. സിനിമയ്ക്കായി കയ്യില്‍ താല്‍ക്കാലിക ടാറ്റൂ കുത്തണമായിരുന്നു. അതിനോടും പോസിറ്റീവായല്ല പ്രതികരിച്ചത്. ശ്രീനിവാസന്റെയും ലെനയുടെയും ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇതിനായി കുറച്ചുനേരം കാത്തിരുന്നപ്പോള്‍ത്തന്നെ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു.
ഇതിനിടെ ശ്രീനാഥ് ഭാസിയുമൊത്തുള്ള സീന്‍ എടുത്തു. പിന്നെ കാറില്‍ ഈ പെണ്‍കുട്ടി വന്നിറങ്ങുന്ന രംഗമാണ് എടുക്കേണ്ടിയിരുന്നത്. ഇതിനായി വരാന്‍ പറഞ്ഞപ്പോള്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നു പറഞ്ഞു. ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ വന്നയാളാണ് കംഫര്‍ട്ടബിള്‍ അല്ല, ഇപ്പോ ഷൂട്ടിങ് പറ്റില്ലെന്നു പറഞ്ഞത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ടെന്‍ഷനിലായിരുന്ന സംവിധായകന്‍ ജീന്‍ പോളിന് ഇതുകേട്ടപ്പോള്‍ ദേഷ്യം വന്നു. യുവതിയോടു പോയ്‌ക്കോളാന്‍ ജീന്‍ പറഞ്ഞു. ഇക്കാര്യം അസിസ്റ്റന്റ് ഡയറക്ടര്‍ യുവതിയെ അറിയിച്ചു. ഇതുകേട്ടതും അവര്‍ ബാഗെടുത്ത് അപ്പോള്‍ത്തന്നെ സെറ്റില്‍നിന്നു പോയി.
സെറ്റില്‍ ഇങ്ങനെ പെരുമാറിയ യുവതിക്ക് പണം കൊടുക്കേണ്ടെന്നു ഞാനാണ് പറഞ്ഞത്. സിനിമ ഇറങ്ങിയിട്ട് കുറെ മാസങ്ങളായി. ഒരു മാസം മുന്‍പാണ് വക്കീല്‍ നോട്ടീസ് വന്നത്. പൊലീസ് സ്റ്റേഷനില്‍ പോയി കാര്യങ്ങളെല്ലാം വിശദീകരിച്ചു. യഥാര്‍ഥ തിരക്കഥയും യുവതി അഭിനയിക്കാതെ പോയതുകാരണം തിരുത്തിയ തിരക്കഥയും പൊലീസിനെ കാണിച്ചു. യുവതി പകുതി അഭിനയിച്ചുനിര്‍ത്തിപ്പോയ രംഗങ്ങളും പൊലീസ് കണ്ടു. ഈ പെണ്‍കുട്ടി പോയശേഷം മറ്റൊരാളെ വച്ചാണ് ബാക്കി ഭാഗം മാറ്റി ഷൂട്ട് ചെയ്തത്.
കൊച്ചിയിലെ ഹോട്ടല്‍ റമദയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുതിയ നടിക്കായി ശ്രീനിവാസനെപ്പോലെയുള്ള നടന്‍മാരോടു പിറ്റേദിവസം വരാന്‍ പറയുന്നത് സാധിക്കുന്ന കാര്യമല്ല. മാത്രമല്ല വലിയ സാമ്പത്തികച്ചെലവുമുണ്ട്. നടിയുടേത് അനാവശ്യമായ പരാതിയാണ്. ഈ പരാതിയെ പിന്‍തുണച്ചാല്‍ ന്യായം അര്‍ഹിക്കുന്നവര്‍ക്കു കിട്ടാതെ വരും. ജീന്‍ ഒരു വാക്കു പോലും അശ്ലീലം പറയാത്ത ആളാണ്. ഞാനും അങ്ങനെത്തന്നെയാണ്. ഞങ്ങളെ അറിയുന്ന എല്ലാവര്‍ക്കും അതറിയാം.
10 ലക്ഷം രൂപ നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്. ജീന്‍ പോളും ശ്രീനാഥും ടിവിയില്‍ വന്നു മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതൊന്നും യാതൊരു തരത്തിലും അംഗീകരിക്കാനാകില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ എന്തും പറയാമെന്ന സ്ഥിതിയാണ്. സെന്‍സേഷണലാകും എന്നറിയാം. അനാവശ്യമായ പരാതിക്കു പിന്നില്‍ ആരുമില്ലെന്നാണു കരുതുന്നത്. എന്നാല്‍ പ്രവചിക്കാനൊന്നും താന്‍ ആളല്ല.
നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഢാലോചന ഇല്ലെന്നാണ് ആദ്യം തോന്നിയത്. പിന്നീടാണു കേസ് മാറി മറിഞ്ഞത്. അതിനാല്‍ അതിലൊന്നും പറയാനില്ല. ജീന്‍ പോളിനെതിരായ കേസ് നിയമപരമായി നേരിടാനാണു തീരുമാനം. കാശ് കൊടുത്ത് കേസ് ഒത്തുതീര്‍ക്കാനില്ല. സ്ത്രീകള്‍ക്കു വേണ്ടിത്തന്നെയാണ് താന്‍ ഈ നിലപാടെടുക്കുന്നത്. പണത്തിനു വേണ്ടിയാണോ യുവതി പരാതി നല്‍കിയതെന്ന ചോദ്യത്തിന് അതിനുമപ്പുറവും ചെയ്യുന്ന കാലമാണിതെന്നും ലാല്‍ കൊച്ചിയില്‍ പറഞ്ഞു.