ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിൽ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിൽ നടത്തുന്ന നേഴ്‌സ് സെമിനാറിന്റെ ചെയർപേഴ്സൺ ആയി മേരി ഫിലിപ്പിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
കഴിഞ്ഞ ഇരുപത്തിയാറു വർഷമായി ഫൊക്കാനായുടെ സന്തത സഹചാരിയാണ് മേരി ഫിലിപ്പ്. ഫൊക്കാനായുടെ ടാലെന്റ്റ് കോംപറ്റീഷൻ ചെയർ, വിമെൻസ് ഫോറം ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ്, കഴിഞ്ഞ പല ഫൊക്കാനാ കണ്‍വന്‍ഷനുകളിലും നേഴ്സ് സെമിനാറിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുള്ള മേരി,ഫൊക്കാനാ റീജിണൽ ജോയിന്റ് സെക്രട്ടറി , ഇന്ത്യൻ നേഴ്സ് അസോസിയേഷൻ ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ്,ഇന്ത്യൻ കാത്തലിക് അസോസിയേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ആയും പ്രവർത്തിച്ചു വരുന്നു.
കേരളത്തിലെ നേഴ്‌സുമാർക്ക് അർഹമായ വേദനം നൽകിയേ തീരു എന്ന് വാദിച്ചത് ഫൊക്കാനയാണ്. ഒരു സാധരണ നേഴ്‌സിന്റെ ശമ്പളം 10,000,അവരുടെ സ്റ്റുഡൻ ലോൺ അടവ് 7000, മിച്ചം ആകെ 3000. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്സുമാരുടെ സ്ഥിതിയാണിത്. നിത്യ വൃത്തിക്കുള്ള വേതനം പോലും ലഭിക്കുന്നില്ല എന്നുവരുമ്പോള്‍ നഴ്‌സുമാര്‍ എത്ര വലിയ ചൂഷണത്തിനാണ് ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. രോഗികളുടെ ജീവന്റെ പ്രാധാന്യം പോലെ തന്നെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന നഴ്‌സുമാരുടെ ജീവിതവും. സേവനവേതന പരിഷ്‌കരണം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നഴ്‌സുമാരുടെ സംഘടനകള്‍ നടത്തിയെങ്കിലും ഇപ്പോഴത്തേ സമരം വിജയിച്ചതു കേരളത്തിലെ നഴ്‌സുമാരുടെ ശക്തമായ സമരം മൂലമാണെന്നും ഫൊക്കാനായുടെ പിന്തുണ അവർക്കു എന്നും ഉണ്ടാകുമെന്നും മേരി ഫിലിപ്പ് അഭിപ്രായപ്പെട്ടു.