കൊച്ചി: സിനിമാ മോഹവുമായെത്തിയ യുഎസിലെ മലയാളി ദന്തഡോക്ടറെ കബളിപ്പിച്ച് മലയാള സിനിമയിലെ അസിസ്റ്റന്റ് ക്യാമറാമാന്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു. ഇതോടൊപ്പം ക്യാമറാമാനും സംഘവും ഡോക്ടറെ പീഡിപ്പിക്കുകയും ചെയ്തു. റണാകുളം സ്വദേശിനിയും അമേരിക്കയില്‍ ഡോക്ടറുമായ യുവതിയെ പീഡിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്ത കേസില്‍ കാടുങ്ങല്ലൂര്‍ കോട്ടപ്പുറം അവിട്ടംപിള്ളി ജിന്‍സണ്‍ ലോനപ്പ (33)നെയാണ് നോര്‍ത്ത് പോലീസ് പിടികൂടിയത്. യുവതിയുടെ പരാതി പ്രകാരം ചൊവ്വാഴ്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സിനിമയില്‍ മൂവി ക്യാമറ അസിസ്റ്റന്റായി ജോലി ചെയ്യുന്ന പ്രതിയെ പരാതിക്കാരിയെ കൊണ്ടു ഫോണില്‍ വിളിപ്പിച്ചു കതൃക്കടവില്‍ എത്തിച്ചാണ് കസ്റ്റഡിയിലെടുത്ത്. തുടര്‍ന്നു ചോദ്യം ചെയ്ത ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. സിനിമയില്‍ സ്വാധീനമുണ്ടെന്നും ക്യാമറമാനാണെന്നും പറഞ്ഞാണു ജിന്‍സന്‍ യുവതിയെ വലയിലാക്കിയത്. പിന്നീട് വൈറ്റിലയിലെ ഫ്‌ളാറ്റിലും വിവിധയിടങ്ങളിലും വച്ചു സംവിധായകര്‍ക്കു നല്‍കാനാണെന്നു തെറ്റിദ്ധരിപ്പിച്ചു നഗ്‌ന ചിത്രങ്ങളുള്‍പ്പെടെയുള്ളവ പകര്‍ത്തിയെന്നാണു പരാതിയില്‍ പറയുന്നത്. 24 വയസുള്ള യുവതിക്കു തന്റെ മരിച്ചു പോയ കാമുകിയുടെ മുഖഛായയുണ്ടെന്നു പറയുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
2016 ഫെബ്രുവരി മുതല്‍ ചൂഷണം ചെയ്തു. തന്നില്‍ നിന്ന് 33 ലക്ഷം രൂപയും തട്ടിയെടുത്തു. നിര്‍മ്മാതാക്കള്‍ക്കു നല്‍കാനും മറ്റുമായാണ് പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ വശമുള്ളതായി യുവതിയോടു പറഞ്ഞ പ്രതി ഒരു കണ്ണാടി കാണിച്ച ശേഷം അതില്‍ തന്റെ മുന്‍ കാമുകിയുടെ മുഖം കാണുന്നതായി പറഞ്ഞു തെറ്റിദ്ധരിപ്പിക്കുയും ചെയ്തു. മന്ത്രവാദം അറിയാമെന്നു നടിച്ചു പലപ്പോഴായി വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചിരുന്നത്.
അറസ്റ്റിലായ ജിന്‍സണു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മലയാളത്തിലും തമിഴിലുമായി രണ്ടു ചിത്രങ്ങളിലെ ക്യാമറ ജോലികള്‍ ഇയാള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു. തൃശൂരിലെ വിവിധ സ്റ്റേഷനുകളിലും ജിന്‍സണെതിരേ സമാന പരാതികളുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്കു കടക്കുമെന്നു നോര്‍ത്ത് എസ്‌ഐ വിപിന്‍ദാസ് പറഞ്ഞു. പലരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. അടുത്ത സമയത്തു ചിത്രീകരണം നടന്ന പ്രമുഖ യുവനടന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് ക്യാമറനാണ് ജിന്‍സണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here