കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ജനപ്രീയ താരം ദിലീപിനെക്കുറിച്ചുള്ള പോലീസ് കണ്ടെത്തലുകള്‍ വീണ്ടും ആരാധകരെ ഞെട്ടിക്കുന്നു. ആദ്യഭാര്യ മഞ്ജു ഭാര്യയുമായുള്ള വിവാഹബന്ധം തകര്‍ന്നതാണ് നടിയെ ആക്രമിച്ച സംഭവത്തിലേക്കു വളര്‍ന്നതെന്ന നിഗമനത്തില്‍ അന്വേഷണം നടത്തുമ്പോഴാണ് ദിലീപ് മറ്റൊരു സ്ത്രീയെ മുമ്പ് വിവാഹം ചെയ്തിരുന്നതായി കണ്ടെത്തിയത്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു. ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ വിവാഹമായാണ് ഇത് നടന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. മിമിക്രിചലച്ചിത്രതാരം അബിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത് ഇത് സംബന്ധിച്ച വിവരം തേടാനാണെന്ന് കരുതുന്നു.
ദിലീപിന്റെ വ്യക്തിജീവിതം എങ്ങനെയാണെന്നത് പൊലീസിന് കുറ്റപത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഒരു മാസം മുന്‍പാണ് ദിലീപ് മഞ്ജു വാര്യര്‍ക്ക് മുന്‍പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നതായ വിവരം ലഭിച്ചത്. തുടര്‍ന്ന് ഇതിന്റെ രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്നാഴ്ചയായി പൊലീസ്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണങ്ങളില്‍ ഇതും പെടുമോ എന്നും അന്വേഷിക്കുന്നുണ്ട്.
യുവതിയുമായുള്ള രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് സിനിമയിലേക്കുള്ള ആദ്യാവസരം കിട്ടുന്നത്. തുടര്‍ന്ന് മഞ്ജു വാര്യരുമായി അടുപ്പത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത യുവതിയെ ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്ന് ദിലീപ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് അറിവ്. ഇവര്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നും അറിയുന്നു. ഇവരെ നാട്ടിലെത്തിച്ച് മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം വിജയം കണ്ടില്ല.
ഈ വിവാഹബന്ധത്തില്‍ നിന്ന് ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടിരുന്നവരെ പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. കൂടാതെ ഈ വിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.
അതേസമയം പള്‍സര്‍ സുനിയുടെ മൊഴിമാറ്റം താരത്തെ രക്ഷിക്കാനാണെന്നും പോലീസ് പറയുന്നു. ക്വട്ടേഷനു പിന്നില്‍ സ്ത്രീയാണെന്ന് പറഞ്ഞത് ഇതിലൊന്നാണ്്. മാഡമാണ് ക്വട്ടേഷനു പിന്നില്‍ എന്ന് പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്ന് മുഖ്യ പ്രതി സുനില്‍ കുമാര്‍ സമ്മതിച്ചിട്ടുണ്ട്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നമുള്ളതു കൊണ്ടു തന്നെ ആക്രമണത്തിന് പിന്നില്‍ ദിലീപ് ആണെന്ന് സംശയിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാനാണ് സുനില്‍ കുമാര്‍ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ക്വട്ടേഷനു പിന്നില്‍ സ്ത്രീയാണെന്ന് എന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ പറഞ്ഞിരുന്നു. നടിയോടാണ് ആക്രമണ സമയത്ത് സുനില്‍ കുമാര്‍ ഇങ്ങനെ പറഞ്ഞത്. ഇക്കാര്യം നടി പൊലീസിനോട് ആദ്യഘട്ടത്തില്‍ തന്നെ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പങ്ക് മാഡത്തിനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് തള്ളിക്കള്ളയുന്നതാണ് സുനില്‍ കുമാറിന്റെ മൊഴി. അതിനിടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ തന്റെ രഹസ്യമൊഴി എടുക്കണമെന്ന് സുനില്‍കുമാര്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here