ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്കു പ്രോക്‌സിവോട്ട് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും സംഭവത്തില്‍ ഒട്ടേറെ പോരായ്മകള്‍ ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തെറ്റായ തീരുമാനം പണാധിപത്യത്തിന് വഴിവെക്കുമെന്ന വിമര്‍ശനമുയരുന്നത്. തെറ്റായ കീഴ് വഴക്കങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. പകരം പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ എംബസികളില്‍ അവസരമൊരുക്കണമെന്നാണ് ആവശ്യം.
പ്രവാസിക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ പുതിയൊരു മാര്‍ഗം തുറന്നുകിട്ടുമ്പോള്‍ തന്നെ, ഇതൊരു കുറ്റമറ്റ രീതിയല്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇവോട്ട്, നയതന്ത്ര കാര്യാലയങ്ങളിലെ പോളിങ് ബൂത്തുകള്‍ എന്നിവ വഴി വോട്ടവകാശം നടപ്പാക്കണമെന്ന വാദവും ഇതിനൊപ്പം ഉയരുന്നു.ഇപ്പോഴത്തെ സ്ഥിതിയില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള &ിയുെ;പ്രവാസി തെരഞ്ഞെടുപ്പു നേരത്ത് നാട്ടിലുണ്ടെങ്കില്‍ മാത്രമാണ് വോട്ടുചെയ്യാന്‍ അവസരം. നേരിട്ട് നാട്ടിലെത്തി വോട്ടുചെയ്യാന്‍ കഴിയാത്ത ചുറ്റുപാടില്‍ പകരക്കാരനെ നിയോഗിച്ച് സ്വന്തം വോട്ടു ചെയ്യാന്‍ പ്രവാസികള്‍ക്ക് സൗകര്യമൊരുക്കുകയാണ് മുക്ത്യാര്‍ വോട്ടിലൂടെ ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് രൂപപ്പെടുത്തും. ഇവോട്ട് രീതി നടപ്പാക്കണമെന്ന ആവശ്യമാകട്ടെ, സര്‍ക്കാര്‍ പിന്നീട് മാത്രമാണ് പരിഗണിക്കു
നിലവില്‍ സൈനികര്‍ക്ക് മാത്രമാണ് പ്രോക്‌സി വോട്ട് അനുവദിച്ചിട്ടുള്ളത്. പ്രവാസിയുടെ മുക്ത്യാര്‍ വോട്ടു രീതി സൈനികരില്‍നിന്ന് വ്യത്യസ്തമായിരിക്കും. സായുധസേനകളിലുള്ളവര്‍ക്ക് ബന്ധുക്കളെ സ്ഥിരം പകരക്കാരനായി വോട്ടു ചെയ്യാന്‍ നിയോഗിക്കാം. എന്നാല്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച രീതി അനുസരിച്ച് ഒരു പ്രവാസിക്ക് എല്ലാ തെരഞ്ഞെടുപ്പിലേക്കുമായി ഒറ്റയാളെ പകരക്കാരനായി വെക്കാന്‍ പറ്റില്ല. ഓരോ തെരഞ്ഞെടുപ്പിലും പുതിയ പകരക്കാരനെ നിയോഗിക്കണം.
മുക്ത്യാര്‍ വോട്ടു രീതി മന്ത്രിസഭ അംഗീകരിച്ചിരിക്കേ, പ്രവാസി വോട്ടു കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിനെ സര്‍ക്കാര്‍ അക്കാര്യം ഇനി അറിയിക്കും. ഒപ്പം പ്രവാസിക്ക് മുക്ത്യാര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുന്ന വിധം ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ പാര്‍ലമന്റെില്‍ കൊണ്ടുവരണം.പാര്‍ലമന്റെിന്റെ അംഗീകാരത്തിനു വിധേയമായി പിന്നീട് മുക്ത്യാര്‍ വോട്ടു ചെയ്യുന്നതിന് ചട്ടങ്ങള്‍ രൂപപ്പെടുത്തണം. വോട്ടു ചെയ്യാന്‍ അധികാരപ്പെടുത്തുന്ന രീതി, പകരക്കാരന്‍ ആരൊക്കെയാവാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോഴാണ് വ്യക്തത നല്‍കുക.
സൈനികരുടെ ഇതപാല്‍ വോട്ടുരീതി പ്രകാരം ബാലറ്റ് പേപ്പര്‍ ഇലക്‌ട്രോണിക് മാര്‍ഗത്തില്‍ സൈനികന് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അതിന്റെ പ്രിന്റ് എടുത്ത് വോട്ടു രേഖപ്പെടുത്തി, ക്യാമ്പ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തി തപാല്‍ വഴി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ രീതി പ്രവാസി വോട്ടിന്റെ കാര്യത്തില്‍ നടപ്പാക്കാന്‍ പ്രായോഗിക പ്രയാസങ്ങള്‍ പലതുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ലോകത്തിന്റെ പല കോണുകളിലാണ് പ്രവാസികള്‍. അവര്‍ക്ക് തപാല്‍ മാര്‍ഗം വോട്ട് എത്തിക്കാന്‍ ഏറെ സമയം വേണ്ടി വന്നേക്കും.
ഇത്തരം കാര്യങ്ങള്‍ പഠിക്കാനാണ് മന്ത്രിമാരുടെ സമിതിയെ ചുമതലപ്പെടുത്തിയത്. അന്തിമ തീരുമാനമായിട്ടില്ല. അതുകൊണ്ടാണ് മുക്ത്യാര്‍ വോട്ടിന്റെ കാര്യത്തില്‍ മാത്രമുള്ള മന്ത്രിസഭ തീരുമാനം. പ്രവാസി വോട്ട് നടപ്പാക്കാന്‍ വൈകിക്കുന്നതിന് സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ ഇപ്പോഴത്തെ തീരുമാനം.&ിയുെ;പ്രോക്‌സി വോട്ടിനൊപ്പം, ഇവോട്ടിന് പ്രവാസികളെ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമാകേണ്ടതുണ്ട്. തെരഞ്ഞെടുപ്പു കമീഷന്‍ നേരത്തെ മുന്നോട്ടുവെച്ച ഈ നിര്‍ദേശം മന്ത്രിതല സമിതി പഠിച്ചുവരുന്നതേയുള്ളൂ. സൈനികര്‍ക്കു കിട്ടുന്ന ഇതപാല്‍ വോട്ടു സൗകര്യം പ്രവാസിക്കു നല്‍കുന്നതിനോട് ബി.ജെ.പിക്കും സര്‍ക്കാറിനും താല്‍പര്യമില്ല. നേരത്തെ തെരഞ്ഞെടുപ്പു കമീഷന്‍ ഇതപാല്‍ വോട്ടു കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയപ്പോള്‍ ബി.ജെ.പി എതിര്‍ക്കുകയാണ് ചെയ്തത്.
അതേസമയം, മുക്ത്യാര്‍ വോട്ടിന് കോണ്‍ഗ്രസും സി.പി.എമ്മും അനുകൂലമല്ല. പ്രവാസിക്ക് പകരക്കാരനായി വോട്ടുചെയ്യുന്നയാള്‍ യഥാര്‍ഥ വോട്ടറുടെ ആഗ്രഹത്തിനൊത്ത് വോട്ടു രേഖപ്പെടുത്തണമെന്നില്ല എന്നതാണ് കോണ്‍ഗ്രസും മറ്റും ചൂണ്ടിക്കാട്ടിയത്. വോട്ടു ചെയ്യുന്നതിന്റെ രഹസ്യസ്വഭാവം തകര്‍ക്കുന്നതാണ് മുക്ത്യാര്‍ വോട്ടു രീതിയെന്നും ഈ പാര്‍ട്ടികള്‍ വാദിക്കുന്നു.
പ്രോക്‌സി വോട്ടിനുള്ള മന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. വോട്ടെടുപ്പ് നീതിപൂര്‍വകമാവില്ല. തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാന്‍ പ്രോക്‌സി വോട്ടുരീതിക്ക് സാധിക്കും. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ പോളിങ് ബൂത്ത് ക്രമീകരിക്കുകയാണ് വേണ്ടത്. തൊഴിലുടമക്കും സംഘടിത നീക്കങ്ങള്‍ക്കും മുക്ത്യാര്‍ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ സാധിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് നിന്ന് വോട്ടവകാശം വിനിയോഗിക്കാന്‍ പ്രോക്‌സി വോട്ട് അനുവദിക്കണമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനമായി. ഇതോടെ പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുക.
നിര്‍ദിഷ്ട ഭേദഗതിയില്‍ പ്രവാസികള്‍ക്ക് നേരിട്ട് വോട്ടു ചെയ്യാന്‍ കഴിയില്ലെങ്കില്‍ അവര്‍ വോട്ടര്‍ പട്ടികയിലുള്ള മണ്ഡലത്തില്‍ പ്രതിനിധികളെ നിയോഗിച്ച് വോട്ടു രേഖപ്പെടുത്താനുള്ള അവസരം നല്‍കും. പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും അതേ മണ്ഡലത്തിലായിരിക്കണമെന്നും നിര്‍ദേശമുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
വിദേശത്തു നിന്ന് നാട്ടിലെത്താനുള്ള പ്രയാസം കാരണം വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും പ്രവാസികള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ സാധിക്കാറുണ്ടായിരുന്നില്ല. പ്രോക്‌സി വോട്ടിങ്ങ് രീതി നടപ്പിലാകുന്നതോടെ പ്രവാസികള്‍ക്കും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകാനുള്ള അവസരമാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here