തിരുവനന്തപുരം: ഓണക്കാലത്ത് പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍.ഓണം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപവരെയാണ് .എന്നാല്‍ മടക്ക ടിക്കറ്റിന് കൊടുക്കേണ്ടത് പത്തിരട്ടിയിലേറെ. ഓണക്കാലത്തെ വിമാനകമ്പനികളുടെ പതിവ് ടിക്കറ്റ് കൊള്ള അനുവദിക്കരുതെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണമാഘോഷിക്കാനെത്തുന്ന പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ തുടരുന്നു.
ഈ മാസം 26 ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലെക്കെത്താന്‍ ശരാശരി നിരക്ക് എണ്ണായിരം മുതല്‍ പതിനായിരം രൂപവരെ നല്‍കണം. പക്ഷെ. വീട്ടുകാര്‍ക്കൊപ്പംം ഓണമുണ്ട് അറബിനാട്ടിലേക്ക് പറക്കണമെങ്കില്‍ കീശ കാലിയാകും.സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയില്‍ നിന്നോ റിയാദിലേക്ക് പോകാന്‍ 58000 മുതല്‍ 72500 രൂപ വരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് ജിദ്ദ ഫ്‌ലൈറ്റുകളുടെ പരമാവധി നിരക്ക് 99350 രൂപ.
കൊള്ളയടിയില്‍ എയര്‍ ഇന്ത്യയും പിന്നിലല്ല. സെപ്റ്റംബര്‍ അഞ്ചിന് കൊച്ചിബെഹ്‌റിന്‍ വിമാനനിരക്ക് 48370.കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഓണക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.ഉത്സവനാളുകളില്‍ കൂടുതല്‍ സര്‍വ്വീസ് വേണമെന്ന ആവശ്യം വിമാനകമ്പനികള്‍ കേള്‍ക്കാറില്ല. മറിച്ച് തിരക്ക് പറഞ്ഞ് ആവശ്യക്കാരെ പരമാവധി എല്ലാ കമ്പനികളും പിഴിയുകയാണ്.
മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയെന്ന് ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കാണ് ആകാശം മുട്ടെ ഉയര്‍ത്തിയിരിക്കുന്നത്. സാധാരണ സീസണില്‍ പതിനയ്യായിരം വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോളത് അന്‍പതിനായിരം മുതല്‍ എണ്‍പത്തയ്യായിരം വരെയായി. ഗള്‍ഫ് നാടുകളിലിപ്പോള്‍ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച് ഓണവും കൂടി മലയാളികള്‍ മടങ്ങുന്ന സമയമാണ് വിമാനക്കമ്പനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വര്‍ധനയുടെ ലക്ഷ്യം.
എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് കൂടാറുണ്ടെങ്കിലും സമീപകാലത്തൊന്നും ഇത്രയുമുണ്ടായിട്ടില്ല. വിമാനനിരക്ക് നീയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലും അധികാരവും ഇല്ലാത്തത് പറന്നുയരുന്ന ചൂഷണത്തിന് ഊര്‍ജമാവുന്നു.