വാഷിങ്ടന്‍: കാത്തുകാത്തിരിക്കെ, നിമിഷനേരംകൊണ്ട് ഇരുട്ടു പരന്നു. പക്ഷികള്‍ ചേക്കേറാനൊരുങ്ങി. നഗരങ്ങളില്‍ രാത്രിവിളക്കുകള്‍ തെളിഞ്ഞു. 1918നു ശേഷം സമ്പൂര്‍ണ സൂര്യഗ്രഹണത്തിനു സാക്ഷിയായ യുഎസ് ജനത ആവേശപൂര്‍വം, പ്രകൃതിയുടെ അപൂര്‍വ പ്രതിഭാസത്തെ വരവേറ്റു.രാജ്യത്തിന്റെ വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് ആളുകള്‍ സമ്പൂര്‍ണ സൂര്യഗ്രഹണത്തിനു സാക്ഷികളായി. പ്രാദേശിക സമയം രാവിലെ 10.15ന് (ഇന്ത്യന്‍ സമയം തിങ്കള്‍ രാത്രി 10.45) ഓറിഗനിലാണു ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറച്ചതിന്റെ കാഴ്ച ആദ്യം ദൃശ്യമായത്. സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വരെ ഈ പ്രതിഭാസം നീണ്ടു. അഞ്ചു സംസ്ഥാനങ്ങളിലായി ഏകദേശം 4200 കിലോമീറ്ററില്‍, 96 മുതല്‍ 113 കിലോമീറ്റര്‍ വരെ വിസ്താരത്തില്‍ ഒന്നര മണിക്കൂറോളം സൂര്യന്‍ ചന്ദ്രന്റെ പിന്നില്‍ ഒളിച്ചു.
ഇല്ലിനോയിലാണ് ഗ്രഹണം കൂടുതല്‍ നേരം പ്രകടമായത്. തെക്കന്‍ ഇല്ലിനോയിലെ ഷോണി നാഷനല്‍ ഫോറസ്റ്റ് രണ്ടു മിനിറ്റ് 44 സെക്കന്‍ഡ് ഇരുട്ടിലായി. ഈ നൂറ്റാണ്ടിലെ അപൂര്‍വ പ്രതിഭാസം വീക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സംവിധാനമൊരുക്കിയിരുന്നു. ഗ്രഹണം ദൃശ്യമല്ലാത്ത സ്ഥലങ്ങളില്‍നിന്നും ധാരാളം പേര്‍ ഈ മേഖലകളിലേക്ക് എത്തി. ഒട്ടേറെ ഗവേഷകരും സൂര്യഗ്രഹണക്കാഴ്ചകളുടെ ഭാഗമായി. 1979ലും യുഎസില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായെങ്കിലും ഇത്രത്തോളം പൂര്‍ണമായിരുന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here