മുംബൈ ∙ ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരം സുനിൽ ഛേത്രിയെ ഫ്രാൻസിന്റെ മുൻ സൂപ്പർ നിക്കോളാസ് അനെൽക്ക ഇതുവരെ കണ്ടിട്ടില്ല. എങ്കിലും മുംബൈ സിറ്റി എഫ്സിയുടെ മാർക്വി താരമായെത്തിയ അനെൽക്കയ്ക്കു ഛേത്രിയെക്കുറിച്ചു പറയാൻ നൂറുനാവ്. ഇന്ത്യൻ ടീമിന്റെ നായകൻ മുംബൈയുടെ ഏറ്റവും വലിയ കരുത്താകുമെന്ന് അനെൽക്ക പറയുന്നു.
‘‘സുനിൽ ഛേത്രി മികച്ച താരമാണെന്ന് ഒട്ടേറെപ്പേർ എന്നോടു പറഞ്ഞു. വ്യക്തിപരമായി എനിക്കു പരിചയമില്ല. ഇനി വരുംദിവസങ്ങളിൽ സംസാരിക്കും. ലോകകപ്പ് യോഗ്യതാ മൽസരങ്ങൾക്കുള്ള ടീമിൽ കളിക്കുന്നതുകൊണ്ടു തുടക്കത്തിലെ ഒന്നുരണ്ടു മൽസരങ്ങൾ ഛേത്രിക്കു നഷ്ടമാകും. അദ്ദേഹത്തെ ടീമിൽ ലഭിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹം ടീമിനു വലിയ മുതൽക്കൂട്ടാവുമെന്നുതന്നെ വിശ്വസിക്കുന്നു.’’ – ചെൽസിയുടെയും റയൽ മഡ്രിഡിന്റെയും മുൻതാരം പറഞ്ഞു.
മാനേജർ, മാർക്വി താരം എന്നിങ്ങനെയുള്ള ഇരട്ടറോളുകൾ ആസ്വദിക്കാനാവുമെന്നും ഒട്ടും സമ്മർദമില്ലെന്നും താരം വ്യക്തമാക്കി. ‘‘ഒരുതാരമെന്ന നിലയിൽ കളിയിൽ മാത്രം ശ്രദ്ധിച്ചാൽ മതി. എന്നാൽ മാനേജർ ആകുമ്പോൾ അതു മാത്രം പോരല്ലോ. കൂടുതൽ ജോലിയുണ്ട്. ഒട്ടേറെ മാനേജർമാർക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് എന്താണു കളിക്കാരോടു സംസാരിക്കേണ്ടതെന്ന് എനിക്കറിയാം. അവരെ ആത്മവിശ്വാസത്തോടെ നിലനിർത്താനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും എനിക്കാവും.’’ – അനെൽക്ക വ്യക്തമാക്കി.
സ്ട്രൈക്കർമാർ ഉൾപ്പെടെ ടീമിൽ ഒട്ടേറെ പരീക്ഷണം നടത്താൻ ഇത്തവണ അവസരം ലഭിക്കുമെന്ന ആശ്വാസത്തിലാണ് അനെൽക്ക. ‘‘വലിയ ടീമാണു ഞങ്ങളുടേത്. ഒട്ടേറെ സ്ട്രൈക്കർമാരുണ്ട്. മാറിമാറിപ്പരീക്ഷിക്കാൻ ഇത്തവണ സാധിക്കും. ഒരുകാര്യം എല്ലാ താരങ്ങളോടും വ്യക്തമാക്കുന്നു: നിങ്ങൾ ഒരു കളിയിൽ പങ്കെടുത്താൽ ചിലപ്പോൾ അടുത്ത കളിയിൽ ടീമിലുണ്ടാവില്ല. ആർക്കും വിഷമം തോന്നരുത്.’’ – അനെൽക്ക പറഞ്ഞു.
ഏതു താരത്തെ ഏതു പൊസിഷനിൽ കളിപ്പിക്കാൻ കഴിയുമെന്നു തിരിച്ചറിയുകയാണു കോച്ചിന്റെ ഏറ്റവും വലിയ മിടുക്ക്.