കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിര്‍ണയിച്ച ശമ്പളം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ. സംസ്ഥാനങ്ങളിലെ 200 കിടക്കകള്‍ക്കു മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം നല്‍കണമെന്നും 50 കിടക്കകള്‍വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്‍കണമെന്നുമാണു കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്.
ശുപാര്‍ശ നടപ്പായാലുള്ള ശമ്പള ഘടന: 50 കിടക്കകള്‍വരെ– 20,000 രൂപ, 50 മുതല്‍ 100 വരെ കിടക്കകള്‍– 20,900 രൂപ. 100 മുതല്‍ 200 വരെ കിടക്കകള്‍– 25,500 രൂപ, 200നു മുകളില്‍ കിടക്കകള്‍– 27,800 രൂപ. ട്രെയിനി നിയമനത്തെ നഴ്‌സുമാരുടെ സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ട്രെയിനി കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തണമെന്നു ശുപാര്‍ശ ചെയ്തതായാണു വിവരം.
റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ചു ശുപാര്‍ശകള്‍ നല്‍കാന്‍ തൊഴില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനും ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ലേബര്‍ കമ്മിഷണര്‍ കെ.ബിജു എന്നിവര്‍ അംഗങ്ങളുമായ സമിതിയെ നിയോഗിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here