ഇപ്പോൾ ദുരന്തമുഖത്തു പകച്ചു നിൽക്കുന്ന ഹ്യൂസ്റ്റൺ അല്ല നമ്മുടെ മുൻപിൽ ഉള്ളത്. ഹാർവിക്ക് ശേഷം ഹ്യൂസ്റ്റൺ എങ്ങനെ ആയിരിക്കുമെന്ന് ഇന്ത്യൻ സമൂഹത്തിനറിയാം. അതിനായുള്ള പ്രവർത്തനങ്ങൾക്കു തയ്യാറെടുക്കാൻ സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമാ തയാറെടുക്കുന്നു. എല്ലാ ജനങ്ങളെയും ബാധിക്കുന്ന ദുരിത മുഖത്തെ പഴയ ഹ്യൂസ്റ്റൺ നിർമ്മിച്ചെടുക്കുവാനുള്ള യത്നത്തിന് മലയാളികൾ ഒരു കുടക്കീഴിൽ അണിനിരക്കണം എന്ന സന്ദേശവുമായി ഫോമാ ഒരു ഹെൽപ്പ് ലൈൻ തുറന്നു.
ഹാർവിക്ക് ശേഷം ഈ ദുരന്ത മേഖലകളിലേക്ക് പോവുകയും എല്ലാവിധ സഹായങ്ങളും നല്കുന്നതിനായിട്ടാണ് ഈ ഹെല്പ് ലൈൻ പ്രവർത്തിക്കുന്നത്. ഫോമാ റീജിയണൽ വൈസ് പ്രസിഡന്റുമാരായ രജി ചെറിയാൻ, ഹരി നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സന്നദ്ധ സേവന സംഘത്തെ രൂപീകരിക്കുകയാണ് ഫോമാ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തത്.
ഒരു വാളന്റിയർ ഗ്രൂപ്പിനെ ഉടൻ തയാറാക്കുന്നു. താല്പര്യമുള്ള യുവജനങ്ങൾ, സംഘടനാ മെമ്പർമാർ, അസോസിയേറ്റഡ് മെമ്പർമാർ തുടങ്ങിയ വിശദമായ ഒരു സംഘം ഹ്യൂസ്റ്റൺ നഗരവും സമീപ പ്രദേശങ്ങളും ശുചീകരിക്കുന്നതിനായി തയ്യാറാകും. ഈ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാ സുമനസ്സുകളും റീജിയണൽ വൈസ്പ്രസിഡന്റായ റെജി ചെറിയാനുമായി ബന്ധപ്പെടണം (Tel. # +1 404 425 4350)
അതിശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ചില പ്രദേശങ്ങൾ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഒട്ടേറെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു. മഴ ഇനിയും കൂടി ഡാമുകള്‍ കൂടി തുറന്നുവിട്ടാല്‍ ഇതിലും മോശമായ അവസ്ഥയാകും ഉണ്ടാകാന്‍ സാധ്യത.
പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു, ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാര്‍ഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റണ്‍ ഒറ്റപ്പെട്ടു.
എത്രയും വേഗം രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി.
താമസസ്ഥലങ്ങള്‍ നഷ്ടമായവര്‍ക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നല്‍കുന്നുണ്ട്.
50 വര്‍ഷത്തിനിടെ ടെക്സാസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. 2,30,000 പേര്‍ക്ക് വൈദ്യുതിയില്ലാതായി. ടെക്സാസില്‍ ബുധനാഴ്ച വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ടെക്സാസ് തീരത്തെത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഹൂസ്റ്റണ്‍ നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരത്തുകളെല്ലാം വെള്ളത്തിനടിയിലായി. ടെക്സസിലെ ഒട്ടേറെ റിഫൈനറികളും കാറ്റും മഴയും ബാധിച്ചതോടെ പൂട്ടി ഇന്ധനവില ഉയര്‍ന്നിട്ടുണ്ട്. ഹാര്‍വിയെ ദുരന്തമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് 1,800 സൈനികരെയും രക്ഷാപ്രവര്‍ത്തനത്തിന് ആയിരംപേരുടെ മറ്റൊരു സംഘത്തെയും നിയോഗിക്കുമെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു.
കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റായിരുന്നു എന്ന് ഹാര്‍വിയെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. മുന്‍പ് 2005 ലാണ് യുഎസില്‍ ഇത്രയും കനത്ത ചുഴലിക്കാറ്റ് വീശിയിട്ടുള്ളത്. ടെക്സസിലാകട്ടെ, 1961നു ശേഷമുണ്ടായ ഏറ്റവും കനത്ത ചുഴലിക്കാറ്റാണിത്. മഴയും കാറ്റുമെത്തിയതോടെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. ഒരു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധമറ്റു. വാര്‍ത്താവിനിമയ ബന്ധവും തകരാറിലാണ്. തെക്കന്‍ ടെക്സസില്‍ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്. റോക്പോര്‍ട്ട് പട്ടണത്തിലാണ് ഏറ്റവുമധികം നാശനഷ്ടം. 10,000 ആളുകള്‍ അധിവസിക്കുന്ന ചെറുപട്ടണത്തിലെ മുക്കാല്‍ പങ്ക് ആളുകളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലേറെപ്പേരുള്ള കോര്‍പസ് ക്രിസ്റ്റി നഗരത്തിലും വന്‍ നാശനഷ്ടങ്ങളുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്കു വേണ്ടി ഫോമാ രംഗത്തിറങ്ങിയതിൽ നമുക്ക് അഭിമാനിക്കാം. ഫോമാ ഇങ്ങനെ ഒരു തുടക്കമിട്ടതിൽ സന്തോഷം മാത്രമല്ല തികഞ്ഞ അഭിമാനവുമുണ്ട്. പക്ഷെ സഹായ ഹസ്തം കിട്ടേണ്ട കൈകളിൽ തന്നെ എത്തിക്കുന്ന ഉത്തരവാദിത്വവും എല്ലാ സംഘടനകൾക്കും ഉണ്ട്. അമേരിക്കൻ മണ്ണിൽ ജനിച്ച ചെറുതും വലുതുമായ എത്രയോ സംഘടനകൾ, എല്ലാവര്ക്കും ഈ സമയത്തു രക്ഷാപ്രവർത്തനങ്ങളിലും തുടർ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുക്കണം. ഇപ്പോഴാണ് എന്തുകൊണ്ട് നമ്മൾക്ക് സംഘടനകൾ അമേരിക്കയിൽ വേണം എന്നതിൻറെ പ്രാധാന്യം അറിയുന്നതോടൊപ്പം, അത്രത്തോളം പ്രയാസത്തിലാണ് ഹ്യൂസ്റ്റൺ നിവാസികൾ എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.