ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീയത വെറും ചെപ്പടിവിദ്യകളിലൂടെ സംഘടിപ്പിച്ചതായിരുന്നോ?. ഈ സംശയം ഉയരുന്നത് ടൈം മാഗസിന്‍ ലോകത്തേറ്റവും സ്വാധീനമുള്ള 100 പേരെ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പിലെ ഫലം കാണുമ്പോഴാണ്. സര്‍വേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കിട്ടിയത് പൂജ്യം വോട്ട്. ടൈം മാസിക വായനക്കാരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ ഒരു വോട്ട് നേടാന്‍ പോലും മോഡിക്ക് കഴിഞ്ഞില്ല.
ഈ വര്‍ഷത്തെ ‘ടൈം 100 റീഡേഴ്‌സ് പോളില്‍’ ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റൊഡ്രിഗോ ഡുത്തേര്‍ത്തെയാണ് ഒന്നാമതെത്തിയത്. അമേരിക്കയ്ക്കും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുള്ള ഡുത്തേര്‍ത്തെ അഞ്ച് ശതമാനം വോട്ടുകളാണ് നേടിയത്. ഡുത്തേര്‍ത്തെ മയക്കുമരുന്ന് മാഫിയക്കെതിരെയെടുത്ത നടപടികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ മോഡിയുടെ പേരും മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച്ച അര്‍ധരാത്രിയോടെ അവസാനിച്ച സര്‍വ്വേയില്‍ ഒറ്റ ‘യെസ്’ വോട്ട് പോലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നേടാനായില്ല. വോട്ടെടുപ്പില്‍ മോഡിക്ക് പൂജ്യം ശതമാനം വോട്ടെന്നാണ് കാണിക്കുന്നത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, ഭര്‍ത്താവ് ജാര്‍ഡ് കുഷ്‌നര്‍ എന്നിവര്‍ക്കും പേരിനുപോലും വോട്ട് ലഭിച്ചില്ല. ഡൊണാള്‍ഡ് ട്രംപ് രണ്ട് ശതമാനം വോട്ട് നേടി.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ മൂന്ന് ശതമാനം വോട്ട് നേടി ഡുത്തേര്‍ത്തെയ്ക്ക് പിന്നിലായി. 2015ല്‍ നടത്തിയ ടൈം മാഗസിന്‍ സര്‍വ്വേയില്‍ സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ മോഡി ഇടം പിടിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് കുറിപ്പെഴുതുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here