തിരുവനന്തപുരം: ജനജീവിതം നിശ്ചലമാക്കി രണ്ടു ദിവസമായി തിമർത്തുപെയ്യുന്ന തെക്ക് – പടിഞ്ഞാറൻ മൺസൂണി (ഇടവപ്പാതി)ൽ സംസ്ഥാനത്തെങ്ങും വ്യാപക നാശം. കണ്ണൂരിൽ മഴക്കിടെ ക്വാറിയിൽ പാറ ഇടിഞ്ഞുവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പാനൂർ കല്ലുവളപ്പിൽ ക്വാറിയിൽ കർണാടക ജാഗ്രി സ്വദേശി ക്രിസ്aതുരാജ് (20) ആണ് മരിച്ചത്. ബേക്കലിൽ വഴിയരികിലെ മതിൽ ഇടിഞ്ഞുവീണ് ഇല്യാസ്നഗറിലെ മറിയക്കുഞ്ഞി (60), മകെൻറ ഭാര്യ ഫാത്തിമത്ത് ഫസ്രിയ (28) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. അട്ടപ്പാടി, ഇടുക്കിയിലെ ബൈസൺവാലി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി ലക്ഷങ്ങളുടെ കൃഷി നശിച്ചു.
റോഡുകളും വീടുകളും കാർഷിക വിളകളും ഒലിച്ചുപോയി. അട്ടപ്പാടിയിൽ കാലി കർഷകെൻറ 60 ആടുകളും മലവെള്ളപ്പാച്ചിലിൽ നഷ്ടമായി. അഞ്ചിടത്ത് ഉരുൾപൊട്ടിയ അട്ടപ്പാടിയിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ ആരോഗ്യ ഡയറക്ടർക്ക് മന്ത്രി കെ. കെ. ശൈലജ നിർദേശം നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ നെയ്യാർ, പേപ്പാറ അണക്കെട്ടുകൾ തുറന്നു. നദികൾ നിറഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മണ്ണിടിച്ചിലും കനത്ത വെള്ളക്കെട്ടും മൂലം സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും റോഡ്, റെയിൽ ഗതാഗതം മുടങ്ങി. കോട്ടയം ചിങ്ങവനം പൂവന്തുരുത്തിൽ റെയിൽ പാളത്തിലേക്ക് കല്ലും മണ്ണും ഇടിഞ്ഞുവീണു. തൊട്ടുപിന്നാലെയെത്തിയ ട്രെയിൻ വലിയ കല്ലുകൾ ഇടിച്ചുതെറിപ്പിച്ചു കടന്നുപോയി. ട്രെയിൻ ആടിയുലഞ്ഞെങ്കിലും തലനാരിഴക്ക് വൻദുരന്തം ഒഴിവായി.
മണ്ണിടിഞ്ഞ് മലയോര പാതകൾ തകർന്നതോടെ മൂന്നാർ ഉൾപെടെ ഹൈറേഞ്ച് മേഖലകൾ ഒറ്റപ്പെട്ടു. കൊച്ചി- -ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ മൂന്നാർ വരെ ഗതാഗതം നിരോധിച്ചു. നാടുകാണി ചുരത്തിൽ അതിർത്തി വരെയുള്ള ഭാഗങ്ങളിൽ ഒമ്പത് ഇടങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴി മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. മലവെള്ളപ്പാച്ചിലിൽ റോഡ് തകർന്ന അട്ടപ്പാടി ചുരത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്. ദുരന്ത സാധ്യത കണ്ട് മലയോര മേഖലകളിൽ വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തി. രാത്രി ഗതാഗതവും നിരോധിച്ചു. നഗരങ്ങളെ മുക്കി മഴവെള്ളം വൻതോതിൽ ഉയർന്നത് വാഹന ഗതാഗതം താറുമാറാക്കി. മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദ പാതികൾ സംയോജിച്ചതാണ് കനത്ത മഴക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ പറഞ്ഞു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.