ഇസ്‍ലാമാബാദ്∙ ഒന്നുകിൽ കശ്മീർ പ്രശ്നം ഇന്ത്യ പരിഹരിക്കണം, അല്ലെങ്കിൽ പാക്കിസ്ഥാനെ ആക്രമിക്കണമെന്ന് പാക്ക് രഹസ്യാന്വേഷണ മുൻ മേധാവി ഹാമിദ് ഗുൾ. പാക്ക് ഭീകരൻ ഇന്ത്യയിൽ പിടിയിലായെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിടിയിലായ ഭീകരൻ പാക്കിസ്ഥാൻകാരനാണെങ്കിൽ ഞങ്ങൾക്ക് അയാളുടെ ഡിഎൻഎ പരിശോധിക്കണം. അതിർത്തി പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ഇന്ത്യയ്ക്ക് താൽപര്യമില്ല. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെന്തും ചെയ്തോളൂ. വേണമെങ്കിൽ പാക്കിസ്ഥാനെ ആക്രമിച്ചോളൂ. പക്ഷേ അങ്ങനെ ചെയ്താൽ അതിൽ ഇന്ത്യയ്ക്ക് ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ഇന്ത്യൻ സേനയെയും ഹാമിദ് ഗുൾ കുറ്റപ്പെടുത്തി. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇന്ത്യൻ സൈന്യമാണ്. പാക്കിസ്ഥാൻ ഗ്രാമങ്ങളെയും ഗ്രാമീണരെയും ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം വെടിവയ്ക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും വെടിവയ്പ് ഉണ്ടാകുമ്പോൾ മാത്രമാണ് പാക്ക് സൈന്യം തിരിച്ചടിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ പ്രശ്നങ്ങൾ തണുപ്പിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുമ്പോൾ വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ താൻ അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ഉദംപൂരിൽ രണ്ടു ബിഎസ്എഫ് ഭടന്മാരെ കൊന്ന പാക്കിസ്ഥാൻകാരനായ ഭീകരനെ ഇന്നു ജീവനോടെ പിടികൂടിയിരുന്നു. ഇരുപതുകാരനായ ഉസ്മാൻ ഖാൻ എന്ന പാക്ക് ഭീകരനെ നാട്ടുകാരാണ് പിടികൂടിയത്.