tiger-memon.jpg.image.784.410

മുംബൈ∙ അനുജൻ യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി ടൈഗർ മേമൻ മുംബൈയിലെ വീട്ടിലേക്കു ഫോൺ വിളിച്ചു പറഞ്ഞു. യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂർ മുൻപാണ് ഫോൺ വിളിയെത്തിയത്. 22 വർഷങ്ങൾക്കുശേഷമാണ് ടൈഗർ എന്ന മുഷ്താഖ് മേമന്റെ ശബ്ദം ഇന്ത്യൻ ഏജൻസികൾക്കു ലഭിക്കുന്നത്. മുംബൈയിലെ വീട്ടിലെ ലാൻഡ്ഫോണിലേക്കാണ് ടൈഗർ മേമന്റെ വിളിയെത്തിയത്. മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്.

ജൂലൈ 30ന് രാവിലെ ഏഴിനായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. അന്നു രാവിലെയാണ് ഇരുവരുടെയും അമ്മയായ ഹനീഫ മേമനുമായി ടൈഗർ മേമൻ ഫോണിൽ സംസാരിച്ചത്. പുലർച്ചെ 5.35നായിരുന്നു വിളിയെത്തിയത്. അതിന് 40 മിനിറ്റ് മുൻപാണ് യാക്കൂബിന്റെ വധശിക്ഷ ശരിവച്ച് സുപ്രീംകോടതി വിധിയെത്തിയത്. പൊലീസിനു തിരിച്ചറിയാത്ത ആരോ ഒരാളാണ് ഫോണെടുത്തത്. എന്നാൽ വിളിച്ചയാൾക്കും സംസാരിച്ചയാൾക്കും പരസ്പരം മനസ്സിലായിരുന്നു. അമ്മയ്ക്ക് ഫോൺ കൈമാറാൻ ഇയാളോട് മേമൻ ആവശ്യപ്പെട്ടു.

അമ്മ ആദ്യം ഫോണിൽ സംസാരിക്കാൻ മടിച്ചെങ്കിലും പിന്നീട് സംസാരിക്കുകയായിരുന്നു. യാക്കൂബിന്റെ മരണത്തിൽ പ്രതികാരം ചെയ്യുമെന്ന് മേമൻ അമ്മയോട് പറഞ്ഞു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. എന്നാൽ അക്രമം വേണ്ടായെന്ന് അമ്മ ടൈഗർ മേമനോടു പറയുന്നുണ്ട്. ആദ്യത്തെ സംഭവത്തോടെ എനിക്ക് യാക്കൂബിനെ നഷ്ടപ്പെട്ടു. ഇനി മറ്റാരും മരിക്കുന്നത് എനിക്കു കാണാൻ വയ്യ, ഹനീഫ കൂട്ടിച്ചേർത്തു. എന്നാൽ താൻ പ്രതികാരം ചെയ്യുമെന്ന് മേമൻ വീണ്ടും പറയുന്നു. പിന്നീട് ഹനീഫ മറ്റൊരാൾക്ക് ഫോൺ കൈമാറി. ഇയാൾ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ കണ്ണീർ വെറുതെയായിപ്പോകില്ല എന്ന് ഇയാളോടു മേമൻ പറയുന്നു.

ഈ സംഭാഷണം പൊലീസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. സംഭാഷണത്തിലെ വിവരങ്ങൾ പൊലീസിനും സുരക്ഷാ ഏജൻസികൾക്കും ആശങ്കയുണ്ടാക്കുന്നതാണ്. സഹോദരന്റെ വധശിക്ഷയിൽ സങ്കടപ്പെടേണ്ടതിനു പകരം പ്രതികാരമാണ് ടൈഗർ മേമന്റെ സംസാരത്തിലുണ്ടായിരുന്നത്. അമ്മയോടും മറ്റൊരു കുടുംബാംഗത്തോടും മേമൻ സംസാരിച്ചു. ഇരുവരോടും പ്രതികാരനടപടികളെക്കുറിച്ചാണ് സംസാരിച്ചത്. വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (വിഒഐപി) സംവിധാനത്തിലാണ് ഫോൺ എത്തിയത്. എവിടുന്നാണ് മേമൻ വിളിച്ചതെന്നും ഐപി വിലാസവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

യാക്കൂബിന്റെ മരണത്തിനു ഉറപ്പായും പ്രതികാരം ചോദിക്കുമെന്ന് ടൈഗർ മേമൻ പറഞ്ഞു. ഇയാളുടെ ശബ്ദമാണിതെന്ന് മുംബൈയിലെയും ഡൽഹിയിലെയും സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി കെ.പി. ബക്‌ഷി പറഞ്ഞു. മഹാരാഷ്ട്ര ഡിജിപിയോ കേന്ദ്ര ഏജൻസികളോ ഇതുസംബന്ധിച്ച് റിപ്പോർട്ടുകളൊന്നും തന്നിട്ടില്ലെന്നും ബക്‌ഷി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here