ഡാലസ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 25 ബുധനാഴ്ച വൈകിട്ട് ഡാലസ് ലവ് ഫില്‍ഡ് എയര്‍ പോര്‍ട്ടില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഊഷ്മള സ്വീകരണം. സെപ്റ്റംബര്‍ 27 ന് നിശ്ചയിച്ചിരുന്ന പരിപാടി ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്.

റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട്, ലഫ് ഗവര്‍ണര്‍ ഡാന്‍ പാട്രിക്ക് എന്നിവര്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിചേര്‍ന്നു. ഫണ്ട് കളക്ഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്ന ബെലൊ മാന്‍ഷനിനു സമീപം ടെക്‌സസ് ഓര്‍ഗനൈസിങ്ങ് പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധവും നടന്നു. ഇമ്മിഗ്രേഷന്‍, എല്‍ജിബിടി വിഷയങ്ങളില്‍ ട്രംപ് സ്വീകരിച്ച നടപടികള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. മറ്റൊരു വിഭാഗം ട്രംപിന് അനുകൂലമായും മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി.

ബെലൊ മാന്‍ഷനിലേക്ക് മാധ്യമ പ്രവര്‍ത്തകരേയോ ചാനലുകളേയോ പ്രവേശിപ്പിച്ചിരുന്നില്ല. ഇരുന്നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും 41 ½ മില്യണ്‍ ഡോളറോളം ട്രംപിനു ലഭിച്ചു. 3000 മുതല്‍ 100000 ഡോളര്‍ വരെ നല്‍കിയവര്‍ക്കായിരുന്നു ഹാളിലേക്ക് പ്രവേശനം ലഭിച്ചത്. ട്രംപിന്റെ കൂടെ ഫോട്ടോ എടുക്കുന്നതിനു ഒരാള്‍ക്ക് നിശ്ചയിച്ചിരുന്നത് 35,000 ഡോളറാണ്. ഫോര്‍ട്ട് വര്‍ത്തിലെ പ്രമുഖ ബിസ്സിനസ് ഉടമ വിന്‍സ്, ഭാര്യ മോന്ന എന്നിവര്‍ ഫണ്ട് കളക്ഷന്‍ പരിപാടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here