സംവിധാന കലയുടെ  അഗ്രഗണ്യൻ ഐ വി ശശി  കാലയവനികക്കുള്ളിൽ  മറഞ്ഞത് മലയാളസിനിമാലോകത്തിനു  ഒട്ടേറെ മെഗാസ്റ്റാർ ചിത്രങ്ങൾ സമ്മാനിച്ച് സമ്മാനതകൾ ഇല്ലാത്ത പുതിയ പ്രമേയ പരീക്ഷണങ്ങൾക്കു  ധീരതയോടെ  തുടക്കം കുറിച്ച ഒരു മഹാസിനിമാപ്രതിഭയുടെ ജീവിതയാത്രക്കാണ് അന്ത്യം കുറിച്ചത് 

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മകൾ അനുവിനെ സന്ദർശിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി ചെന്നൈയിൽ നിന്നും യാത്ര തിരിക്കേണ്ട ദിവസം ഐ വി ശശിയെ മരണം തേടിയെത്തിയപ്പോൾ മലയാള സിനിമാലോകത്തിനു സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെ സമ്മാനിച്ച സൂപ്പർ സംവിധായകന്റെ സിനിമപ്രയാണങ്ങൾക്കു തിരശീല വീണു 

മലയാള  സിനിമയുടെ നായകസങ്കല്പങ്ങൾക്കു പുത്തൻ  മാനങ്ങൾ സമ്മാനിച്ച് അന്നേ വരെ വില്ലൻ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന  കെ പി ഉമ്മറിനെ നായകനാക്കി  1975 ഇൽ  പുറത്തിറങ്ങിയ  ഉത്സവം  എന്ന തന്റെ ആദ്യ ചിത്രം വൻ ഹിറ്റാക്കി  ഐ വി ശശി മലയാള സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ  അമ്പരപ്പിക്കുകയായിരുന്നു. 

പിന്നീട്   മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും, തെലുങ്കിലുമായി ശശി സംവിധാനം ചെയ്യ്ത 150 ഓളം  ചിത്രങ്ങളിൽ ഏകദേശം നൂറു ചിത്രങ്ങൾ ഹിറ്റ് ആക്കി മാറ്റി  മറ്റൊരു സംവിധായകനും ഇന്നേ വരെ അവകാശപ്പെടാനില്ലാത്ത സമാനതകളില്ലാത്ത  തിളക്കമാർന്ന നേട്ടം കൈവരിക്കുകയായിരുന്നു 

നസീർ , സത്യൻ എന്ന അച്ചുതണ്ടിൽ മാത്രം വിഹരിച്ചിരുന്ന  മലയാള സിനിമയ്ക്കു  നായകനടന്മാരുടെ ഒരു വൻനിരയെ തന്നെ സംഭാവന ചെയ്ത കോഴിക്കോടുകാരൻ  ഇരുപ്പംവീട്ടിൽ ശശിധരൻ എന്ന  ഐ വി ശശി  ആർട്  ഡയറക്ടർ എന്ന നിലയിയായിരുന്നു സിനിമാജീവിതത്തിനു   തുടക്കം കുറിച്ചത്.  പിന്നീട് സിനിമാലോകത്തു  ഐ വി ശശിയുടെ  വളർച്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു . 

വേറിട്ട വഴികളിലൂടെ എന്നും സഞ്ചരിക്കാൻ ഇഷ്ട്ടപെട്ടിരുന്ന  ഈ സൂപ്പർ സംവിധായകൻ  മലയാള  സിനിമാ ചേരുവകൾക്കു  പുത്തൻ സമവാക്യങ്ങൾ സൃഷ്ട്ടിച്ചു കൊണ്ട് 1978 ഇൽ വൻ ഹിറ്റാക്കി മാറ്റിയ  അവളുടെ രാവുകളിലൂടെ   തനിക്കു  മലയാളത്തിൽ   സ്റ്റാർ ഡയറക്ടർ പദവി മാത്രമല്ല സമ്മാനിച്ചത് , നായിക സീമയിലൂടെ  ജീവിത സഖിയേയുമാണ് ലഭിച്ചത് .

തൊഴിൽ മേഖല ,രാഷ്ട്രീയം, സാധാരണ ജനങ്ങളെ അലട്ടിയിരുന്ന മറ്റനവധി പ്രശ്നങ്ങളിൽ ഊന്നി  വമ്പൻ ക്യാൻവാസിൽ ഒട്ടേറെ ആളുകളെ ഒരേ പ്രെയിമിൽ  കൊണ്ട് വന്നു മെഗാസിനിമകൾ   എടുക്കാൻ എ വി ശശിക്ക് പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു.  

വേഗതയുടെ സ്ഥിരം സഹചാരിയായിരുന്ന  ഐ വി ശശി  12 സിനിമകൾ  വരെ സംവിധാനം  ചെയ്ത വർഷങ്ങൾ ഉണ്ടായിരുന്നു .  രാവിലെ കുളിച്ചു, ഭക്ഷണം കഴിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ  പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളുടെ ഒരു പറ്റം കാറുകൾ വീട്ടു മുറ്റത്തു അണിനിരന്നിരുന്നുവെന്നും,   ശശി ഏതു  കാറിൽ ആദ്യം കേറുന്നുവോ ആ പടത്തിന്റെ ഷൂട്ടിംഗ് ആ ദിവസം നടക്കുമായിരുന്നു എന്നതും സിനിമാലോകം സാക്ഷിയായിരുന്നു. ഒരേ സമയം ഒന്നിൽ കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതും ഐ വി ശശിയുടെ മാത്രം പ്രത്യേകതയായിരുന്നു.

മലയാള സിനിമയിലെ ഇപ്പോഴത്തെ  താരരാജാക്കന്മാരായ   മമ്മൂട്ടിയെ തൃഷ്ണയിൽ ആദ്യം നായകനായി അവതരിപ്പിച്ചതും  , മോഹൻലാലിനു നായകപ്രാധാന്യം ഉള്ള  കഥാപാത്രം ഇനിയെങ്കിലും എന്ന സിനിമയിൽ ആദ്യം  നൽകിയതും , ഐ വി ശശി ചിത്രങ്ങളിലൂടെയായിരുന്നു.  

തമിഴിൽ  ഒരു വർഷത്തോളം തീയേറ്ററുകളിൽ  നിറഞ്ഞോടിയ ഗുരുവിലൂടെ കമലഹാസന് തമിഴകത്തു സൂപ്പർസ്റ്റാർ പദവി ഉറപ്പാക്കിയതും  ഐ വി ശശി ചിത്രത്തിലൂടെയായിരുന്നു . രജനികാന്ത് കമലഹാസൻ സഖ്യം അലാവുദീനും അത്ഭുതവിളക്കും  എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ ആദ്യം സാന്നിധ്യം അറിയിച്ചതും ശശി സിനിമയിലൂടെയായിരുന്നു 

ഡയറക്ടർ  ഐ വി ശശി  എന്ന്  സിനിമാ ടൈറ്റിൽ പ്രദർശിപ്പിക്കുമ്പോൾ തീയേറ്ററിൽ വൻ കരഘോഷം മുഴങ്ങിയിരുന്നതു  ഈ സംവിധായകന്  പ്രേക്ഷക മനസുകളിൽ ലഭിച്ച   വൻ സ്വീകാര്യതയുടെ നേർ കാഴ്ചയായിരുന്നു .   സ്റ്റിൽ കാമറ യുടെ ലോകത്തു നിന്നും മലയാള സിനിമയെ കൈപിടിച്ച് നടത്തി മലയാള അഭ്രപാളികളിൽ പുതിയ ദൃശ്യാനുഭവ വിസ്മയങ്ങൾ  തീർന്ന എണ്ണം പറഞ്ഞ ടെക്‌നിഷ്യൻ കൂടിയായിരുന്നു ഐ വി ശശി 

സ്വദേശമായ കോഴിക്കോടിനെ ഏറെ സ്നേഹിച്ചിരുന്ന ശശി  പല അഭിമുഖങ്ങളിൽ പറയുമായിരുന്നു കോഴിക്കോടൻ വീഥികളിലൂടെ നടന്നു കോഴിക്കോട് കുറച്ചു സമയം ചിലവിട്ടാൽ മനസിനെ അലട്ടിയിരുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കിട്ടുമായിരുന്നു എന്ന്.  വിടവാങ്ങാൻ എന്ന പോലെ  ഏകദേശം ഒരു മാസത്തിനു മുൻപ്  അദ്ദേഹം  പ്രിയ നാട്ടിൽ എത്തിയിരുന്നു

ആരൂഢം എന്ന  സിനിമയിലൂടെ ദേശീയ പുരസ്കാരവും, മൃഗയ ,1921 എന്ന ചിത്രങ്ങൾക്ക് സംസ്‌ഥാന അവാർഡും , 2015 ഇൽ ജെ.സി .ഡാനിയേൽ അവാർഡും ഇദ്ദേഹത്തെ തേടിയെത്തി   

കാലത്തിനു മുൻപേ സഞ്ചരിക്കാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന ഐ വി ശശി  കാലയവനികക്കുള്ളിൽ മറയുമ്പോൾ മലയാള സിനിമാ ലോകത്തിനു നഷ്ടപ്പെടുന്നത്  വെറും ഒരു  ഫിലിം മേക്കറിനെ  മാത്രമല്ല  , പകരം വെക്കാനില്ലാത്ത സംവിധാന കലയുടെ ഒരു കുലപതിയെയാണ് കൂടിയാണ് .
തലയിൽ തൂവെള്ളനിറത്തിലുള്ള തൊപ്പി അണിഞ്ഞു  മാത്രം പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്ന 
ഐ വി  ശശിയുടെ  ചരിത്രം മലയാള സിനിമലോകത്തു സ്വർണലിപികളിൽ ആവും എഴുതപ്പെടുക 

– ജിനേഷ് തമ്പി 

LEAVE A REPLY

Please enter your comment!
Please enter your name here