അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. പട്ടേല്‍ സമുദായത്തിന്റെ ഉപാധികള്‍ കോണ്‍ഗ്രസ് അംഗീകരിച്ചെന്നും ഇരുപത്തിനാലുകാരനായ യുവനേതാവ് അറിയിച്ചു. ദിവസങ്ങളായി ഇക്കാര്യത്തില്‍ ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസും ചര്‍ച്ച നടത്തിവരികയായിരുന്നു. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടു പരസ്യമായി പറണമെന്നായിരുന്നു ഇതുവരെ ഹാര്‍ദിക്കിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, കോണ്‍ഗ്രസിലേക്ക് ഇല്ലെന്നും എന്നാല്‍ ദലിത് വിഷയത്തില്‍ രാഹുലുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും ദലിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേശ് മേവാനി വ്യക്തമാക്കിയിട്ടുണ്ട്.
അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമൂഹത്തിനു സംവരണം നല്‍കണമെന്ന ആവശ്യത്തോടു കോണ്‍ഗ്രസിന്റെ പ്രതികരണം വ്യക്തമല്ലെങ്കിലും ബിജെപിയെ താഴെയിറക്കാന്‍ പ്രവര്‍ത്തിക്കണമെന്നു താന്‍ സമുദായത്തോടു നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞിരുന്നു. ബിജെപിയെ പുറത്താക്കണമെന്നു താന്‍ ആവശ്യപ്പെടുമ്പോള്‍ പകരം ആര്‍ക്കു വോട്ടു ചെയ്യണമെന്നു തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു ബുദ്ധിയുണ്ടെന്നും ഹാര്‍ദിക് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതിനിടെ, ഗുജറാത്തിലെ ദലിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേശ് മേവാനിയും കോണ്‍ഗ്രസിലേക്കില്ലെന്നു അറിയിച്ചു. എന്നാല്‍ ബിജെപിയെ താഴെയിറക്കാന്‍ പ്രവര്‍ത്തിക്കും. ഒരു പാര്‍ട്ടിയിലേക്കുമില്ല. ദലിത് വിഭാഗക്കാരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിയിക്കാനും രാഹുല്‍ ഗാന്ധിയുടെ നിലപാട് അറിയാനുമായി ചര്‍ച്ച നടത്തുമെന്നും മേവാനി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ, നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിക്കു ശക്തമായ ആഘാതം നല്‍കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. സംസ്ഥാനമങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാത്രകള്‍ നടത്തുന്നുണ്ട്. രാഹുലിന്റെ പരിപാടികള്‍ക്ക് ആളുകള്‍ കൂടുന്നതും ബിജെപിയെ ആശങ്കയിലാഴ്ത്തുന്നു. മറുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു സംസ്ഥാനത്തെത്തി തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാനത്തു ക്യാംപ് ചെയ്തു പ്രവര്‍ത്തനം നടത്തുന്നു. ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണു ഗുജറാത്ത് തിരഞ്ഞെടുപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here