നിശ്വാസ വായുവിൽ പോലും കലയെ മാത്രം ഉപാസിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ കലാപ്രകടനങ്ങളുടെ ഹാങ് ഓവറിലാണ് ഇപ്പോൾ അമേരിക്കൻ മലയാളികൾ. താര ജാഡകൾ ഒന്നുമില്ലാതെ ഒരു ഷോ നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും അതിലുപരി സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും ലോകത്തേക്ക് കൂട്ടി കൊണ്ട് പോയ പൂമരം ഷോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഹ്യൂസ്റ്റനിൽ തുടങ്ങി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ ഷോയുടെ ലാഭമെല്ലാം ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ പ്രധാനമായും ചാരിറ്റികൾക്കുള്ള സംഭാവനായി മാറുന്ന കാഴ്ചയും കണ്ടു. ഈ ഷോയിൽ പങ്കെടുത്ത കലാകാരന്മാർ ആകട്ടെ, ജീവിതത്തിന്റെ വിവിധ പ്രതിസന്ധികളിൽ കൂടി കടന്നുവന്നവരും. പൂമരത്തിൽ നിരവധി ഇതളുകൾ ഉണ്ടായിരുന്നു എങ്കിലും അമേരിക്കൻ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ പൂമരം പ്രതിഭ വൈക്കം വിജയലക്ഷ്മി തന്നെയാണ്. ന്യൂയോർക്കിൽ രണ്ടു സ്ഥലങ്ങളിൽ പൂമരം ഷോ അരങ്ങേറുകയും ക്യുൻസിൽ വച്ച് വൈക്കം വിജയലക്ഷ്മിയെ അമേരിക്കൻ പൗരാവലിക്കൊപ്പം കേരളടൈംസ് ആദരിക്കുകയും ചെയ്തു.

വ്യക്തിപരമായി ഈ നിമിഷം വൈക്കം വിജയലക്ഷ്മിയെ പോലെ തന്നെ അതിൽ പങ്കുകൊണ്ട കലാ കാരന്മാർക്കും, കാണികൾക്കുമെല്ലാം ആനന്ദ ദായകമായിരുന്ന നിമിഷങ്ങൾ ആയിരുന്നു അത്. തന്റെ ഉൾക്കണ്ണിന്റെ കാഴ്ചയാൽ സംഗീതത്തിലൂടെ ഈ ലോകത്തിന്റെ സൗന്ദര്യത്തിനെ അനുഭവിച്ചറിയുന്നു. കാലം തീർത്ത വേലിക്കെട്ടിനെ തന്റെ പ്രതിഭയാൽ അതിജീവിച്ചു ലോകത്തിനു മുന്നിൽ പ്രകാശം പരത്തി നിൽക്കുകയാണ് വിജയലക്ഷ്മി. അവിടെ മറ്റാർക്കും പരിചിതമാകാത്ത ഗായത്രി വീണയും ഒപ്പം സംഗീതം പൊഴിക്കുന്നു. ഒരു ഗായത്രി മന്ത്രത്തിന്റെ പരിശുദ്ധി പോലെ വീണയിൽ നിന്നുയരുന്ന സംഗീതവും വിജയലക്ഷ്മിയുടെ സ്വരനാഥവും ഓരോ മലയാളിയുടെയും മനസിൽ ഗൃഹാതുരത്വ സ്മരണകളുയർത്തുന്നു. സംഗീതത്തിന്റെ പുത്തൻ പടവുകളിലേക്കുള്ള യാത്രയിലാണ് വിജയലക്ഷ്മി ഇപ്പോഴും എന്ന്നമുക്ക് മനസിലാക്കിത്തരുവാൻ ഈ കലാകാരിയുടെ ഓരോ പ്രകടനവും കൊണ്ട് സാധിച്ചു.

2005 മുതൽ ആർട്ട് ഓഫ് ലിവിംഗിന്റെ പ്രോഗ്രാമിലൂടെയാണ് വിജയലക്ഷ്മി സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി പരിചയപ്പെടുന്നത്.അതിനിടയിൽ ആത്മീയയാത്ര ചാനലിൽ അമൃതവർഷിണി എന്ന പരിപാടിയിൽ പാടുന്നത് ജയചന്ദ്രൻ കേൾക്കുകയുണ്ടായി. വിജയലക്ഷ്മിയുടെ ശബ്ദം എം.എസ് സുബ്ബലക്ഷ്മിയമ്മയുടെ ശബ്ദവുമായി സാമ്യം തോന്നി. ആ സമയത്താണ് സെല്ലുലോയ്ഡ് സിനിമയിലേക്ക് ഒരു പഴയകാല ശബ്ദം വേണമെന്ന് സംവിധായകൻ കമൽ അദ്ദേഹത്തോട് പറയുന്നത്. അങ്ങനെയാണ് വിജയലക്ഷ്മിക്ക് സിനിമയിൽ പാടുവാൻ അവസരം ലഭിക്കുന്നത് .അതിനു ശേഷമാണ് നടൻ സിനിമയിൽ ഔസേപ്പച്ചൻ ഒരുക്കിയ പാട്ട് . അത് വിജയലക്ഷ്മിക്കു സംസ്‌ഥാന അവാർഡും നിരവധി പുരസ്കാരങ്ങളും നേടി കൊടുത്തു .

അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള കലാകാരിയുടെ നേതൃത്വത്തിൽ അബിയും, രാജേഷ് ചേർത്തലയും, അനൂപ് ചന്ദ്രനും, അരിസ്റ്റോ സുരേഷും തുടങ്ങി നിരവധി കലാകാരന്മാർ അണിനിരന്ന പൂമരം നമുക്ക് സമ്മാനിച്ചത് ഒരു പറ്റം കലാകാരൻമാരെ മാത്രമല്ല. ഏറെക്കാലം നമ്മുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുവാൻ ഉപകരിക്കുന്ന അനുഭവങ്ങൾ കൂടി ആയിരുന്നു എന്ന് സംശയത്തിനിടനൽകാതെ പറയാം.

ലീല മാരേട്ട് എംസിയായിരുന്ന പ്രോഗ്രാമിൽ കേരള ടൈംസ് മാനേജിങ് ഡയറക്ടർ പോൾ കറുകപ്പള്ളി കടന്നു വന്നവർക്കും എല്ലാ സ്പോണ്സർമാർക്കും നന്ദി രേഖപ്പെടുത്തിയതോടാപ്പം തുടർന്നും എല്ലാ സഹകരണവും നൽകണമെന്ന് അഭ്യർഥിച്ചു. ക്യുഎൻസ് പ്രോഗ്രാമിന്റെ കോർഡിനേറ്റർസായി പ്രവർത്തിച്ച ലീല മാരേട്ടും അപ്പുക്കുട്ടൻ പിള്ളയും ഇതൊരു വൻ വിജയമാക്കുന്നതിന്റെ ചുക്കാൻ പിടിച്ചത്.

ഫോട്ടോ: ലിജോ ജോൺ

LEAVE A REPLY

Please enter your comment!
Please enter your name here