ന്യൂയോര്‍ക്ക്: ചര്‍ച്ച് വേള്‍ഡ് സര്‍വീസ് കമ്യൂണിസേഷന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പട്ടിണി, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, ദുരന്തനിവാരണം എന്നിവയ്ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ലോകത്തിലെ മികച്ച സംഘടനകളിലൊന്നാണ് ചര്‍ച്ച് വേള്‍ഡ് സര്‍വീസ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സേവനം സിഡബ്ല്യുഎസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം നിന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയും ഇത്തരം സേവനങ്ങളുടെ ഭാഗഭാഗാക്കാവുന്നുണ്ട്. ഹാര്‍വി, ഇര്‍മ കൊടുങ്കാറ്റുകള്‍ നാശം വിതച്ചപ്പോള്‍ മുന്നില്‍ നിന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ സംഘടനയായിരുന്നു. 140 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള ഈ സംഘടനയ്ക്ക് മറ്റു 130 സമാന സംഘടനകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് സാന്ത്വനത്തിന്റെ കൈത്തിരിനാളമായി വര്‍ത്തിക്കുക എന്ന ഉദ്ദേശമാണ് സിഡബ്ല്യുഎസിനുള്ളത്.

മാര്‍ നിക്കോളോവോസിനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ച വിവരം സിഡബ്ല്യുഎസ് ചെയര്‍മാന്‍ റവ.ഡോ. ഏള്‍ ഡി. ട്രന്റ് കത്ത് ആണ് അറിയിച്ചത്. പരുമലയിലെ പരി. ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നടക്കുന്ന വേളയില്‍ തന്നെ ഇത്തരമൊരു സ്ഥാനത്തെത്താന്‍ കഴിഞ്ഞതു ദൈവീകനിയോഗമായി കാണുന്നുവെന്നു മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു. ‘മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം ഇതൊരു അംഗീകാരമാണ്. സഭയുടെ വളര്‍ന്നുവരുന്ന സാന്നിദ്ധ്യം ലോകമെമ്പാടുമെത്തിക്കാന്‍ ഇതു സഹായകമാകും. മലങ്കര സഭ എല്ലായ്‌പ്പോഴും എങ്ങനെ നിലകൊള്ളുന്നുവെന്ന് ആത്മീയലോകത്തെ കാണിക്കാനും, പ്രതിസന്ധിയിലാവുന്ന മനുഷ്യന് എല്ലായ്‌പോഴും ഉത്തരം നല്‍കാനും ലോകം മുഴുവന്‍ മനുഷ്യസ്‌നേഹപരവും മനുഷ്യത്വപരവുമായ സാന്ത്വനമര്‍പ്പിക്കാനുമുള്ള ഉത്തരവാദ്വിതം കൂടിയാണിത്.’’മാര്‍ നിക്കോളോവോസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here