കണ്ണൂര്‍: സിപിഎം നേതാവ് ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു പണ്ടു തന്നെ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ മന്ത്രി മന്ദിരത്തിലൊളിപ്പിച്ചത് എം.വി.രാഘവനാണെന്നു കോണ്‍ഗ്രസ് നേതാവു കെ.സുധാകരന്റെ വെളിപ്പെടുത്തല്‍. എം.വി.രാഘവന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സിഎംപി (സി.പി.ജോണ്‍ വിഭാഗം) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണു സുധാകരന്‍ നന്ദിയോടെ എംവിആറിന്റെ സഹായം അനുസ്മരിച്ചത്.
1995ലാണ് ഇ.പി.ജയരാജന്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടത്. സിപിഎമ്മില്‍ നിന്നു പുറത്തായ എം.വി.രാഘവന്‍ സിഎംപി രൂപീകരിച്ചു പാര്‍ട്ടിയുടെ കണ്ണിലെ കരടും കേരളത്തിലെ മുഖ്യശത്രുവുമായി നില്‍ക്കുന്ന കാലം. കെ.സുധാകരനാവട്ടെ കണ്ണൂരില്‍ സിപിഎമ്മിന്റെ ഹിറ്റ് ലിസ്റ്റിലെ നമ്പര്‍ വണ്‍.
അന്നു യു!ഡിഎഫ് സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്നു രാഘവന്‍. സുധാകരന്‍ എംഎല്‍എയും. അക്കാലത്താണ്, 95 ഏപ്രിലില്‍, പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു കേരളത്തിലേക്കു രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ മടങ്ങുന്നതിനിടെ ഇ.പി.ജയരാജനു വെടിയേറ്റത്. ആന്ധ്രയിലെ ഓംഗോള്‍ മേഖലിലൂടെയാണ് അപ്പോള്‍ ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. അക്രമി തൊട്ടുമുന്‍പില്‍ വന്നു നിന്നു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ ജയരാജനു പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടി വന്നു. അതുമായി ബന്ധപ്പെട്ടു ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. കിടക്കുമ്പോള്‍ ശ്വാസം കിട്ടാന്‍ പ്രത്യേക ശ്വസനസഹായ യന്ത്രം വേണം. വെടിയുണ്ടയുടെ ചീള് കഴുത്തില്‍ ഇപ്പോഴുമുണ്ടെന്നും ജയരാജന്‍ പറയുന്നു.
വെടിവച്ച ഉടന്‍ ട്രെയിനില്‍ നിന്നു ചാടിരക്ഷപ്പെട്ട ദിനേശ്, ശശി എന്നീ പ്രതികള്‍ പിന്നീടു പിടിയിലായി. പ്രതികള്‍ വാടകക്കൊലയാളികള്‍ മാത്രമാണെന്നും, എം.വി.രാഘവനും കെ.സുധാകരനും കൂടിയാണ് അവരെ പറ?ഞ്ഞയച്ചതെന്നുമായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇ.പി.ജയരാജന്‍ അങ്ങനെ മൊഴി നല്‍കുകയും ചെയ്തു.
അക്കാലത്തു തന്നെ അറസ്റ്റ് ചെയ്യാന്‍ ആന്ധ്ര പൊലീസ് തിരുവനന്തപുരത്തെത്തിയപ്പോള്‍ രക്ഷിച്ചത് എംവിആര്‍ ആയിരുന്നുവെന്നു സുധാകരന്‍ ഓര്‍ക്കുന്നു. സുധാകരന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ആന്ധ്ര പൊലീസ് എത്തുന്നതായി എം.വി.രാഘവനു വിവരം ലഭിച്ചു. താന്‍ പാര്‍ട്ടി ഓഫിസിനടുത്തു നില്‍ക്കുമ്പോള്‍ അതാ എംവിആറിന്റെ വാഹനം ചീറിപ്പാ?ഞ്ഞു വരുന്നു. ഉടന്‍ കാറില്‍ കയറ്റി എംവിആറിന്റെ ഔദ്യോഗിക വസതിയിലേക്കു കൊണ്ടു പോയി. രണ്ടു ദിവസം അവിടെ ഒളിവില്‍ കഴിഞ്ഞു. സംഗതി മണത്തറ?ിഞ്ഞു സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് എത്തിയെങ്കിലും രാഘവന്‍ നിഷേധിച്ചു. മന്ത്രി മന്ദിരത്തില്‍ കയറി പരിശോധന നടത്താന്‍ പൊലീസ് ധൈര്യപ്പെടില്ലല്ലോ. പിറ്റേന്നു സിഐ എത്തി. കെ.സുധാകരന്‍ ഇവിടെയുണ്ടോ എന്നു ചോദിച്ചു. എംവിആര്‍ ലുങ്കി മടക്കിക്കുത്തി ചൂടായി സിഐയെ ഓടിച്ചു.
പിന്നെയും എത്ര ദിവസം വേണമെങ്കിലും അവിടെ നില്‍ക്കാമായിരുന്നു. പക്ഷേ, മന്ത്രിമന്ദിരത്തില്‍ ഒളിവി!ല്‍ കഴിയുന്നതു ശരിയല്ലെന്നു തിരിച്ചറിഞ്ഞു മൂന്നാം ദിവസം അവിടെ നിന്നു പോന്നു. വീടിനു ചുറ്റും ആന്ധ്രാ പൊലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതു മറികടക്കാനും വഴി കണ്ടെത്തി. മൂന്നു വെള്ള അംബാസഡര്‍ കാറുകള്‍ വരുത്തി. മൂന്നു കാറുകള്‍ ഒരുമിച്ചു വീട്ടില്‍ നിന്നു പുറത്തേക്കു പോയി. ഒന്ന് ഇടത്തോട്ടും ഒന്നു വലത്തോട്ടും തിരിഞ്ഞു. ഒരു കാര്‍ നേരേ പോയി. അതിലായിരുന്നു താന്‍ എന്നും സുധാകരന്‍ ഓര്‍ക്കുന്നു.
ജയരാജന്‍ വധശ്രമക്കേസില്‍ രാഘവനെയും സുധാകരനെയും പിന്നീട് ആന്ധ്ര ഓംഗോള്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇരുവരെയും പ്രതി ചേര്‍ക്കണമെന്നു വാദിഭാഗം ആവശ്യപ്പെട്ടെങ്കിലും ആന്ധ്ര ഹൈക്കോടതി അനുവദിച്ചില്ല. ആവശ്യം സുപ്രീം കോടതിയും പിന്നീടു തള്ളി. പിടിയിലായ അക്രമികളിലൊരാള്‍ പിന്നീടു മരിച്ചു. മറ്റേയാള്‍ക്ക് ആന്ധ്ര കോടതി 2011ല്‍ 19 കൊല്ലം തടവു വിധിച്ചു. ജയരാജന്‍ വധശ്രമത്തില്‍ ഇപ്പോഴും സുധാകരന്‍ പ്രതിയാണെന്നു തന്നെയാണു സിപിഎം ആരോപിക്കുന്നത്. താന്‍ കേസില്‍ പ്രതിയാണെന്നു തെളിയിച്ചാല്‍ സിപിഎം ഓഫിസിലെ പ്യൂണിന്റെ പണി ചെയ്യാമെന്നു സുധാകരനും വെല്ലുവിളിച്ചിട്ടുണ്ട്.