കോഴിക്കോട്: എല്ലാ പ്രാഥമിക ബാങ്കുകളിലും ഏകീകൃത കോർബാങ്കിംഗ് സോഫ്റ്റ്വേർ സംവിധാനമൊരുക്കി സമ്പൂർണ ഡിജിറ്റൈസേഷൻ നടപ്പാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരണ ശേഷം പ്രാഥമിക ബാങ്കുകളെ അതുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് എന്ന ആശയംതന്നെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടെ ജനങ്ങളിലെത്തിക്കുകയെന്നതാണ്. 14 ജില്ലാ സഹകരണ ബാങ്കുകളുടെ 804 ബ്രാഞ്ചുകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ബ്രാഞ്ചുകളും ചേര്‍ന്നു ഏകീകൃത നെറ്റ് വര്‍ക്ക് വരുന്നതോടെ ബാങ്കിംഗ് മുഖച്ഛായ മാറും. കേരള ബാങ്കിലൂടെ സഹകരണ മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധിക്കും. ഈ സംരംഭത്തെ തടസപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ യഥാർഥ വസ്തുതകള്‍ മനസിലാക്കി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
അർബൻ സഹകരണ ബാങ്കുകളെല്ലാം കോർബാങ്കിംഗിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കും പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കും ഡിജിറ്റൽവത്കരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.