തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണത്തെത്തുടർന്ന് രാജിവച്ച തോമസ് ചാണ്ടിയുടെ രാജികത്തിന്റെ പൂർണ്ണ രൂപം പുറത്ത്. പാർട്ടി നേതൃത്വം വഴി മുഖ്യമന്ത്രിക്കു കൈമാറിയ രാജിക്കത്തിലാണ് തന്റെ നിരപരാധിത്വം ചാണ്ടി പറയുന്നത് .
രാജികത്തിന്റെ പൂർണ്ണ രൂപം
ബഹുമാനപ്പെട്ട മുഖമന്ത്രി
അങ്ങേയ്ക്കു അറിവുള്ളതു പോലെ ഒരു തെറ്റും ചെയ്യാതെ മന്ത്രിസഭയിൽ നിന്നും രാജി വയ്ക്കേണ്ടി വന് സാഹചര്യം ഉണ്ടായതിൽ ഖേദിക്കുന്നു. ചില മാധ്യമങ്ങൾ തുടങ്ങി വച്ചതും മറ്റു ചില മാധ്യമങ്ങൾ ഏറ്റുപിടിച്ചതും ഒരു ശതമാനം പോലും സത്യം ഇല്ലാത്തതുമായ കായൽ കയ്യേറ്റം എന്ന വ്യാജപ്രചരണം. അന്വേഷണത്തിൽ യാതൊരു അടിസ്ഥാനവുമില്ല എന്നു തെളിഞ്ഞിരിക്കുന്ന വിവരം അങ്ങേയ്ക്കു അറിയാമല്ലോ. പക്ഷെ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിൽ ഉണ്ടായിട്ടള്ള സംശയങ്ങളുടെ പശ്ചാത്തലത്തിൽ നല്ല നിലയിൽ ഭരണം നടത്തിക്കൊണ്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ പ്രതിഛായക്കു കോട്ടം വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ എൻസിപിയുടെ കേന്ദ്രനേതൃത്വവുമായി ആലോചിച്ച് ഈ തീരുമാനം എടുത്തിട്ടുള്ളത്.
അപ്രതീക്ഷിതമായി ഇന്നലെ ബഹു. ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശമാണ് രാജി വയ്ക്കുന്നതിനു എന്നെ പ്രേരിപ്പിച്ചത്. അത് നീക്കിക്കിട്ടുന്നതിനു വേണ്ടി ബഹു. സുപ്രിം കോടതിയെ സമീപിക്കുന്നുണ്ട്. ബഹു. സുപ്രീംകോടതി മുൻപാകെ എന്റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരാൻ കഴിയുമെന്ന വിശ്വാസമാണ് എനിക്കുള്ളത്.
മന്ത്രിയായി പ്രവർത്തിച്ച കാലയളവിൽ അങ്ങ് എനിക്ക് നൽകിയ ഉപദേശങ്ങൾക്കും സഹായസഹകരണങ്ങൾക്കും പിന്തുണയ്ക്കും ഞാനും എന്റെ പാർട്ടിയും അങ്ങയോടു അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. എല്ലാ വിധ നൻമകളും നേർന്നുകൊണ്ട് വിശ്വസ്തതയോടെ തോമസ് ചാണ്ടി.