സിയോൾ: തങ്ങളുടെ അനിഷേധ്യ നേതാവ് കിം ജോങ് ഉന്നിനെ പരിഹസിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നതാണ് ഏറ്റവും അനുയോജ്യമായതെന്ന് ഉത്തരകൊറിയയുടെ ദേശീയ മാധ്യമം ‘റോഡോങ് സിന്മുൻ’ വ്യക്തമാക്കി. സൗത്ത്കൊറിയയിൽ സന്ദർശനത്തിനെത്തിയ ട്രംപ് കിങ് ജോങ്ങിനെ ക്രൂരനായ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദേശീയ മാധ്യമത്തിന്റെ എഡിറ്റോറിയൽ പേജിൽ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
ഏറ്റവും മോശവും വെറുക്കപ്പെട്ടതുമായ ക്രൂരകൃത്യമാണ് ട്രംപ് ചെയ്തിരിക്കുന്നത്. തങ്ങളുടെ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വിമർശിച്ച ട്രംപിന് വധശിക്ഷയാണ് ഏറ്റവും അനുയോജ്യമായത്- എഡിറ്റോറിയൽ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഇരു കൊറിയൻ രാജ്യങ്ങളുടെ അതിർത്തിയിൽ ട്രംപ് സന്ദർശനം നടത്താത്തതിനെയും മാധ്യമം പരിഹസിക്കുന്നുണ്ട്. തങ്ങളുടെ സൈനികരോടുള്ള ഭയം കാരണമാണ് ട്രംപ് സന്ദർശനം ഒഴിവാക്കിയതെന്നാണ് മാധ്യമം വിലയിരുത്തിയത്.
ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിൽ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് ദക്ഷിണ കൊറിയയിലെത്തിയത്.