കാളിദാസ കലാകേന്ദ്രയെ സംബന്ധിച്ച് നാഗ ഒരുപാട് പ്രത്യേകതയുള്ള നാടകമാണ്. മുകേഷും ഭാര്യ മേതിൽ ദേവികയും ആദ്യമായി അരങ്ങിലെത്തുന്നു. അതോടൊപ്പം മുകേഷിന്റെ സഹോദരി സന്ധ്യാരാജേന്ദ്രൻ ഇരുപതു വർഷത്തിനു ശേഷം രംഗപ്രവേശം നടത്തുന്നു എന്ന പ്രത്യേകതയും കന്നട നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്‍റെ വിഖ്യാത നാടകം നാഗമണ്ഡലയുടെ മലയാള പുനരാവിഷ്്ക്കാരമായ നാഗയ്ക്കുണ്ട്. മേതിൽ ദേവികയെ സംബന്ധിച്ച് നൃത്താധ്യാപികയിൽ നിന്നും നാടകവിദ്യാർഥിയിലേക്കുള്ള ചുവടുമാറ്റം കൂടിയാണ് നാഗ. നാടകവിദ്യാർഥിയായി മേതിൽദേവിക അരങ്ങു തകർത്തോ? ഉത്തരം മുകേഷ് പറയുന്നു:

കലകൾക്കിടയിൽ മതിലുകളില്ലെന്നതാണ് ഈ നാടകാനുഭത്തിലൂടെ ദേവിക മനസിലാക്കിയെന്ന് മുകേഷ് പറഞ്ഞു. നാടകം ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുവാൻ കഴിയുന്നതിനു പിന്നിലും അതുതന്നെ. നാടകം വ്യത്യസ്തമായ കലയാണെന്നും വർഷങ്ങളുടെ ശിഷണവും അഭിനയ ശീലവും വേണം എന്നൊരു അഭിപ്രായമുണ്ട്. എല്ലാ കലകളിലുമുള്ള നാടകീയത നാടകത്തിലേക്ക് എത്തുമ്പോൾ ഇല്ലാതാക്കുന്നു. മനസിൽ കലയുണ്ടെങ്കിൽ നാടകത്തിന്റെ നാടകീയത വേഗം പഠിക്കാൻ സാധിക്കും. മനസിൽ കലയുള്ള വ്യക്തിയാണ് ദേവിക അതുകൊണ്ടു തന്നെ രണ്ടുദിവസത്തെ ക്ലാസുകൊണ്ടു തന്നെ രംഗഭാഷ ദേവിക വശമാക്കിയെന്നും മുകേഷ് പറഞ്ഞു.

ഛായമുഖിക്ക് ശേഷമുള്ള ഇടവേളയിലാണ് ദേവിക ജീവിതത്തിലേക്കു വരുന്നത്. ഞങ്ങൾ ഒരുമിച്ചൊരു നാടകം എന്ന സ്വപ്നം നാഗയിലൂടെ യാഥാർഥ്യമാവുകയായിരുന്നെന്നും മുകേഷ് പറഞ്ഞു. നൃത്തത്തിന് വർഷങ്ങളുടെ അഭ്യാസം വേണം, നാടകം അങ്ങനെയല്ല. ഒരു കല മനസിലുണ്ടെങ്കിൽ കണ്ടും കേട്ടും പരിചയുണ്ടെങ്കിൽ അത് ശിക്ഷണത്തിലൂടെ ചെറിയ കാലയളവിലൂടെ വളരെ നന്നായി അവതരിപ്പിക്കുവാനാകും. രണ്ടുപേർക്കും തുല്യപ്രാധാന്യം കിട്ടുന്ന കഥയാണ് നാഗയിലേത് എങ്കിലും ദേവിക അവതരിപ്പിക്കുന്ന റാണിയെന്ന കഥാപാത്രം ഒരുപടി മുന്നിൽ നിൽക്കുന്നു ഒന്നാണ്.

സഹോദരി സന്ധ്യ അവതരിപ്പിക്കുന്ന കുരുടമ്മയെ ആര് അവതരിപ്പിക്കുമെന്ന് അന്വേഷിക്കുമ്പോഴാണ് സന്ധ്യ ചേച്ചി അത് അവതരിപ്പിച്ചാൽ നന്നാകുമെന്ന് ദേവിക അഭിപ്രായപ്പെടുന്നത്. സുവീരനും അതിനോട് നൂറു ശതമാനം യോജിച്ചതോടെ സന്ധ്യ നാഗയുടെ ഭാഗമായി. നാഗ അങ്ങനെ കാളിദാസ കലാകേന്ദ്രയുടെ കുടുംബനാടകം കൂടിയായി എന്നും മുകേഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here