കയ്റോ: ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ കുറഞ്ഞത് 235 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. വടക്കൻ സീനായ് പ്രവിശ്യയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുത്തവരാണ് ഇരകളായത്. മരണസംഖ്യ ഉയരും. രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വടക്കൻ സീനായ് തലസ്ഥാനമായ എൽ ആരിഷി നു സമീപം ബിർ അൽ അബ്ദ് പട്ടണത്തിലെ അൽ റൗദാ പള്ളിയിൽ നാലു വണ്ടികളിലെത്തിയ അക്രമികൾ ബോംബെറിഞ്ഞും വെടിയുതിർത്തും കൂട്ടക്കൊല നടത്തുകയായിരുന്നു. ബോംബ് സ്ഫോടനങ്ങളെത്തുടർന്നു പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചവരുടെ നേർക്ക് തുരുതുരാ വെടിയുതിർത്തു.
മൃതദേഹങ്ങളുടെയും രക്തത്തിൽ കുളിച്ചുകിടക്കുന്ന പരിക്കേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ അന്പതിലധികം ആംബുലൻസുകളെത്തി. ആംബുലൻസുകളുടെ നേർക്കും ഭീകരർ വെടിയുതിർത്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രസിഡന്റ് അബ്ദുൾ ഫത്താ അൽസിസിയെ എതിർക്കുന്ന തീവ്രവാദ സംഘടനകളാണു പിന്നിലെന്ന് അനുമാനിക്കുന്നു. അൽസിസി അടിയന്തര സുരക്ഷായോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
2011ൽ മുഹമ്മദ് മുർസിയുടെ നേതൃത്വത്തിലുള്ള മുസ്ലിം ബ്രദർഹുഡ് അധികാരത്തിലേറിയതുമുതൽ സീനായ് മേഖലയിൽ അക്രമങ്ങൾ വർധിക്കുകയുണ്ടായി. സൈനികമേധാവിയായിരുന്ന അൽ സിസി 2013 ൽ മുർസിയെ പുറത്താക്കി അധികാരം പിടിച്ചു. തുടർന്ന് പട്ടാളവും പോലീസും പതിവായി ഭീകരാക്രമണങ്ങൾക്കിരയാകുന്നു. 2013നുശേഷം 700ലധികം സുരക്ഷാ ജീവനക്കാരാണു കൊല്ലപ്പെട്ടത്. പട്ടാളം പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ടെങ്കിലും തീവ്രവാദികൾ ഒതുങ്ങിയിട്ടില്ല.
ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവരും ഭീകരാക്രമണങ്ങൾക്കിരയാകുന്നു. മേയിൽ ക്രൈസ്തവരുടെ ബസിനു നേർക്കുണ്ടായ ആക്രമണത്തിൽ 25 പേർ മരിച്ചു. ഏപ്രിലിൽ രണ്ടു പള്ളികളിൽ ഓശാനഞായർ ശുശ്രൂഷകൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ 46 പേരും മരിച്ചു.