ന്യൂഡല്‍ഹി: ആശയങ്ങള്‍ നിരുപാധികം അടിച്ചേല്‍പ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. വന്‍തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപ്പെടലിന് വിധേയമാക്കപ്പെട്ടതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്നതാണ് എന്‍ഐഎ നിലപാട്. കഴിഞ്ഞ ദിവസം എന്‍ഐഎ മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ രത്‌നച്ചുരുക്കവും ഇതാണെന്നറിയുന്നു. ഡല്‍ഹിയിലെത്തിയശേഷം കനത്ത സുരക്ഷയോടെ കേരള ഹൗസില്‍ കഴിയുന്ന ഹാദിയയെ തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സുപ്രീംകോടതിയില്‍ ഹാജരാക്കും.

താനുമായുള്ള ഹാദിയ (അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലും മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടയാളുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാനാവില്ലെന്നാണ് എന്‍ഐഎയുടെ വാദം.

നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് എന്‍ഐഎ സമര്‍പ്പിച്ചതെന്നറിയുന്നു. ഇതില്‍ ഹാദിയയുടേയും ബന്ധുക്കളുടേയും മൊഴിയും ഉള്‍പ്പെടും. കൂടാതെ ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ തുടങ്ങിയവരുടെ മൊഴിയുമുണ്ടാകും.അച്ഛന്‍ അശോകന്റെയും എന്‍ഐഎയുടേയും എതിര്‍പ്പ് തള്ളിക്കൊണ്ട് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അടച്ചിട്ട മുറിയില്‍ തന്നെ ഹാദിയയെ കേള്‍ക്കണമെന്ന അശോകന്റെ ഹര്‍ജി നേരത്തെ പരിഗണിക്കാനും കോടതി വിസമ്മതിച്ചിരുന്നു. ഈ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.രാജ്യത്ത് വന്‍ ചര്‍ച്ചയായ ഹാദിയ കേസ് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുടെയും വലിയ തിരക്കായിരിക്കും. എന്‍ഐഎയും കേന്ദ്ര സര്‍ക്കാരും കൂടി ഇക്കാര്യം ഉന്നയിച്ചാല്‍ സുപ്രീംകോടതി ഇക്കാര്യം അംഗീകരിക്കുമോയെന്നതാണ് ആദ്യത്തെ വിഷയം.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ കഴിയുമോയെന്ന നിയമപരമായ ചോദ്യത്തിന് ഉത്തരം കാണാനാകും സുപ്രീംകോടതി ശ്രമിക്കുക. അതിന് മുമ്പായി, മതം മാറ്റവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ഹാദിയയോട് കോടതി ചോദിച്ചറിയും.ഇതിനിടെ, സംഭവം അന്വേഷിക്കുന്ന എന്‍ഐഎയുടെ റിപ്പോര്‍ട്ടുകളും സുപ്രീംകോടതി പരിശോധിക്കും. എന്‍ഐഎയുടേയും അശോകന്റേയും ഭാഗം കേട്ടശേഷമേ ഹാദിയ കേസില്‍ തീരുമാനമെടുക്കൂവെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here