വാഷിംഗ്ടണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. അതിനിടയിലാണ് മരണത്തിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ഷെറിന് ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നെന്നാണ് വ്യക്തമാകുന്നത്. ക്രൂരമായ ശാരീരിക പീഡനം ഷെറിന്‍ ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി.
കുട്ടിയുടെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമാണ് ഷെറിനെ പരിശോധിച്ച ഡോക്ടര്‍ കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.
ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്.
തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചതെന്നും ഡോക്ടര്‍ ഉറപ്പു പറയുന്നു. ദത്തെടുത്ത കുടുംബത്തില്‍ നിന്നും കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍.
ഒക്‌ടോബര്‍ മാസം ഏഴാം തിയതിയാണ് ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ലഭിച്ചതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിച്ചത്തുവന്നത്.
കേസുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇയാളിപ്പോള്‍.
ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറിയിട്ടുണ്ട്.