ജറുസലേം:ടെല്‍ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തെ തുറന്നെതിര്‍ത്ത് ബ്രിട്ടണ്‍. അമേരിക്കയുടെ പാത പിന്തുരടാന്‍ തങ്ങളില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. മധ്യ കിഴക്കന്‍ ഏഷ്യയിലെ സംഘര്‍ഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ ഈ തീരുമാനം വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പാലസ്തീനും തലസ്ഥാനമായി കരുതുന്ന ജറുസലേമിന്റെ അവകാശത്തെക്കുറിച്ചുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ടതാണെന്ന നിലപാടാണ് ബ്രിട്ടണ്.ഈ വിശുദ്ധനാടിന്റെ അവകാശം ഇരുകൂട്ടരും പങ്കിട്ട് അനുഭവിക്കണമെങ്കില്‍ അങ്ങനെയും ആകാമെന്നാണ് ബ്രിട്ടന്റെ അഭിപ്രായം. എന്തായാലും ബ്രിട്ടന്റെ എംബസി ടെല്‍ അവീവീല്‍നിന്നും ജറുസലേമിലേക്ക് മാറ്റാന്‍ ഉദ്ദേശമില്ലെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

ഇതിനിടെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണും ജര്‍മനിയും ഫ്രാന്‍സും ജറുസലേമിലെയും ഗാസയിലെയും തങ്ങളുടെ പൌരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുതിയ സാഹചര്യത്തില്‍ ഇവിടെ അക്രമസംഭവങ്ങള്‍ അരങ്ങേറാനുള്ള സാധ്യത മുന്നില്‍കണ്ടാണിത്.

പ്രത്യേക്ഷത്തില്‍ സ്‌നേഹപൂര്‍ണമെന്ന് തോന്നിയാലും വിനാശകരമായ നടപടിയാണ് ഇപ്പോള്‍ ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടണിലെ പലസ്തീന്‍ പ്രതിനിധി പ്രതികരിച്ചു. ടര്‍ക്കി ഉള്‍പ്പെടെയുള്ള നിരവധി മുസ്ലീം രാഷ്ട്രങ്ങളും ട്രംപിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നത് അമേരിക്കന്‍ തിരഞ്ഞെടുപ്പു സമയത്ത് ട്രംപ് ഇസ്രയേല്‍ അനുകൂലികളായ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു. ഇത് നിറവേറ്റിക്കൊണ്ടാണ് ഇന്നലെ അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതും 1948 മുതല്‍ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here