കൊച്ചി: കേരളത്തിനുപുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ സ്വദേശി ജിഷ വധക്കേസില്‍ വിധി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജനമനസാക്ഷിയെ ഞെട്ടിപ്പിച്ച കേസില്‍ വിധി പറയുക. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ജിഷ കേസില്‍ വിധി വരുന്നത്.

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാമാണു കേസിലെ ഏക പ്രതി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പ്രതിയുടെതെന്നായിരുന്നു പ്രോസിക്യൂഷന്റെ അന്തിമവാദം. ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും, അതിക്രമിച്ചു കടക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍, കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരേ ചുമത്തിയിട്ടുള്ളത്.
അതേസമയം, അമീറുള്‍ ഇസ്ലാം പൊലീസിന്റെ ഡമ്മി പ്രതിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശാസ്ത്രീയതെളിവുകള്‍ പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നും ജിഷ കൊല്ലപ്പെട്ട വീട്ടിലെ അജ്ഞാത വിരലടയാളങ്ങള്‍ക്ക് പ്രോസിക്യൂഷന് ഉത്തരമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മാസങ്ങളായി രഹസ്യ വിസ്താരം തുടരുകയായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേള്‍ക്കാന്‍ ജിഷയുടെ അമ്മ രാജേശ്വരിയും എത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് നൂറ് സാക്ഷികളെയാണ് പ്രോസിക്യൂഷനും ആറു പേരെ പ്രതിഭാഗവും ഹാജരാക്കിയിരുന്നു. 292 രേഖകളാണ് തെളിവായി പ്രൊസിക്യൂഷന്‍ കൊണ്ടുവന്നിരുന്നത്. നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ മാനഭംഗപ്പെടുത്താനുളള ശ്രമിത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ പ്രോസിക്യൂഷന്‍ പ്രധാനമായും അവതരിപ്പിച്ചത്. ജിഷ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന സാക്ഷി മൊഴികളും ഹാജരാക്കി.
2016 ഏപ്രില്‍ 28ന് പെരുമ്പാവൂരിലെ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ മാനഭംഗപ്പെടുത്തി കൊലചെയ്തുവെന്നാണ് കേസ്. മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here