കെന്റുക്കി: കെന്റക്കി സംസ്ഥാന അസംബ്ലി  റിപ്പബ്ലിക്കന്‍ റെപ്രെസെന്റേറ്റീവ്  ഡാന്‍ ജോണ്‍സണ്‍ (57) ലൈംഗീകാപവാദത്തെ തുടര്‍ന്ന് ജീവനൊടുക്കി.

ഡിസംബര്‍ 13 ബുധനാഴ്ച വൈകീട്ട്  കെന്റക്കി മൗണ്ട് വാഷിംഗ്ടണ്‍ ഗ്രീന്‍വെല്‍ ഫോഡ് റോഡിലുള്ള പാലത്തിനു സമീപം കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനുശേഷം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.

2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ തരംഗം ആഞ്ഞുവീശിയപ്പോള്‍ കെന്റക്കിയില്‍ നിന്നും ജോണ്‍സണ്‍ അസംബ്ലിയിലെത്തുകയായിരുന്നു. ഇതോടെ നൂറു വര്‍ഷത്തെ നിയമസഭാ ചരിത്രത്തില്‍ കെന്റക്കി പ്രതിനിധി സഭയില്‍ ആദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം കരസ്ഥമാക്കി.

റിലിജിയസ് ലിബര്‍ട്ടി, പബ്ലിക്ക് സ്‌ക്കൂളുകളില്‍ ബൈബിള്‍ വായന തുടങ്ങിയ വിഷയങ്ങള്‍ക്കനുകൂലമായ നിരവധി ബില്ലുകള്‍  ജോണ്‍സണ്‍ അവതരിപ്പിച്ചിരുന്നു.
 2013 ല്‍ വീടിന്റെ ബേയ്‌സ്മെന്റില്‍ വെച്ച് തന്നെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന ആരോപണം ഈയിടെ ഒരു യുവതി ജോണ്‍സനെതിരെ ഉയര്‍ത്തിയിരുന്നു.
ഈ  ഞായറാഴ്ച  ജോണ്‍സണ്‍ ചര്‍ച്ചിന്റെ പുള്‍പിറ്റില്‍ നിന്ന്, യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, രാജിവെക്കുകയില്ലെന്നും പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി റിപ്പബ്ലിക്കന്‍സിനെ  പരാജയപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രമാണിതെന്ന് ജോണ്‍സന്‍ ആരോപിച്ചു. 
ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ തന്റെ ഭാര്യയെ നോക്കണമെന്നും, ഈ അപമാനം എനിക്കു താങ്ങാനാവുന്നില്ലെന്നും കുറിച്ചിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here